അയാളൊരു ജെന്റിൽമാനാണ്! ആദ്യം അസ്വസ്ഥത തോന്നി, പിന്നെ ചെയ്തു; ഷാരൂഖിനൊപ്പമുള്ള ഇന്റിമേറ്റ് രംഗത്തെ കുറിച്ച് നടി
സിനിമകളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ സാധാരണമായ ഒന്നാണ്. സിനിമയിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഇന്റിമേറ്റ് രംഗങ്ങള്‍ സഹായിക്കുക. കഥയും സന്ദർഭവും അത് ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഭാഷ വ്യത്യാസമില്ലാതെ എല്ലാ സിനിമകളിലും ഇന്റിമേറ്റ് രംഗങ്ങൾ കടന്നുവരാറുണ്ട്. ചിലപ്പോഴൊക്കെ തീയേറ്ററിലേക്ക് ആളുകളെ എത്തിക്കാനായി മനപ്പൂര്‍വ്വമായി കുത്തിക്കയറ്റുന്ന ഇന്റിമേറ്റ് രംഗങ്ങളും ഉണ്ടാകാറുണ്ട്.
അതേസമയം സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ എക്കാലത്തും വലിയ ചർച്ചയാകാറുള്ളത് കൂടിയാണ്. പലതും വലിയ വിവാദമായി മാറാറുണ്ട്. അത്തരത്തിൽ ഇന്നും ചര്‍ച്ചയായി മാറുന്ന ഒരുപാട് ഇന്റിമേറ്റ് രംഗങ്ങള്‍ ബോളിവുഡ് സിനിമകളിൽ ഉണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മായാ മേംസാബ് എന്ന ചിത്രത്തിലെ ഷാരൂഖ് ഖാനും നടി ദീപ സാഹിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗം. സിനിമയുടെ റിലീസ് സമയത്തും അതിനു ശേഷവുമെല്ലാം സിനിമയിൽ ആ സീൻ ചർച്ചയായിരുന്നു.

ഇന്നും ഷാരൂഖ് ഖാൻ അഭിനയിച്ച ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് ചോദിച്ചാൽ ആരാധകർ പറയുന്ന രംഗങ്ങളിൽ ഒന്ന് അതായിരിക്കും. മായാ മേംസാബ് പുറത്തിറങ്ങിയിട്ട് ഇപ്പോൾ 30 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. സിനിമയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ബോളിവുഡ് ഹാൻഗാമ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ദീപ സാഹി സിനിമയിൽ അഭിനയിച്ചപ്പോഴുള്ള ഓർമകൾ പങ്കുവച്ചു. അക്കൂട്ടത്തിൽ സിനിമയിലെ ഇന്റിമേറ്റ് രംഗത്തെ കുറിച്ചും അവർ സംസാരിച്ചു.
ഷാരൂഖ് ഖാനൊപ്പമുള്ള ഷൂട്ടിംഗ് നിമിഷങ്ങൾ ഓർമിച്ചു കൊണ്ടാണ് ദീപ സാഹി സംസാരിച്ചു തുടങ്ങിയത്. സെറ്റിലെ എല്ലാവരേയും പരിപാലിക്കുന്ന ഊർജ്ജസ്വലനും അർപ്പണബോധവുമുള്ള നടനാണ് ഷാരൂഖ് ഖാൻ എന്നാണ് അവർ പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമാറ്റിക് സെൻസും അതുപോലുള്ള കാര്യങ്ങളും ആർക്കും പഠിക്കാൻ കഴിയില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ കൂടെ ഭാഗമായിരുന്നു, അദ്ദേഹം ഒരു മാന്യനാണ്, സെറ്റിൽ എല്ലാവരേയും നല്ല രീതിയിൽ കെയർ ചെയ്തു, അത് അദ്ദേഹത്തിന്റെ ഒരു നല്ല ശീലമായിരുന്നു.
അതുപോലെ എടുത്ത് പറയേണ്ടത് അദ്ദേഹത്തിന്റെ ഊർജമാണ്. കുട്ടികളെ പോലെയാണ്. എപ്പോഴും കളിച്ചു കൊണ്ടിരിക്കും. തുടക്കത്തിൽ കമ്പ്യൂട്ടർ ഗെയിമുകളോടായിരുന്നു പ്രിയമെന്നും ദീപ സാഹി പറഞ്ഞു. തുടർന്നാണ് സിനിമയിലെ വിവാദമായ ഇന്റിമേറ്റ് രംഗത്തെ കുറിച്ച് താരം സംസാരിച്ചത്.
തുടക്കത്തിൽ ചെറിയ അസ്വസ്ഥത തോന്നുകയും ചിരിവരുകയും ചെയ്‌തെങ്കിലും പിന്നീടത് ചെയ്യേണ്ടതായത് കൊണ്ട് ചെയ്തു എന്നാണ് ദീപ പറഞ്ഞത്. സിനിമയുടെ റിലീസ് സമയത്ത് തന്നെ ചിലർ തെറ്റിദ്ധരിച്ചുവെന്നും എന്നാൽ 99.99% ആളുകൾക്കും തന്റെ ഉദ്ദേശ്യം മനസ്സിലായതിനാൽ ആശ്വാസം തോന്നിയെന്നും ദീപ സാഹി പറഞ്ഞു.

ചിത്രത്തിലെ പല രംഗങ്ങളും സൗന്ദര്യാത്മകമായാണ് ചിത്രീകരിച്ചതെന്നും അതുകൊണ്ടാണ് സെൻസർ ബോർഡ് പോലും അത് പാസാക്കിയതെന്നും അവർ പറഞ്ഞു. ഒരു പാർട്ടിയിൽ വെച്ച്, അന്നത്തെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചീഫ് ആയിരുന്ന ശക്തി സാമന്തയോട് സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം അതിൽ കത്രിക വെക്കില്ലെന്ന് ഉറപ്പ് പറഞ്ഞതും ദീപ സാഹി പങ്കുവച്ചു.
കേതൻ മെഹ്ത ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മയ്ക്ക് വയ്യാതിരുന്നിട്ട് കൂടി ഷാരൂഖ് ഷിംലയിൽ ഷൂട്ടിങ്ങിന് എത്തിയ കഥ അദ്ദേഹം പങ്കുവച്ചിരുന്നു. അമ്മ ഗുരുതരാവസ്ഥയിൽ കിടക്കുകയാണെങ്കിലും തന്നെ കാത്ത് ഒരു സംഘം അവിടെ നിൽക്കുകയാണ് എന്നത് കൊണ്ടാണ് അദ്ദേഹം എത്തിയതെന്നാണ് മെഹ്ത പറഞ്ഞത്.


Click it and Unblock the Notifications