'കാമുകിയാകേണ്ട... പ്രിയങ്കയുടെ അച്ഛനാകണം'; അഭിനയിക്കില്ലെന്ന് അനിൽ കപൂർ!
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് അനില്‍ കപൂര്‍. പ്രായത്തെ വെല്ലുന്ന ലുക്കും ഫിറ്റ്‌നസുമായി നിറഞ്ഞു നില്‍ക്കുകയാണ് അനില്‍ കപൂര്‍ ഇപ്പോള്‍. തനിക്കൊപ്പമുണ്ടായിരുന്നവരില്‍ പലരും അഭിനയത്തില്‍ സജീവമല്ലാതിരിക്കുമ്പോഴും നിറഞ്ഞു നില്‍ക്കുകയാണ് അനില്‍ കപൂര്‍.
ക്യാരക്ടര്‍ റോളുകളിലൂടെ പുതിയ കാലത്തും നിറ സാന്നിധ്യമായി അദ്ദേഹം തുടരുന്നു. അനില്‍ കപൂര്‍ പ്രധാന വേഷങ്ങളിലൊന്നിനെ അവതരിപ്പിച്ച സിനിമയായിരുന്നു ദില്‍ ദഡക്ക്‌നെ ദോ.
സോയ അക്തറായിരുന്നു സിനിമയുടെ സംവിധാനം. പുറമെ പെര്‍ഫെക്ട് എന്ന് തോന്നിപ്പിക്കുന്ന എന്നാല്‍ ഉള്ളില്‍ നീറിപ്പുകയുന്ന കുടുംബത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗിന്റേയും പ്രിയങ്ക ചോപ്രയുടേയും അച്ഛന്റെ വേഷത്തിലായിരുന്നു അനില്‍ കപൂര്‍ എത്തിയത്.
രണ്‍വീറിന്റേയും പ്രിയങ്കയുടേയും അച്ഛനായുള്ള അനില്‍ കപൂറിന്റെ കാസ്റ്റിംഗ് ആരാധകരെയാകെ ഞെട്ടിച്ചതായിരുന്നു. അനില്‍ കപൂറിനെ പോലൊരു നായകനടന്‍ ആ റോള്‍ ചെയ്യുമെന്ന് പലരും കരുതിയിരുന്നില്ല.

എന്നാല്‍ സത്യത്തില്‍ അനില്‍ കപൂര്‍ പോലും ഈ വേഷം ചെയ്യാന്‍ തുടക്കത്തില്‍ തയ്യാറായിരുന്നില്ലെന്നതാണ് വസ്തുത. തന്റെ മകന്‍ ആണ് തന്നെ പറഞ്ഞ് സമ്മതിപ്പിച്ചതെന്നാണ് അനില്‍ കപൂര്‍ പറയുന്നത്. ഒരു അഭിമുഖത്തില്‍ അതേക്കുറിച്ച് അനില്‍ കപൂര്‍ മനസ് തുറന്നിരുന്നു.
പ്രിയങ്ക ചോപ്രയുടെ അച്ഛന്‍ വേഷം എന്നതായിരുന്നു അനിലിനെ പിന്നോട്ട് അടിപ്പിച്ച കാരണം. ''എന്റെ പ്രശ്‌നം എന്താണെന്ന് വച്ചാല്‍, ഞാന്‍ സത്യസന്ധമായി പറയാം. പ്രിയങ്ക ചോപ്രയുടെ അച്ഛനോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഞങ്ങള്‍ നായകനും നായികയുമായി സിനിമ ചെയ്യാനിരുന്നതായിരുന്നു. രണ്‍വീര്‍ സിംഗ് പിന്നേയും പുതുമുഖമല്ലേ, പക്ഷെ പ്രിയങ്ക...'' എന്നാണ് അനില്‍ കപൂര്‍ പറയുന്നത്.

''അപ്പോള്‍ ഹര്‍ഷ് എന്റെയടുത്ത് വന്നു. നിങ്ങള്‍ ശരിക്കും അവളുടെ അച്ഛനല്ല. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് എന്നു പറഞ്ഞു. ചിലപ്പോള്‍ നമുക്ക് ചുറ്റുമായി അത്തരത്തില്‍ വിശാലമായി ചിന്തിക്കുന്ന ആളുകള്‍ വേണം. അവര്‍ നമുക്ക് അറിവ് പകര്‍ന്നു തരും. പിന്നെ ഞാന്‍ ആലോചിച്ചു, കാര്യങ്ങളൊക്കെ മാറിയിട്ടുണ്ട്. ഇന്ന് ഞാന്‍ അവതരിപ്പിക്കുന്നൊരു കഥാപാത്രം മാത്രമാണത്. ഞാന്‍ ശരിക്കും അവളുടെ അച്ഛനല്ല'' എന്നും അനില്‍ കപൂര്‍ പറയുന്നു.

സോയ അക്തറൊരുക്കിയ ചിത്രത്തില്‍ അനിലിന്റെ ഭാര്യയുടെ വേഷത്തിലെത്തിയത് ഷെഫാലി ഷായായിരുന്നു. അനുഷ്‌ക ശര്‍മ, ഫര്‍ഹാന്‍ അക്തര്‍, രാഹുല്‍ ബോസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു.
താരങ്ങളുടെ പ്രകടനങ്ങളും ചിത്രം പറഞ്ഞ വിഷയവുമൊക്കെ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. അതേസമയം മറ്റൊരു അഭിമുഖത്തില്‍ താന്‍ പണത്തിന് വേണ്ടി മാത്രം ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് അനില്‍ കപൂര്‍ പറയുന്നത്.

''ഞാന്‍ പണത്തിന് വേണ്ടി മാത്രം സിനിമകള്‍ ചെയ്തിട്ടുണ്ട്. പേര് പറയാം, അന്ദാസും ഹീര്‍ രാഞ്ജയും. രൂപ് കി റാണി ചോറോം കാ രാജയ്ക്ക് ശേഷം എന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നിലനില്‍പ്പിനായി എല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്തു. അത് സമ്മതിക്കുന്നതില്‍ എനിക്ക് മടിയില്ല. ആ ചിത്രം വൈകിയായിരുന്നു റിലീസായത്. അതിനാല്‍ വലിയ പരാജയമായിരുന്നു'' എന്നാണ് താരം പറയുന്നത്. കൂടാതെ വേണമെങ്കില്‍ താന്‍ വീണ്ടും അങ്ങനെ ചെയ്യുമെന്നും അനില്‍ കപൂര്‍ പറയുന്നുണ്ട്.

''ഈ ബിസിനിസില്‍ നിലനില്‍ക്കണമെങ്കില്‍ നിങ്ങളുടെ സര്‍വ്വവും നല്‍കാന്‍ തയ്യാറാകണം. തിരിച്ചടികളെ നിങ്ങളെ പിന്നോട് വലിപ്പിക്കാന്‍ അനുവദിക്കരുത്. എല്ലാ വെല്ലുവിളികള്‍ക്കും എതിരെ കുതിക്കണം. ധൈര്യവും ഉറച്ച വിശ്വാസവും വേണം അതിജീവിക്കാനും മുന്നോട്ട് പോകാനും'' എന്നാണ് അദ്ദേഹം പറയുന്നത്.


Click it and Unblock the Notifications