ഞാൻ എന്റെ ശരീരത്തെ വെറുത്തു; അദ്ദേഹത്തെ കണ്ടത് ഗെയിം ചേഞ്ചറായി മാറി; വിദ്യ ബാലൻ പറയുന്നു
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. വ്യത്യസ്‌തമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ തന്റേതായൊരു ഇടം കണ്ടെത്തുന്നത്. ഈ തലമുറയിലെ ഏറ്റവും കഴിവുള്ള നടിമാരിൽ ഒരാളായാണ് വിദ്യ വിശേഷിപ്പിക്കപ്പെടുന്നത്. ദേശീയ അവാർഡ് അടക്കം ഒരുപിടി പുരസ്‌കാരങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ നടി സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ തന്റെ വ്യക്തിത്വം കൊണ്ടും ശ്രദ്ധ നേടാൻ വിദ്യക്ക് കഴിഞ്ഞു. താരത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
ബോളിവുഡിന്റെ ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തുക എന്നത് വിദ്യാ ബാലനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ശരീര ഭാരത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും പരിഹാസങ്ങളുമൊക്കെ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെല്ലാം നേരിട്ടും തന്റെ പ്രകടനങ്ങളിലൂടെയുമെല്ലാം മറുപടി നൽകി മുന്നോട്ട് പോവുകയായിരുന്നു വിദ്യ ബാലൻ. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി.

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് വിഷമിക്കാറില്ലെന്നും മറ്റുള്ളവർ നമ്മളെ എങ്ങനെ വിലയിരുത്തുന്നതിലല്ല നമ്മൾ എങ്ങനെ സ്വയം വിലയിരുത്തുന്നു എന്നതിലാണ് കാര്യമെന്നും വിദ്യാ ബാലൻ പറയുന്നു. 54-ാമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ, സ്ത്രീകളും ഗ്ലാസ് സീലിംഗും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് വിദ്യാ ബാലൻ ഇക്കാര്യം പറഞ്ഞത്.
'ഞാൻ ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ എന്റെ വലുപ്പം എനിക്ക് ഒരിക്കലും പ്രശ്നമല്ല. ഞാൻ ക്യാമറയെ വളരെയധികം സ്നേഹിക്കുന്നു, ഞാൻ അതിനെ വളരെയധികം വിശ്വസിക്കുന്നു, അത് എല്ലായ്പ്പോഴും എന്നെ തിരികെ സ്നേഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ എങ്ങനെ വിലയിരുത്തുന്നു എന്നതിനെക്കുറിച്ച് മറക്കുക, നമ്മൾ സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നതാണ് പ്രധാനം,' വിദ്യാ ബാലൻ പറയുന്നു.
'നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു, നിങ്ങൾക്ക് സുഖം തോന്നുന്നില്ലെങ്കിൽ, കുഴപ്പമില്ല. നമ്മൾ മനുഷ്യരാണ്, നമുക്ക് നല്ലതും ചീത്തയുമായ ദിവസങ്ങളുണ്ടാകും, പക്ഷേ അത് ഉണ്ടാക്കുന്നത് വരെ നിങ്ങൾക്ക് ഫേക്ക് ചെയ്യാം. ഞാൻ എന്നെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് സ്വയം പറയുക, ഓരോ ദിവസവും കുറച്ചു കൂടുതൽ പറയുക, അത് സഹായിക്കും. സ്ത്രീകളെ സംബന്ധിച്ച് നമ്മുടെ ശരീരമാണ് നമ്മുടെ സ്വത്വത്തിന്റെ വലിയൊരു ഭാഗം രൂപപ്പെടുത്താൻ സഹായിക്കുന്നത്,' വിദ്യാ ബാലൻ പറഞ്ഞു.

അതേ സമയം മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സ്വയം വെറുക്കുന്നതിലേക്ക് തന്നെ കൊണ്ടെത്തിച്ചത് എങ്ങനെയാണെന്നും അതിനെ മറികടന്നത് എങ്ങനെയാണെന്നും വിദ്യാ ബാലൻ വ്യക്തമാക്കി. 'ഞാൻ എന്റെ ശരീരത്തിലേക്ക് വെറുപ്പ് മാത്രമേ അയയ്ക്കുന്നുള്ളൂവെന്ന് ഞാൻ മനസ്സിലാക്കി. 'ഞാൻ ആഗ്രഹിക്കുന്നതുപോലെയല്ല നീ' എന്ന് ഞാൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതിനാൽ, ഞാൻ നിരന്തരം രോഗബാധിതയായി,'
"അങ്ങനെയിരിക്കെ 12 വർഷം മുമ്പാണ് ഞാൻ ഒരു രോഗശാന്തിക്കാരനെ (ഹീലർ) കാണുന്നത്, നമ്മളെ ജീവക്കാൻ പ്രേരിപ്പിക്കുന്നതിനെ തന്നെ ഞാൻ ദുരുപയോഗം ചെയ്യുകയാണെന്ന് മനസ്സിലാക്കി. അതെന്റെ ജീവിതത്തിലെ ഒരു ഗെയിം ചേഞ്ചറായിരുന്നു, കാരണം ഇന്ന് ഇന്ന് എഴുന്നേൽക്കുമ്പോൾ തന്നെ എനിക്ക് എന്നെ കുറിച്ച് സന്തോഷം തോന്നുന്നു. അങ്ങനെ അല്ലാത്ത ദിവസങ്ങളിൽ, കുഴപ്പമില്ല നാളെ നല്ലൊരു ദിവസമായിരിക്കുമെന്ന് എനിക്ക് തന്നെ പറയാൻ സാധിക്കുന്നു,' വിദ്യാ ബാലൻ പറഞ്ഞു.
നേരത്തെ ലൂക്ക് കുട്ടീഞ്ഞോയ്‌ക്ക് നൽകിയ ഒരു അഭിമുഖത്തിൽ വിദ്യാ ബാലൻ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സംസാരിച്ചത് ശ്രദ്ധനേടിയിരുന്നു. കുട്ടിക്കാലത്ത് താൻ അനുഭവിച്ച ഗുരുതരമായ ശരീര പ്രതിച്ഛായ പ്രശ്‌നങ്ങളെ കുറിച്ച് പറയുകയും ചെറുപ്രായത്തിൽ തന്നെ കർശനമായ ഭക്ഷണക്രമം പിന്തുടരാൻ അമ്മ പ്രേരിപ്പിച്ചതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. തന്നെ തടിച്ചിയെന്ന് എല്ലാവരും വിളിക്കുമെന്ന് അമ്മ ഭയപ്പെട്ടിരുന്നു അതുകൊണ്ടാണ് അന്നേ അമ്മ ശരീര ഭാരം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നതെന്നും വിദ്യാ ബാലൻ പറയുകയുണ്ടായി.


Click it and Unblock the Notifications