'രാത്രി ഒറ്റയ്ക്ക് അമ്പലത്തിൽ പോകും, എന്തിനാണ് ഇങ്ങനെ ശിക്ഷിക്കുന്നതെന്ന് ദൈവത്തോട് ചോദിക്കും!': വിദ്യ ബാലൻ
ശക്തമായ നിലപാടുകൾ കൊണ്ടും ബോൾഡായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് വിദ്യ ബാലൻ. ബോളിവുഡിൽ മലയാളത്തിന്റെ മുഖമായി മാറിയ താരം കൂടിയാണ് വിദ്യ. വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിദ്യ ബാലന്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ബോളിവുഡിലെ നായിക സങ്കല്‍പ്പങ്ങളെ തിരുത്തി എഴുതിയ വിദ്യയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിരുന്നു.
അതേസമയം മറ്റു പല താരങ്ങളെയും പോലെ കരിയറിന്റെ തുടക്കത്തിൽ സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെടുകയും, കാസ്റ്റ് ചെയ്ത നടക്കാതെ പോകുന്ന സാഹചര്യവുമൊക്കെ വിദ്യയുടെ കരിയറിലും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോയതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിദ്യ ബാലൻ.

ആ സമയത്ത് രാത്രി ആരുമില്ലാത്തപ്പോൾ അമ്പലത്തിൽ പോയി ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു എന്ന് വിദ്യ ബാലൻ പറയുന്നു. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി. വിദ്യ കരിയറിൽ ആദ്യം ചെയ്ത സിനിമകളിൽ ഒന്നാണ് ലോഹിതദാസിന്റെ ചക്രം. മോഹൻലാൽ ആയിരുന്നു അതിൽ നായകൻ. എന്നാൽ ആ സിനിമ നടക്കാതെ പോയി.
മോഹൻലാലിനൊപ്പമുള്ള സിനിമ നടക്കാതെ പോയതോടെ തെന്നിന്ത്യൻ സിനിമാലോകം വിദ്യയെ 'കറുത്ത പൂച്ച' എന്ന് മുദ്രകുത്തി. ഇതിനു പിന്നാലെ പല പ്രോജക്ടുകളിൽ നിന്നും വിദ്യ ഒഴിവാക്കപ്പെടുകയോ അത് നടക്കാതെ പോവുകയോ ചെയ്തു. ഇതോടെ താൻ കടുത്ത നിരാശയിലായെന്നും വീടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ പോയാണ് ആ വിഷമങ്ങൾ പറഞ്ഞു തീർത്തിരുന്നതെന്നും വിദ്യ പറയുന്നു.
'മൂന്ന് വർഷത്തിനിടയിൽ, പാതിവഴിയിൽ നിന്നുപോയ രണ്ടു സിനിമകൾ എന്റെ കരിയറിലുണ്ടായി. കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയ ഒമ്പത് സിനിമകളും ഒരാഴ്ചയോളം ഷൂട്ടിങ് കഴിഞ്ഞിട്ട് എന്നെ മാറ്റുന്ന ഒരു സാഹചര്യവും ഉണ്ടായി. വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു അത്. ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്ന ആളാണ്, ഈ സംഭവങ്ങൾ എന്നെ തകർത്തു. ചെമ്പൂരിലെ എന്റെ വീടിനോട് ചേർന്ന് ഈ സായിബാബ മന്ദിരം ഉണ്ടായിരുന്നു, രാത്രിയിൽ ആരുമില്ലാത്ത സമയത്ത് ഞാൻ അവിടെ പോകും',
'ഞാൻ അവിടെ ഇരുന്ന് ബാബയുമായി സംസാരിക്കും, ഇതിനു വേണ്ടിയാണെങ്കിൽ എനിക്ക് എന്തിനാണ് പ്രതീക്ഷ നൽകിയതെന്ന് ചോദിച്ചു. എനിക്ക് അത് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു തെറ്റും ചെയ്തിരുന്നില്ല, ഞാൻ ചെയ്യാത്ത കാര്യത്തിന് ശിക്ഷിക്കപ്പെടുന്നത് പോലെ എനിക്ക് തോന്നി', വിദ്യ പറഞ്ഞു. തന്റെ വിശ്വാസം പോലും പരീക്ഷിക്കപ്പെടുകയാണെന്ന് തോന്നിയെന്നും വിദ്യ ബാലൻ കൂട്ടിച്ചേർത്തു.

ആ സമയത്ത് 70-ഓളം പരസ്യങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ താൻ പരിഹാസ്യനായെന്ന് വിശ്വസിക്കാൻ തുടങ്ങിയെന്നും വിദ്യ പറയുന്നു. ഒരു ആന്തോളജി ഷോയിൽ ഇർഫാൻ ഖാനൊപ്പം പ്രവർത്തിച്ചതും എന്നാൽ തന്റെ എപ്പിസോഡ് കാണിക്കാതെ ഇരുന്നതും നടി ഒർമിച്ചു. തന്റെ കരിയറിൽ ഉണ്ടായ ഏറ്റവും വലിയ അനുഭവങ്ങൾ ആയിരുന്നു അതെന്നാണ് വിദ്യ പറയുന്നത്. താനെന്ന വ്യക്തി ശരിക്കും എന്താണെന്ന് മനസിലാക്കാൻ ആ ഘട്ടം സഹായിച്ചുവെന്നും വിദ്യ ബാലൻ പറഞ്ഞു.
നീയത് ആണ് വിദ്യയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒരു മര്‍ഡര്‍ മിസ്റ്ററി ഴോണറിലുള്ള ചിത്രമാണിത്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ വേഷമിടുന്നത്. ജൽസയാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ത്രിവേണി ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ലവ്വേഴ്‌സ് എന്ന മറ്റൊരു ചിത്രവും വിദ്യയുടേതായി അണിയറയിൽ ഉണ്ട്.


Click it and Unblock the Notifications