ഐശ്വര്യയെ അഞ്ചോളം ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയ ഷാരൂഖ്, പിന്നീട് ഖേദ പ്രകടനവും; സംഭവമിങ്ങനെ
ബോളിവുഡിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ രണ്ടു വമ്പൻ താരങ്ങളാണ് ഐശ്വര്യ റായ് ബച്ചനും ഷാരൂഖ് ഖാനും. അഭിനയത്തിലും ഓഫ് സ്ക്രീനിലും ഇന്നും വളരെ നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും.ദേവദാസ്, ജോഷ്, മൊഹബത്തേൻ എന്നി ഹിറ്റ് ചിത്രങ്ങളുൾപ്പടെ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്.
എന്നാൽ ഇന്ന് നല്ല സുഹൃത്തുക്കളായി കാണുന്ന ഇരുവർക്കുമിടയിൽ പണ്ട് ചില പ്രശ്‍നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുവരുടെയും പ്രൊഫഷണൽ ബന്ധങ്ങളിൽ ചില പിണക്കങ്ങൾ ഉണ്ടായതായും ഷാരൂഖ് തന്നെ അഞ്ചോളം ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതായും ഐശ്വര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചൽത്തേ ചൽത്തേ, വീർ സാറ എന്നിവ അടക്കമുള്ള അഞ്ച് ചിത്രങ്ങളിൽ നിന്ന് ഷാരൂഖ് തന്നെ ഒഴിവാക്കിയതായി ഐശ്വര്യ തുറന്നു പറഞ്ഞത്.

രണ്ടുപേരുടെയും കരിയർ വളരെ വിജയകരമായി മുന്നോട്ട് പോകുന്നതിനിടെയും ഷാരൂഖ് തന്നെ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന് പറയുന്നത് ശരിയാണോയെന്ന് അവതാരക സിമി ഗാരേവാൾ ചോദിച്ചപ്പോൾ ആയിരുന്നു ഇത്. 'ഇതിനൊക്കെ ഞാൻ എന്ത് മറുപടിയാണ് നൽകുക?' എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഐശ്വര്യയുടെ മറുപടി
'അതെ, ആ സമയത്ത് ഞങ്ങൾ ഒരുമിച്ച് ചില സിനിമകൾ ചെയ്യുന്നത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് അവ സംഭവിക്കാതെ ആയി, എന്തുകൊണ്ടാണെന്ന് യാതൊരു വിശദീകരണവും ഉണ്ടായില്ല. അതിനുള്ള ഉത്തരം എനിക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല,' ഐശ്വര്യ പറഞ്ഞു.

അതേസമയം, പിന്നീട് ഇതിൽ ഖേദം പ്രകടിപ്പിച്ച് ഷാരൂഖ് ഖാനും രംഗത്തെത്തുകയുണ്ടായി. 2003ൽ ഇന്ത്യ ടുഡേക്ക് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു അത്. "ഒരാളുമായി ഒരു ചിത്രം ആരംഭിക്കുകയും പിന്നീട് അവരുടേ ഭാഗത്തു നിന്നും യാതൊരു തെറ്റുമില്ലാതെ അവരെ മാറ്റുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആഷ് (ഐശ്വര്യ) ഒരു നല്ല സുഹൃത്തായതു കൊണ്ട് തന്നെ അത് വളരെ സങ്കടകരമാണ്. വ്യക്തിപരമായി, ഞാൻ തെറ്റ് ചെയ്തു എന്നാണ് കരുതുന്നത്. എന്നാൽ ഒരു നിർമാതാവ് എന്ന നിലയിൽ അത് ശരിയായിരുന്നു. ഞാൻ അന്ന് ആഷിനോട് ക്ഷമ ചോദിച്ചിരുന്നു." എന്നാണ് ഷാരൂഖ് ഖാൻ പറഞ്ഞത്.
എന്നാൽ ഇത് അവതാരക ചൂണ്ടിക്കാട്ടിയപ്പോൾ 'തനിക്ക് അതിന് ഉത്തരമില്ല' എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. അതിനെ കുറിച്ചു ഒരിക്കലും ഷാരൂഖുമായി സംസാരിക്കില്ലെന്നും അത് തന്റെ രീതിയല്ലെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

ആ സംഭവം തന്നെ ഒരുപാട് വേദനിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തുവെന്നും ഐശ്വര്യ വ്യക്തമാക്കി. 'ആ സമയത്ത്, ഒരു വിശദീകരണം പോലും നൽകാതെ ഒഴിവാക്കിയപ്പോൾ, തീർച്ചയായും
ഞാൻ ഞെട്ടിപ്പോയി, വളരെ ആശയകുഴപ്പത്തിലായി, വേദനിച്ചു.
അവർ അതിന് വിശദീകരിക്കണം നൽകാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അത് ചെയ്യും, അത് ചെയ്തിട്ടില്ലെങ്കിൽ, അതിനു അവർ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ, അത് എന്തുകൊണ്ടായിരുന്നു എന്നൊന്നും ചോദിക്കുന്നത് എന്റെ രീതിയല്ല. ഒരുപക്ഷേ എന്റെ ഉള്ളിൽ ആ ചോദ്യമുണ്ടായേക്കും, എന്നാൽ ഒരു വ്യക്തിയുടെ അടുത്ത് പോയി ഞാൻ അത് ചോദിക്കില്ല,' ഐശ്വര്യ പറഞ്ഞു.
Recommended Video

2016ൽ പുറത്തിറങ്ങിയ കരൺ ജോഹർ സംവിധാനം ചെയ്ത ഏ ദിൽ ഹേ മുഷ്കിലിൽ ആണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്, അതിൽ ഷാരൂഖ് അതിഥി വേഷത്തിൽ ആണ് എത്തിയത്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി, തൃഷ കൃഷ്ണൻ, ആർ ശരത്കുമാർ, പ്രകാശ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സെപ്റ്റംബർ 30ന് ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications