ആരാധ്യയെ സോപ്പിടാനുള്ള ട്രിക്ക്, ഓട്ടോഗ്രാഫിനായി നീന്തി വന്ന ആരാധകൻ: ബച്ചൻ
ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഐക്കണ്‍ ആണ് അമിതാഭ് ബച്ചന്‍. അദ്ദേഹം തന്നെ ഒരു സിനിമയില്‍ പറഞ്ഞത് പോലെ ലൈന്‍ തുടങ്ങുന്നത് തന്നെ ബച്ചനില്‍ നിന്നാകും. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നുറപ്പുള്ള പ്രതിഭാസമാണ് ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചന്‍. ഇപ്പോഴിതാ തന്റെ കൊച്ചു മകള്‍ ആരാധ്യ ബച്ചനെക്കുറിച്ച് അമിതാഭ് ബച്ചന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
താന്‍ അവതാരകനായി എത്തുന്ന കോന്‍ ബനേഗ കറോര്‍പതിയില്‍ വച്ചായിരുന്നു ബച്ചന്‍ ആരാധ്യയെക്കുറിച്ച് സംസാരിച്ചത്. ഷോയില്‍ വച്ച് ഒരു മത്സരാര്‍ത്ഥിയുമായി സംസാരിക്കുകയായിരുന്നു ബച്ചന്‍. വൈഷ്ണവി എന്നാണ് മത്സരാര്‍ത്ഥിയുടെ പേര്. വൈഷ്ണവി റിപ്പോര്‍ട്ടറാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബച്ചനെ ഇന്റര്‍വ്യു ചെയ്യുക എന്ന് വൈഷ്ണവി പറയുന്നുണ്ട്. പിന്നാലെ വൈഷ്ണവി ബച്ചനോട് ആരാധ്യയെക്കുറിച്ച് ചോദിക്കുകയായിരുന്നു.
''എനിക്ക് അവളുടെ കൂടെ കുറേ നേരം ചിലവിടാന്‍ സാധിക്കാറില്ല. ഞാന്‍ രാവിലെ 7-7.30 ആകുമ്പോള്‍ ഇറങ്ങും. അവള്‍ എട്ട് മണിയ്ക്ക് സ്‌കൂളിലും പോകും. വൈകിട്ട് 3-4 മണിയ്ക്കാണ് അവള്‍ തിരിച്ചെത്തുക. അവള്‍ക്ക് ഹോം വര്‍ക്ക് ചെയ്യാനുണ്ടാകും. അമ്മ ഐശ്വര്യയാണ് അതിന് അവളെ സഹായിക്കുക. ഞാന്‍ തിരിച്ച് എത്തുമ്പോള്‍ രാത്രി 10-11 മണിയായിട്ടുണ്ടാകും. അപ്പോഴും അവള്‍ ഉറങ്ങിയിട്ടുണ്ടാകും'' എന്നാണ് ബച്ചന്‍ പറയുന്നത്.

''എന്നാല്‍ ടെക്‌നോളജിയുടെ സഹായത്താല്‍ ഞങ്ങള്‍ എപ്പോഴും ബന്ധപ്പെടാറുണ്ട്. ഞായറാഴ്ച മാത്രമാണ് അവള്‍ ഫ്രീയായിട്ടുള്ളത്. സമയം കിട്ടുകയാണെങ്കില്‍ ഞാന്‍ കുറച്ച് നേരം അവളുടെ കൂടെ ചിലവിടും. അവള്‍ അപ്പ്‌സെറ്റ് ആകുമ്പോള്‍ ഞാനവള്‍ക്ക് ചോക്ലേറ്റ് നല്‍കും. പെണ്‍കുട്ടികള്‍ തലയില്‍ കെട്ടുന്നതില്ലേ, ബാന്റ്. പിങ്ക് ആണ് അവളുടെ പ്രിയപ്പെട്ട നിറം. അതിനാല്‍ ആരാധ്യ ദേഷ്യപ്പെടുമ്പോള്‍ ഞാനവള്‍ക്ക് പിങ്ക് ഹെയര്‍ ബാന്റ് സമ്മാനിക്കും. അതോടെ അവള്‍ ഹാപ്പിയാകും'' എന്നാണ് ബച്ചന്‍ പറയുന്നത്.
പിന്നാലെ വൈഷ്ണവി ചോദിക്കുന്നത് ബച്ചന്റെ ജീവിതത്തില്‍ ആരാധകരുമായുള്ള കണ്ടുമുട്ടലുകളില്‍ മറക്കാനാകാത്ത അനുഭവത്തെക്കുറിച്ചാണ്. ''ഒരിക്കല്‍ ഞങ്ങള്‍ കൊല്‍ക്കത്തയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന് അടുത്തുള്ളൊരു തടാകത്തിന് അടുത്ത് ഷൂട്ട് ചെയ്യുകയായിരുന്നു. തടാകം മുറിച്ചു കടക്കേണ്ടിയിരുന്നു. അവിടെ 10-20 പേര്‍ നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ ബോട്ടിലായിരുന്നു. അപ്പോഴാണ് ഒരാള്‍ പേപ്പര്‍ വീശിക്കൊണ്ട് ഒരു ഓട്ടോഗ്രാഫ് തരുമോ എന്ന് ചോദിക്കുന്നത്. അയാളെ കണ്ടതും ഞാന്‍ വിളിച്ചു. പേപ്പറും പേനയും വായില്‍ കടിച്ചു പിടിച്ച് അയാള്‍ നീന്തി ഇക്കരയ്ക്ക് വന്നു. ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു. ഞാനും അതോടെ നനഞ്ഞു''ബച്ചന്‍ പറയുന്നു.

''ഞാന്‍ അയാള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കി. അത് അയാള്‍ക്ക് ഒരുപാട് സന്തോഷം നല്‍കി. പക്ഷെ അയാള്‍ നീന്താനായി വെള്ളത്തിലേക്ക് ചാടിയതോടെ ഓട്ടോഗ്രാഫും പേപ്പറുമൊക്കെ ഒലിച്ചു പോയി'' എന്നും ബച്ചന്‍ പറയുന്നു.
അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ബച്ചന്‍ കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട് എന്നാണ്. ബച്ചന്റെ മകള്‍ ശ്വേതയും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ജയ ബച്ചന്‍ ശ്വേതയുടെ കൂടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപകാലത്ത് ഇത് സൂചിപ്പിക്കുന്ന ചില സംഭവങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications