'ഇമ്രാൻ ഹാഷ്മി ഒരു കംഫർട്ടബിൾ കിസ്സർ അല്ല'; അനുഭവം തുറന്നുപറഞ്ഞ് നടി തനുശ്രീ ദത്ത!
ബോളിവുഡ് ആരാധകർക്ക് സുപരിചിതയായ നടിയാണ് തനുശ്രീ ദത്ത. ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ യുവാക്കളുടെ ഹൃദയം കീഴടക്കിയിട്ടുണ്ട് താരം. മോഡലായ തനുശ്രീ 2005ൽ പുറത്തിറങ്ങിയ ആദിത്യ ദത്തിന്റെ ആഷിഖ് ബനായ ആപ്‌നേ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി ആയിരുന്നു നായകൻ. ആദ്യ സിനിമയിലൂടെ ശ്രദ്ധ നേടാൻ തനുശ്രീക്ക് കഴിഞ്ഞു. ഒപ്പം തനുശ്രീ-ഇമ്രാൻ ഹാഷ്മി ജോഡിയെയും ആരാധകർ ഏറ്റെടുത്തു.
അക്കാലത്ത് ഇവരുടെ കെമിസ്ട്രിയും ചിത്രത്തിലെ ഇവരൊന്നിച്ചുള്ള ചുംബന രംഗങ്ങളുമൊക്കെ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. അതിനുശേഷം അതേവർഷം തന്നെ ചോക്ലേറ്റ്: ഡീപ് ഡാർക്ക് സീക്രട്ട്‌സ് എന്ന ചിത്രത്തിലും 2007ൽ ഗുഡ് ബോയ്, ബാഡ് ബോയ് എന്നീ സിനിമകളിലും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഈ സിനിമകളിലും ഇവരുടെ ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു. ആ രംഗങ്ങളിലെല്ലാം ഇമ്രാനും തനുശ്രീയും സ്‌ക്രീനിൽ വളരെ കംഫർട്ടബിളായാണ് കണ്ടത്.

എന്നാൽ ഇപ്പോഴിതാ, രണ്ടുപേർക്കും അത് അത്ര കംഫർട്ടബിൾ ആയിരുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തനുശ്രീ ദത്ത. ചോക്ലേറ്റ് സിനിമയിൽ കാണിക്കാതിരുന്ന ഇമ്രാനുമായുള്ള ഒരു മോശം ചുംബന രംഗത്തെ കുറിച്ചും തനുശ്രീ സംസാരിച്ചു. ഫിലിം ഗ്യാൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനുശ്രീ മനസുതുറന്നത്. ഇമ്രാൻ ഹാഷ്മി മികച്ചൊരു നടനാണെന്ന് പറഞ്ഞ തനുശ്രീ തങ്ങൾക്കിടയിൽ ഒരു കെമിസ്ട്രി ഉള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും പറഞ്ഞു.
"ഞങ്ങൾ ചോക്ലേറ്റ് സിനിമയിലും ഒരു ചുംബന രംഗം ചെയ്തിരുന്നു, പക്ഷേ അവർ അത് ഉൾപ്പെടുത്തിയില്ല. ആദ്യമായി ചെയ്തപ്പോൾ അത് വളരെ അരോചകമായിരുന്നു. രണ്ടാം തവണ ആയപ്പോൾ അസ്വസ്ഥത കുറഞ്ഞു. കാരണം, വ്യക്തിപരമായി, യഥാർത്ഥ ജീവിതത്തിൽ, ഞങ്ങൾക്കിടയിൽ ഒരു കെമിസ്ട്രി ഇല്ല. ഇമ്രാന് ഒരു കിസ്സർ ബോയ് ഇമേജ് ഉണ്ട്, എന്നാൽ അദ്ദേഹം ഒരു കംഫർട്ടബിൾ കിസ്സർ അല്ല. അതുപോലെ ഞാനും അല്ല, തനുശ്രീ പറഞ്ഞു.

അതേസമയം, അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ പേരിലുള്ള സീരിയൽ കിസ്സർ എന്ന ടാഗ് ഒഴിവാക്കാൻ താൻ ആഗ്രഹിക്കുന്നതായി ഇമ്രാൻ ഹാഷ്മിയും പറഞ്ഞിരുന്നു. തമാശയ്ക്ക് വേണ്ടി പറഞ്ഞ ഒരു പേരായിരുന്നു അത്. എന്നാൽ ആളുകൾ അതിൽ കുടുങ്ങി പോയെന്ന് ഇമ്രാൻ പറഞ്ഞു.
"എല്ലാ താരങ്ങളും ഇത്തരം ചില കെണികളിൽ പെടാം, നിങ്ങൾ ഒരു കൊമേർഷ്യൽ നായകനായാണ് എത്തുന്നതെങ്കിൽ, പ്രേക്ഷകർക്ക് മുന്നിൽ ഒരു പ്രത്യേക ഇമേജിൽ നിങ്ങൾ കുടുങ്ങി പോകും. എനിക്ക് അതാണ് സംഭവിച്ചത്. നിങ്ങൾ അത് എങ്ങനെയൊക്കെ വിളിച്ചാലും അതൊരു അസംബന്ധമായ പേരായിരുന്നു. അത് യഥാർത്ഥത്തിൽ എനിക്ക് ഒരു തമാശയായി നൽകിയതാണ്, പക്ഷേ ചില കാരണങ്ങളാൽ ഇപ്പോഴും അത് ആളുകൾക്കിടയിൽ പറ്റിനിൽക്കുകയാണ്," ഇമ്രാൻ ഹാഷ്മി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേ സമയം അതുകാരണം തനിക്ക് പ്രയോജനമുണ്ടെന്നും എന്നാലും മുന്നോട്ട് പോയി വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ പരീക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ഇമ്രാൻ പറഞ്ഞത്.


Click it and Unblock the Notifications











