ലക്ഷങ്ങൾ വിലമതിക്കുന്ന താലിമാലയിൽ മാറ്റങ്ങൾ വരുത്തി ഐശ്വര്യ റായ്; നടിയുടെ തീരുമാനത്തിന് പിന്നിലെ കാരണം!
ബോളിവുഡ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരജോഡിയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരും ഒന്നായിട്ട് പതിനഞ്ച് വർഷം കഴിഞ്ഞു. എങ്കിലും ഇവരുടെ പ്രണയം മുതലുള്ള എല്ലാ കാര്യങ്ങളും ഇപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇത്രത്തോളം ആഘോഷിക്കപ്പെട്ട മറ്റൊരു താരവിവാഹം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. 2007 ഏപ്രിൽ 20 നാണ് ഇരുവരും വിവാഹിതരാകുന്നത്.
ബോളിവുഡ് ഒന്നടങ്കം വിവാഹത്തിന് എത്തിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയായ ഐശ്വര്യ റായ് ബോളിവുഡിലെ ഏറ്റവും വലിയ താര കുടുംബങ്ങളിലൊന്നിന്റെ മരുമകളായി മാറുന്നത് ആരാധകർ ആഘോഷമാക്കി. ടെലിവിഷനിലൂടെ കണ്ട വിവാഹകാഴ്ച്ചകൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതാണ്. ഐശ്വര്യയുടെ വിവാഹദിനത്തിലെ ലുക്കും അന്ന് വലിയ രീതിയിൽ ചർച്ചയായിരുന്നു.

ഗോള്‍ഡന്‍ നിറത്തിലുള്ള കാഞ്ചീവരം സാരിയാണ് ഐശ്വര്യ വിവാഹത്തിന് അണിഞ്ഞത്. ഒപ്പം പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞു. പ്രമുഖ ഫാഷന്‍ ഡിസൈനറായ നീത ലല്ലയാണ് ഐശ്വര്യയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. സ്വര്‍ണ ബോര്‍ഡറും വിലപിടിപ്പുള്ള മുത്തുകളും നിറഞ്ഞതായിരുന്നു ഐശ്വര്യയുടെ വിവാഹ സാരി. 75 ലക്ഷം രൂപ വില വരുന്നതായിരുന്നു ആ സാരി. അഭിഷേക് ഐശ്വര്യയ്ക്ക് അണിഞ്ഞ മംഗൽസൂത്രയും (താലിമാല) അന്ന് ശ്രദ്ധനേടി.
ഏകദേശം 45 ലക്ഷം രൂപ വിലമതിക്കുന്ന താലിമാലയാണ് അഭിഷേക് ഐശ്വര്യയ്ക്ക് അണിഞ്ഞത്. ഡയമണ്ട് പെൻഡന്റുള്ള നീളമുള്ള രണ്ടു ലെയറുകളുള്ള മാല ആയിരുന്നു അത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്ക് ശേഷം ഐശ്വര്യ താലിമാലയിൽ ചില മാറ്റങ്ങൾ വരുത്തി. ഡയമണ്ട് പെൻഡന്റിനെ അതുപോലെ തന്നെ നിർത്തുകയും. രണ്ടു ലെയറുകൾ ഉള്ള ചെയിൻ കട്ടികുറഞ്ഞ ഒറ്റ ലെയറിലേക്ക് മാറ്റുകയായിരുന്നു.
മകൾ ആരാധ്യയുടെ ജനനശേഷം ഭാരമേറിയ താലിമാല ധരിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഐശ്വര്യ അത് ഒറ്റ ലെയറിലേക്ക് മാറ്റുകയും ഭാരം കുറയ്ക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2011 ലാണ് ഐശ്വര്യയ്ക്കും അഭിഷേകിനും മകൾ ആരാധ്യ ജനിക്കുന്നത്. അച്ഛനെയും അമ്മയെയും പോലെ മകൾ ആരാധ്യയും ഇന്ന് താരമാണ്. അമ്മയും മകളും എപ്പോഴും ഒരുമിച്ചാണ്. മകളെ സ്‌കൂളില്‍ നിന്നും കൂട്ടാനും അവളേയും കൊണ്ട് ചലചിത്രമേള അടക്കമുള്ള വലിയ ഇവന്റുകള്‍ക്ക് പോകാനുമൊക്കെ ഐശ്വര്യയ്ക്ക് വലിയ താല്‍പര്യമാണ്. എന്നാല്‍ പന്ത്രണ്ട് വയസ് കഴിഞ്ഞിട്ടും മകളെ കൈപിടിച്ച് കൊണ്ട് നടക്കുന്നതിലൊക്കെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഐശ്വര്യയ്ക്ക് നേരെ ഉയരാറുണ്ട്.

ഐശ്വര്യ മകളെ അനാവശ്യമായി നിയന്ത്രിക്കുകയാണ് എന്നതാണ് പ്രധാന വിമർശനം. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളോടും ഐശ്വര്യ പ്രതികരിക്കുകയോ അവയെ പരിഗണിക്കുകയോ ചെയ്യുന്നില്ല. തന്റെ മകളോടുള്ള സ്‌നേഹവും കരുതലുമൊന്നും ആരേയും ബോധിപ്പിക്കേണ്ടതില്ല എന്നതാണ് ഐശ്വര്യയുടെ നിലപാട്. മകളാണ് തനിക്ക് ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നും ഐശ്വര്യ പറഞ്ഞിട്ടുണ്ട്. സിനിമകൾ ചെയ്യുന്നത് കുറച്ചത് പോലും മകൾക്ക് വേണ്ടി ആയിരുന്നു.
അതേസമയം മണിരത്‌നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച ചിത്രമാണിത്. ചിത്രത്തില്‍ ഐശ്വര്യ ഇരട്ട വേഷത്തിലാണ് എത്തിയത്. വലിയൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യയുടെ തമിഴിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം. പൊന്നിയിൻ സെൽവന് ശേഷം പുതിയ സിനിമകളൊന്നും ഐശ്വര്യ കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.


Click it and Unblock the Notifications