കുട്ടികാലം മുതല്‍ കൂടെയുള്ള രോഗം, തിരിച്ചറിഞ്ഞില്ല; മണ്ടന്‍ വിളികള്‍; ഇന്നും എഴുത്തും വായനയും ബുദ്ധിമുട്ട്
തുടര്‍ പരാജയങ്ങളില്‍ നിന്നും ശക്തമായി തിരികെ വന്നിരിക്കുകയാണ് സണ്ണി ഡിയോള്‍. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ താരമായിരുന്നു സണ്ണി ഡിയോള്‍. പിന്നീട് കരിയറില്‍ പിന്നോട്ട് പോയ സണ്ണി ഈയ്യടുത്തിറങ്ങിയ ഗദ്ദാര്‍ 2വിന്റെ വന്‍ വിജയത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. അച്ഛന്‍ ധര്‍മ്മേന്ദ്രയുടെ പാതയിലൂടെയാണ് സണ്ണിയും സിനിമയിലെത്തുന്നത്. ഗദ്ദാര്‍, ഇന്ത്യന്‍, ഘയാല്‍, ഘട്ടക്, ബോര്‍ഡര്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സണ്ണി ഡിയോള്‍ സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും തന്റെ ഡിസ്ലെക്‌സിയയെക്കുറിച്ചുമൊക്കെ സണ്ണി ഡിയോള്‍ മനസ് തുറക്കുകയാണ്. ഇന്നും അച്ഛന്‍ സെറ്റില്‍ വന്ന് അഭിനയിക്കുന്നത് കാണുമ്പോള്‍ തനിക്ക് ആശങ്ക തോന്നാറുണ്ടെന്നാണ് സണ്ണി പറയുന്നത്. തന്റെ അച്ഛനും തന്നെക്കുറിച്ച് അതേ ആശങ്കയുണ്ടെന്നും സണ്ണി പറയുന്നു. ധര്‍മ്മേന്ദ്രയ്‌ക്കൊപ്പം പലപ്പോഴും സെറ്റില്‍ സണ്ണിയും എത്താറുണ്ട്.

''എപ്പോഴും ആശങ്കയുണ്ട്. അദ്ദേഹം ഞങ്ങളെക്കുറിച്ച് ആശങ്കപ്പെടും. ഞങ്ങള്‍ അദ്ദേഹത്തെക്കുറിച്ചും. അദ്ദേഹം ഷൂട്ടിന് പോകുമ്പോഴെല്ലാം ഞാനും സെറ്റിലെത്തും. അച്ഛന്‍ മകനെക്കുറിച്ച് ചിന്തിക്കും മകന്‍ അച്ഛനെക്കുറിച്ചും. എനിക്കും രണ്ട് മക്കളുണ്ട്. അതിനാല്‍ എനിക്കത് മനസിലാകും. അച്ഛനായിരുന്നു എന്നും എന്റെ മാതൃക. അദ്ദേഹം എല്ലാ ജോണറിലും അഭിനയിക്കുകയും അതിലെല്ലാം വിജയിക്കുകയും ചെയ്തു. ലോകത്ത് തന്നെ അങ്ങനെ എല്ലാ ജോണറിലും വിജയിച്ച മറ്റൊരു നടനുണ്ടാകില്ല'' എന്നാണ് സണ്ണി പറയുന്നത്.
''അന്നൊക്കെ ഒരേ സമയം രണ്ടോ മൂന്നോ സിനിമ ചെയ്യും. അതെല്ലാം തന്നെ നന്നാവുകയും ചെയ്തു. തിരക്കഥ പോലുമുണ്ടാകില്ല. എന്നിട്ടും നല്ല സിനിമ വേഗത്തില്‍ തീര്‍ക്കും. അച്ഛന് രണ്ടോ മൂന്നോ ഷിഫ്റ്റ് ജോലി ചെയ്യും. കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് ഉറങ്ങുക. ഇന്നത്തെ കാലത്ത് അങ്ങനെയല്ല. താരങ്ങള്‍ റിസര്‍ച്ച് ചെയ്യുന്നവെന്നതൊക്കെ മണ്ടത്തരമാണ്. ഇവര്‍ ചെലവിടുന്ന സമയം കണക്കിലെടുത്താല്‍ ചെയ്യുന്ന സിനിമയൊക്കെ വിജയിക്കണം. അന്നത്തെ കാലത്ത് ഒരു റിസര്‍ച്ചമുണ്ടാകില്ല. പക്ഷെ മനോഹരമായി തന്നെ അഭിനയിക്കും. യഥാര്‍ത്ഥ ജീവിതത്തോടും വികാരത്തോടും ചേര്‍ന്നു നില്‍ക്കുന്നതാകും'' എന്നാണ് സണ്ണി പറയുന്നത്.
''ജീവിതകഥയാണ് പറയുന്നതെങ്കില്‍ വ്യത്യാസമുണ്ടാകും. പക്ഷെ, ബോര്‍ഡറില്‍ ഞാന്‍ ബ്രിഗേഡിയര്‍ കുല്‍ദീപ് സിംഗ് ചന്ദ്പുരിയെയാണ് അവതരിപ്പിച്ചത്. പക്ഷെ ഞാന്‍ അദ്ദേഹത്തെ അനുകരിച്ചിട്ടില്ല. കഥാപാത്രത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുകയും എന്റേതായ രീതിയില്‍ ചെയ്യുകയുമായിരുന്നു. അല്ലാതെ അദ്ദേഹം നടക്കുന്നതും പറയുന്നതുമൊക്കെ റിസര്‍ച്ച് ചെയ്തതല്ല'' അദ്ദേഹം പറയുന്നു.

''ഞാനൊരു സിനിമ ചെയ്യുമ്പോള്‍ എന്റെ പക്കല്‍ തിരക്കഥ പോലുമുണ്ടാകില്ല. അതിന്റെ കാരണം എനിക്ക് ഡിസ്ലെക്‌സിയ ഉണ്ടെന്നതാണ്. എനിക്ക് എഴുതാനും വായിക്കാനും ബുദ്ധിമുട്ടുണ്ട്. കുട്ടിക്കാലം മുതലേയുള്ള പ്രശ്‌നമാണ്. ആദ്യ കാലത്തൊക്കെ ആളുകള്‍ കരുതിയിരുന്നത് ഇവന്‍ മണ്ടന്‍ ആണെന്നാണ്. എനിക്ക് ഡയലോഗുകളെല്ലാം ഹിന്ദിയിലാണ് എഴുതി തരിക. ഞാനത് വായിച്ചെടുക്കാന്‍ തന്നെ സമയമെടുക്കും. പലവട്ടം വായിച്ചാണ് മനസിലാക്കുക. അതാണ് എന്റെ തയ്യാറെടുപ്പ്'' എന്നും സണ്ണി പറയുന്നു.
നേരത്തെ തന്നെ പോലെ തന്നെ മകന്‍ രാജ്വീര്‍ ഡിയോളിനും ഡിസ്ലെക്‌സിയ ആണെന്ന് സണ്ണി ഡിയോള്‍ തുറന്നു പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തന്നെ തനിക്കത് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വെല്ലുവിളികളെ ജീവിതത്തില്‍ മുന്നോട്ട് പോകുന്നതില്‍ നിന്നും തടയുന്ന തടസമാക്കാന്‍ മകന്‍ അനുവദിച്ചില്ല. അവന് എല്ലാത്തിലും സ്വന്തമായൊരു രീതിയുണ്ടായിരുന്നുവെന്നും സണ്ണി ഡിയോള്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











