രണ്ട് കൊല്ലമേ ജീവിക്കൂവെന്ന് ഡോക്ടര്‍മാര്‍; മധുബാലയെ മാതാപിതാക്കളുടെ അരികില്‍ ഉപേക്ഷിച്ച കിഷോര്‍ കുമാര്‍
ബോളിവുഡിലെ എക്കാലത്തേയും വലിയ താരസുന്ദരിമാരില്‍ ഒരാളാണ് മധുബാല. ഹിന്ദി സിനിമയിലെ ഏറ്റവും പ്രശസ്തനായ ഗായകന്മാരില്‍ ഒരാളാണ് കിഷോര്‍ കുമാര്‍. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലെ പ്രണയവും വിവാഹവുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു ഒരുകാലത്ത്. സിനിമാക്കഥ പോലെ ആരാധകര്‍ ആഘോഷിച്ച ആ പ്രണയത്തിന് പക്ഷെ വിവാഹത്തിലേക്ക് എത്തിയപ്പോള്‍ അധികനാള്‍ ആയുസുണ്ടായിരുന്നില്ല. വിധി മരണത്തിന്റെ രൂപത്തിലെത്തി മധുബാലയെ കൊണ്ടു പോവുകയായിരുന്നു.
ചല്‍തി ക നാം ഗഡി, ഹാഫ് ടിക്കറ്റ്, തുടങ്ങിയ ചിത്രങ്ങളുടെ ലൊക്കേഷനില്‍ വച്ചായിരുന്ന്ു മധുബാലയും കിഷോര്‍ കുമാറും പരിചയപ്പെടുന്നത്. ബോളിവുഡിലെ എക്കോണിക് ആയി മാറിയ പാട്ടുകളിലെ സാന്നിധ്യമായിരുന്നു മധുബാലയും കിഷോകര്‍ കുമാറും. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. പിന്നാലെ ഇവര്‍ വിവാഹിതരുമായി. പക്ഷെ കാലത്തിന് മറ്റൊരു തിരക്കഥയുണ്ടായിരുന്നു.

കിഷോര്‍ കുമാറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് മധുബാല സൂപ്പര്‍ താരം ദിലീപ് കുമാറുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം അവസാനിക്കുന്നത് ഒമ്പത് വര്‍ഷത്തിന് ശേഷമാണ്. കിഷോര്‍ കുമാറും മധുബാലയും പിന്നീടാണ് പരിചയത്തിലാകുന്നത്. പിന്നീടൊരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ മധുബാലയുടെ സഹോദരി മധുര്‍ ഭുഷന്‍ പറഞ്ഞത് മധുബാല കിഷോറിനോട് അടുക്കുന്നത് ദിലീപ് കുമാറുമായുള്ള പ്രണയ തകര്‍ച്ചയുടെ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനായിരുന്നുവെന്നാണ്. കിഷോറിന്റെ സുന്ദര ശബ്ദവും തമാശകളിലും മധുബാല മറ്റെല്ലാ വേദനകളും മറക്കുകയായിരുന്നു.
1960 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഈ സമയത്ത് കിഷോര്‍ കുമാര്‍ മതം മാറുകയും കരിം അബ്ദുള്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കിഷോറിന്റെ കുടുംബം മധുബാലയെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം പിന്നിട്ടപ്പോഴേക്കും മധുബാല സ്വന്തം വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. മധുബാലയുടെ ആരോഗ്യ സ്ഥിതി അപ്പോള്‍ തന്നെ മോശമായിരുന്നുവെന്ന് മധുര്‍ പറയുന്നുണ്ട്. കുറച്ച് നാളുകള്‍ കഴിഞ്ഞ് മധുബാലയും കിഷോറും ലണ്ടനിലേക്ക് പോയി. എന്നാല്‍ അവിടെ നിന്നും അവര്‍ക്ക് ലഭിച്ചത് വളരെ വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.
ലണ്ടനിലെ ഡോക്ടര്‍മാര്‍ മധുബാലയുടെ അസുഖം വളരെ ഗുരുതരമാണെന്നും രണ്ട് വര്‍ഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂവെന്നും വിധിയെഴുതി. മധുബാലയുടെ ഹൃദയത്തിലൊരു ദ്വാരമുണ്ടായിരുന്നു. ഇതോടെ നാട്ടിലെത്തിയ ശേഷം കിഷോര്‍ കുമാര്‍ മധുബാലയെ അവരുടെ മാതാപിതാക്കളുടെ അടുത്താക്കുകയായിരുന്നു. ഷൂട്ടിംഗ് തിരക്കുകളുള്ളതിനാല്‍ തനിക്ക് എപ്പോഴും മധുബാലയുടെ അരികിലിരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കിഷോര്‍ കുമാര്‍ പറഞ്ഞത്.
''കിഷോര്‍ ഭയ്യ അവളെ വീട്ടില്‍ കൊണ്ടു വന്നാക്കി. അവള്‍ക്ക് സുഖമില്ലെന്നും പരിചരണം വേണമെന്നും പറഞ്ഞു. അദ്ദേഹത്തിന് യാത്രകളും ഷൂട്ടും തിരക്കുമുള്ളതിനാല്‍ വേണ്ട സമയം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു പറഞ്ഞത്. ഞാന്‍ ലണ്ടനില്‍ കൊണ്ടു പോയി, എന്നാലാകുന്നതൊക്കെ ചെയ്തു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം ചെയ്തത് തെറ്റാണെന്നല്ല പറയുന്നത്. ആപ്പയോട് ഡോക്ടര്‍മാര്‍ പറഞ്ഞത് കുട്ടികളുണ്ടാകരുത്, ലൈംഗിക ബന്ധം പാടില്ല എന്നായിരുന്നു. പക്ഷെ ഒരു സ്ത്രീയ്ക്ക് മാനസിക പിന്തുണ വേണമല്ലോ. അദ്ദേഹത്തോടൊപ്പം കഴിയണമെന്ന് ആപ്പ ആഗ്രഹിച്ചു. അതോടെ അദ്ദേഹം പുതിയ വീട് വാങ്ങി. പക്ഷെ അവിടെയും അവള്‍ പലപ്പോഴും ഒറ്റയ്ക്കായിരുന്നു. കടല്‍ക്കാറ്റും അവളുടെ ആരോഗ്യത്തെ ബാധിച്ചു'' സഹോദരി പറയുന്നു.
ഇതോടെ മധുബാല സ്വന്തം വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. രണ്ടോ മൂന്നോ മാസത്തില്‍ ഒരു തവണ കിഷോര്‍ കുമാര്‍ മധുബാലയുടെ അരികിലെത്തും. ഞാന്‍ വന്നാല്‍ നീ കരയും, അത് നിന്റെ ഹൃദയത്തിന് നല്ലതല്ലെന്നായിരുന്നു കിഷോര്‍ കുമാര്‍ പറഞ്ഞിരുന്നതെന്നും മധുര്‍ പറയുന്നു. ഒരുപക്ഷെ മധുബാലയുമായി പിരിയുന്നതിന്റെ ആഘാതം കുറക്കാനാകും കിഷോര്‍ കുമാര്‍ അങ്ങനെ ചെയ്തതെന്നാണ് മധുര്‍ പറയുന്നത്. കിഷോര്‍ കുമാര്‍ മധുബാലയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ആശുപത്രി ചിലവുകളെല്ലാം അദ്ദേഹം തന്നെയായിരുന്നു വഹിച്ചിരുന്നതെന്നും സഹോദരി പറയുന്നു.
ഡോക്ടര്‍മാര്‍ രണ്ട് കൊല്ലമായിരുന്നു മധുബാലയ്ക്ക് വിധിച്ചത്. പക്ഷെ മനക്കരുത്തുണ്ടായിരുന്ന മധുബാല പിന്നേയും ഒമ്പത് കൊല്ലം ജീവിച്ചു. തനിക്ക് മരിക്കേണ്ട, ഇനിയും ജീവിക്കണം, ചികിത്സ എപ്പോള്‍ ശരിയാകുമെന്ന് മധുബാല ഡോക്ടറോട് ചോദിച്ചു കൊണ്ടിരിക്കുമായിരുന്നുവെന്നും സഹോദരി പറയുന്നു. 1969 ഫെബ്രുവരി 23 നാണ് മധുബാല മരിക്കുന്നത്. 1987 ഒക്ടോബര്‍ 13നാണ് കിഷോര്‍ കുമാര്‍ മരിക്കുന്നത്.


Click it and Unblock the Notifications











