'കടത്തിൽ മുങ്ങി ഫീസ് അടയ്ക്കാൻ കഴിയാതെ വന്നിട്ടുണ്ട്'; ദുരിതം നിറഞ്ഞ കുട്ടിക്കാലമോർത്ത് ആമിർ ഖാൻ
ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ആമിർ ഖാൻ. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന താരത്തിന്റെ സിനിമാ ജീവിതം പുതുതലമുറയിലെ താരങ്ങൾക്കെല്ലാം മാതൃകയാണ്. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലെ കണിശതയാണ് ആമിറിനെ മറ്റു നായകന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
മാസ് മസാല സിനിമകൾക്ക് പിന്നാലെ പോകാതെ ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യുന്ന അദ്ദേഹം ഇതുവരെ ഒമ്പത് ഫിലിംഫെയർ അവാർഡുകൾ, നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒരു ആക്ട അവാർഡ് ഉൾപ്പെടെ നിരവധി ചലച്ചിത്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ 2003-ൽ പത്മശ്രീയും 2010-ൽ പത്മഭൂഷൺ പുരസ്കാരവും നൽകി രാജ്യവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

സിനിമയിൽ ഏറെയും വിജയ കഥകൾ മാത്രമാണ് ആമിറിന് പറയാൻ ഉള്ളതെങ്കിലും കുട്ടിക്കാലത്ത് ചില പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട് അദ്ദേഹം. സിനിമയിലെത്തുന്നതിന് മുൻപ് സ്‌കൂളിൽ ഫീസ് നൽകാൻ കഴിയാതിരുന്ന ഒരു കാലഘട്ടം തനിക്ക് ഉണ്ടായിരുന്നു എന്ന് ഓർക്കുകയാണ് ആമിർ ഖാൻ ഇപ്പോൾ. പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് തന്റെ ബാല്യകാലത്തെ കുറിച്ച് നടൻ മനസ് തുറന്നത്.
തന്റെ കുടുംബം കടക്കെണിയിലായപ്പോൾ താനും തന്റെ സഹോദരങ്ങളും സ്‌കൂളിലെ ഫീസ് അടയ്ക്കാൻ വൈക്കിയിട്ടുണ്ടെന്നും ഒന്നോ രണ്ടോ തവണ താക്കീത് നൽകിയ ശേഷം പ്രിൻസിപ്പൽ അവരുടെ പേരുകൾ സ്കൂൾ അസംബ്ലിയിൽ വിളിച്ചു പറയുമായിരുന്നു എന്നും ആമിർ പറയുന്നു. 'ഹ്യൂമൻസ് ഓഫ് ബോംബെ'യ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

താൻ കുട്ടി ആയിരുന്നപ്പോൾ കുടുംബം കടക്കെണിയിൽ ആവുകയും എട്ട് വർഷത്തോളം മോശം കാലഘട്ടത്തിലൂടെ കടന്നുപോവുകയും ചെയ്‌തിട്ടുണ്ട് എന്നാണ് ആമിർ പറയുന്നത്. സ്‌കൂൾ പഠനകാലത്ത് തനിക്ക് ആറാം ക്ലാസിൽ ഫീസ് ആറ് രൂപയും, ഏഴാം ക്ലാസിൽ ഏഴ് രൂപയും, എട്ടാം ക്ലാസിന് എട്ട് രൂപയുമായിരുന്നു. എന്നിട്ടും, താണും സഹോദരങ്ങളും 'ഫീസ് അടക്കാൻ എപ്പോഴും വൈകിയിരുന്നു' എന്നാണ് താരം പറഞ്ഞത്.
ഒന്നോ രണ്ടോ തവണ താക്കീതു നൽകിയ ശേഷം, പ്രിൻസിപ്പൽ അവരുടെ പേരുകൾ അസംബ്ലിയിൽ, മുഴുവൻ വിദ്യാർത്ഥികൾക്കും മുന്നിലായി വിളിച്ചു പറയുമായിരുന്നു എന്നും നിറകണ്ണുകളോടെ ആമിർ പറഞ്ഞു.

ചലച്ചിത്ര നിർമ്മാതാവ് താഹിർ ഹുസൈന്റെയും ഭാര്യ സീനത്ത് ഹുസൈന്റെയും മകനാണ് ആമിർ. പിതാവിന് ഉണ്ടായ നഷ്ടമാണ് കുടുംബത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടത്. ഫൈസൽ ഖാൻ, ഫർഹത്ത് ഖാൻ, നിഖത് ഖാൻ എന്നീ നാല് സഹോദരങ്ങളിൽ മൂത്തയാളായിരുന്നു ആമിർ. 1973-ൽ യാദോം കി ബാരാത്ത് എന്ന ചിത്രത്തിലൂടെ ബാലതാരാമായാണ് ആമിർ സിനിമയിലെത്തിയത്. 1988-ൽ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രത്തിലൂടെ നായകനുമായി.
Recommended Video

അതേസമയം, ആമിറിന്റെ ഏറ്റവും പുതിയ ചിത്രം 'ലാൽ സിങ് ഛദ്ദ' ഓഗസ്റ്റ് പതിനൊന്നിനാണ് തിയേറ്ററുകളിൽ എത്തുന്നത്. നാല് വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന ആമിർ ഖാൻ ചിത്രമാണിത്. അമേരിക്കൻ ചിത്രമായ ‘ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്ക് ആണ് ‘ലാൽ സിങ് ഛദ്ദ'. ആമിർഖാൻ പ്രൊഡക്ഷൻസും വയാകോം18 മോഷൻ പിക്‌ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ആറ് ഓസ്‌കാര്‍ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘ഫോറസ്റ്റ് ഗമ്പ്' എന്ന ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരം ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ആമിർ ഖാൻ അവതരിപ്പിക്കുന്നത്. ‘സീക്രട്ട് സൂപ്പർസ്റ്റാർ' സംവിധായകൻ അദ്വൈത് ചന്ദന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. എൺപതുകളിൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിന്റെ ‘ഫോറസ്റ്റ് ഗമ്പ്' എന്ന പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി റോബർട്ട് സ്സെമെക്കിസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഫോറസ്റ്റ് ഗമ്പ്'.


Click it and Unblock the Notifications