'നിന്റെ അഭിനയം പോര, എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് പഠിക്കണം'; ഷാരൂഖ് പറഞ്ഞത് കജോൾ ഓർത്തപ്പോൾ!
ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് കജോൾ. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ താരമാണ് കജോള്‍. എന്നാല്‍ തന്റെ പ്രകടന മികവ് കൊണ്ട് അധികം വൈകാതെ തന്നെ ബോളിവുഡിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി മാറുകയായിരുന്നു കജോള്‍. ആരാധകരുടെ പ്രിയങ്കരിയായി മാറാന്‍ കജോളിന് അധിക സമയം വേണ്ടി വന്നിരുന്നില്ല. തന്റെ തുറന്ന് സംസാരിക്കുന്ന ശീലവും കജോളിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.
സിനിമ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ കജോളും എന്നും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ കജോള്‍ ഒരിക്കലും മടിക്കാറില്ല. എന്തും തുറന്നു പറയുന്ന കാജോളിന്റെ അഭിമുഖങ്ങൾക്ക് ഏറെ ആരാധകരുണ്ട്. അടുത്തിടെയായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് കജോൾ അഭിയിക്കുന്നത്. നെറ്റ്ഫ്ലിക്സ് ചിത്രമായ ത്രിഭംഗ ആയിരുന്നു കാജോളിന്റെ അവസാന ചിത്രം.

രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കിയിലൂടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് കജോൾ. അതിനിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. താൻ അഭിനയത്തെ കുറിച്ച് ഓരോ സെറ്റുകളിൽ നിന്ന് പഠിച്ചത് എങ്ങനെയാണെന്നാണ് കജോൾ പറയുന്നത്. 2018, ഹെലികോപ്റ്റർ ഏല എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പിടിഐക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് സംസാരിച്ചത്.
1992-ൽ പുറത്തിറങ്ങിയ ബെഖുദി, ഉദർ കി സിന്ദഗി (1994), ദുഷ്‌മൻ (1998) എന്നീ മൂന്ന് സിനിമകളാണ് കജോൾ തന്റെ ഇഷ്ടചിത്രങ്ങളായി പറഞ്ഞത്. ആദ്യ രണ്ട് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായിരുന്നില്ലെങ്കിലും ഒരു നടിയായി വളരാൻ തന്നെ സഹായിച്ചത് ആ ചിത്രങ്ങളാണെന്ന് താരം പറഞ്ഞത്. 'ബേഖുദി മുതൽ ഉദർ കി സിന്ദഗി, ദുഷ്മാൻ, കുച്ച് കുച്ച് ഹോതാ ഹേ വരെ എല്ലാ സിനിമകളും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു അഭിനേതാവെന്ന നിലയിൽ ഓരോ തവണയും പുതിയ എന്തെങ്കിലും പഠിക്കണം എന്നതാണ് എന്നെ സിനിമകൾ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്, "കജോൾ പറഞ്ഞു.

രാഹുൽ റാവയിൽ സംവിധാനം ചെയ്ത ബേഖുദി, ആയിരുന്നു കാജോളിന്റെ അരങ്ങേറ്റ ചിത്രം. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് മുതൽ സിനിമാനിർമ്മാണത്തിന്റെ അടിസ്ഥാന കാര്യങ്ങൾ വരെ താൻ പഠിച്ചത് ആ സിനിമയിൽ നിന്നാണെന്ന് കജോൾ പറയുന്നു. തന്റെ മികച്ച അധ്യാപകരിൽ ഒരാളായിരുന്നു രാഹുൽ. തിരക്കഥാകൃത്തും ഫാഷൻ ഫോട്ടോഗ്രാഫറുമായ ഗൗതം രാജധ്യക്ഷ, മേക്കപ്പ് ആർട്ടിസ്റ്റായ മിക്കി കോൺട്രാക്ടർ എന്നിവരെല്ലാം തന്നോട് നന്നായി ഇടപഴകിയിരുന്നു എന്നും താരം ഓർക്കുന്നു.
കാജോളിന്റെ അമ്മ തനൂജ തന്നെയാണ് ചിത്രത്തിൽ കാജോളിന്റെ അമ്മയായി അഭിനയിച്ചത്. അതുകൊണ്ട് കൂടി ആ ചിത്രം കാജോളിന് വളരെ പ്രിയപ്പെട്ടതാണ്. അതേസമയം, ഉദർ കി സിന്ദഗി എന്ന സിനിമ വളരെ തീവ്രമായിരുന്നെന്നും താൻ എരിഞ്ഞു തീരുന്ന പോലെ തോന്നിയെന്നും കജോൾ പറഞ്ഞു. ഒരിക്കൽ ഷാരൂഖ് ആയി സംസാരിച്ചതും കജോൾ ഓർത്തു.

'ഷാരൂഖ് ഖാനുമായി ബാസിഗറിനിടെ സംസാരിച്ചത് ഞാൻ ഓർക്കുന്നു, അദ്ദേഹം എന്നോട് എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് പഠിക്കണം എന്ന് പറഞ്ഞു, 'ഞാൻ വളരെ നന്നായി ചെയ്യുന്നു' എന്നായിരുന്നു എന്റെ ചിന്ത. ഒരു നടിയെന്ന നിലയിൽ എരിഞ്ഞു തീരണം എന്ന് ഷാരൂഖ് എന്നോട് പറഞ്ഞു. എന്തോ അസംബന്ധം പറയുകയാണ് എന്ന് എനിക്ക് തോന്നി. എന്നാൽ ഉദർ കി സിന്ദഗിയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ, 'എനിക്ക് ഇത്രയും ഭാരമുള്ള സിനിമകൾ ചെയ്യാൻ കഴിയില്ല, ഇനി എനിക്ക് ഇത് പോലുള്ള സിനിമ വേണ്ട എന്നൊക്കെ ആയിരുന്നു,'
തനിക്ക് ലൈറ്റ് ആയ സിനിമകൾ ചെയ്യാനാണ് ആഗ്രഹമെന്നും വൈകാരികമായി തളർന്ന് പോകുന്ന സിനിമകളുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും അമ്മ തനൂജയുമായി സംസാരിച്ചതും കാജോൾ ഓർത്തു, 'മൂന്ന് പാട്ടുകളും മൂന്ന് സീനുകളും ഉള്ള സിനിമകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. അങ്ങനെയാണ് ഹൽചുൾ, ഗുണ്ടാരാജ് തുടങ്ങിയ സിനിമകളിൽ അഭിനയിക്കുന്നത്,'

പക്ഷെ അത്തരം സിനിമകൾ ചെയ്ത ശേഷം മനസ് മാറി. അങ്ങനെയാണ് ദുഷ്മാൻ പോലുള്ള സിനിമകളുടെ ഭാഗമായത്. അതേസമയം ആ സിനിമയിൽ ബലാത്സംഗ സീൻ ഉള്ളത് കൊണ്ട് ആദ്യം താൻ നിരസിച്ചെന്നും പിന്നീട് ബോഡി ഡബിളിനെ ഉപയോഗിക്കാം എന്ന ഉറപ്പിന്റെ പുറത്താണ് താൻ അത് ചെയ്തതെന്നും കജോൾ പറഞ്ഞു.
അതേസമയം രണ്ടു താരങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് താൻ പഠിച്ചത് കരൺ ജോഹറിന്റെ ആദ്യ സിനിമയായ കുച്ച് കുച്ച് ഹോത്താ ഹേയിലൂടെയാണെന്ന് കജോൾ പറയുന്നു. ഓഫ് സ്‌ക്രീനിൽ നല്ല സുഹൃത്തുക്കൾ ആണെങ്കിൽ അത് സ്ക്രീനിലും പ്രതിഫലിക്കും എന്ന് താൻ മനസിലാക്കി എന്നാണ് കജോൾ പറഞ്ഞത്. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ കാജോളിന്റെ നായകനായത്. ബോളിവുഡിലെ നിരവധി ഹിറ്റുകൾ സമ്മാനിച്ച ജോഡിയാണ് ഇവരുടേത്.


Click it and Unblock the Notifications