ബച്ചന്‍ ഇനിയില്ല, പ്രാര്‍ത്ഥിച്ചോളൂവെന്ന് ഡോക്ടര്‍ പറഞ്ഞു! ഇന്നും ജയയെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹം പറഞ്ഞത് പോലെ തന്നെ വരി തുടങ്ങുന്നത് തന്നെ ബച്ചനില്‍ നിന്നാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറവും, പലരും വന്ന് പോയിട്ടും അമിതാഭ് ബച്ചന്‍ ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയായി തലയുയര്‍ത്തി നില്‍ക്കുന്നു. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുള്ള ഒരു ചരിത്രമാണ് ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചന്‍. കാലത്തിനൊപ്പം തന്നിലെ നടനെ മെച്ചപ്പെടുത്തി യുവതാരങ്ങളെ പോലും അദ്ദേഹം പിന്നിലാക്കുന്നു.
തന്റെ കരിയറില്‍ വിജയങ്ങളും പരാജയങ്ങളും ഒരുപാട് കണ്ടിട്ടുണ്ട് അമിതാഭ് ബച്ചന്‍. കയറ്റിറക്കങ്ങളും തിരിച്ചടികളുമെല്ലാം കണ്ട കരിയര്‍. ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് അദ്ദേഹം ബോളിവുഡിന്റെ ഷെഹന്‍ഷയായി മാറുന്നത്. മരണത്തെ പോലും അമിതാഭ് ബച്ചന്‍ നേരിട്ട് തോല്‍പ്പിച്ചിട്ടുണ്ട്. ഇന്നും ഞെട്ടലോടെയല്ലാതെ ആ സംഭവത്തെ ബോളിവുഡിന് ഓര്‍ക്കാനാകില്ല.

കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അമിതാഭ് ബച്ചന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. ഉടനെ തന്നെ താരത്തെ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നാലെ തന്നെ താരത്തെ ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും ബച്ചന്‍ കോമയില്‍ നിന്നും പുറത്ത് വന്നില്ല. ഏറെനേരം ബച്ചന്‍ ചികിത്സയോട് പ്രതികരിക്കുക പോലും ചെയ്തില്ല. അല്‍പ്പനേരത്തേക്കാണെങ്കിലും, ബച്ചന്‍ ക്ലിനിക്കലി മരിച്ചതായി പോലും ഡോക്ടർമാർ വിധിയെഴുതി.
പിന്നീട് ആ ഭയാനകമായ നിമിഷങ്ങളെക്കുറിച്ച് ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇനി തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല, പ്രാര്‍ത്ഥിച്ചോളൂ അതാണ് അവസാന ആശ്രയം എന്ന് ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞുവെന്നാണ് ജയ ബച്ചന്‍ തുറന്നു പറഞ്ഞത്. ബച്ചന്റേയും ജയയുടേയും വിവാഹ വാര്‍ഷികത്തില്‍ ആ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
1982 ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. സംഘട്ടന രംഗമാണ് ചിത്രീകരിക്കുന്നത്. ബംഗ്ലാര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസായിരുന്നു ലൊക്കേഷന്‍. ചിത്രീകരണത്തിനിടെ ബച്ചന്റെ കണക്കുകൂട്ടല്‍ പിഴച്ചൊരു ചാട്ടം. അടിവയറിന് പരുക്കേറ്റ് അദ്ദേഹം നിലത്തു വീണു. ഉടനെ തന്നെ ബച്ചനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അപകടത്തെക്കുറിച്ച് ബച്ചന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
''ഞാന്‍ കോമയിലായിരുന്നു. അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വന്നു. അഞ്ച് ദിവസം കഴിഞ്ഞാണ് ബോംബെയിലെത്തുന്നത്. വീണ്ടുമൊരു ശസ്ത്രക്രിയ കൂടി വേണ്ടി വന്നു. ആ സര്‍ജറിയ്ക്ക് ശേഷം 12-14 മണിക്കൂറോളം എനിക്ക് മയക്കത്തില്‍ നിന്നും പുറത്ത് കടക്കാനായില്ല. പള്‍സ് ഇല്ലാതായി. അതോടെ എല്ലാം തീര്‍ന്നു എന്ന് അവര്‍ കരുതിക്കാണും. ബിപി ഏതാണ്ട് പൂജ്യമായിരുന്നു'' എന്നാണ് ബച്ചന്‍ പറഞ്ഞത്.
''ഞാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഭര്‍തൃസഹോദരന്‍ നിങ്ങള്‍ എവിടെയായിരുന്നു? ഞങ്ങള്‍ നിങ്ങളെ നോക്കുകയായിരുന്നു എന്ന് പറഞ്ഞു. ഞാന്‍ മക്കളെ കാണാന്‍ പോയതാണെന്ന് പറഞ്ഞു. അദ്ദേഹം എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട്, ധൈര്യം സംഭരിക്കാന്‍ പറഞ്ഞു. ഇല്ല ഇത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്കറിയാമായിരുന്നു ഇത് നടക്കാന്‍ പോകുന്നില്ലെന്ന്. എന്റെ കയ്യില്‍ പ്രാര്‍ത്ഥനാ പുസ്തകം ഉണ്ടായിരുന്നു. ഇനി നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മാത്രമേ സഹായിക്കാന്‍ പറ്റൂവെന്ന് ഡോക്ടര്‍ പറഞ്ഞു'' എന്നാണ് ജയ ബച്ചന്‍ പറഞ്ഞത്.

''അവര്‍ എന്താണ് ചെയ്യുന്നത് എനിക്ക് വ്യക്തമായി കാണാനായില്ല. പക്ഷെ അവര്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ ഇടിക്കുന്നത് എനിക്ക് കാണാമായിരുന്നു. ഇഞ്ചക്ഷനും നല്‍കുന്നുണ്ട്. അവര്‍ പ്രതീക്ഷകള്‍ കൈവിട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാല്‍ വിരല്‍ അനങ്ങുന്നത് കണ്ടു. അദ്ദേഹം അനങ്ങി, അദ്ദേഹം അനങ്ങി എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. അങ്ങനെ അദ്ദേഹം തിരികെ വന്നു'' എന്നും ജയ ബച്ചന്‍ ഓര്‍ക്കുന്നു.
ബോളിവുഡ് കണ്ട ഏറ്റവും വലിയ പ്രണയങ്ങളിലൊന്നാണ് ബച്ചന്റേയും ജയയുടേയും. പല വിവാദങ്ങളും വെല്ലുവിളികളും അതിജീവിച്ച ദമ്പതികള്‍ ഇന്ന് തങ്ങളുടെ 50-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. അച്ഛനും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള മകള്‍ ശ്വേതാ ബച്ചന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്.


Click it and Unblock the Notifications











