അത് 'ജെനറ്റിക് ബെറ്റ്'; താരങ്ങളുടെ മക്കൾക്ക് സിനിമയിൽ അവസരം നൽകുന്നതിനെ ന്യായീകരിച്ച് സെയ്‌ഫ് പറഞ്ഞത്
ബോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് അദ്ദേഹം. ക്രിക്കറ്റ് താരമായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും നടി ശർമിള ടാഗോറിന്റെയും മകനായി ജനിച്ച സെയ്‌ഫ് അമ്മയുടെ പാത പിന്തുടർന്നാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ റൊമാന്റിക് റോളുകളിൽ തിളങ്ങിയ സെയ്‌ഫ് പിൽക്കാലത്ത് വില്ലനായും നെഗറ്റീവ് ഷേഡുള്ള നായകനടനയുമെല്ലാം ബോളിവുഡിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു.
ഏകദേശം മുപ്പത് വർഷമായ തന്റെ സിനിമാ കരിയറിൽ പലപ്പോഴും പല വിവാദങ്ങളിലും സെയ്‌ഫ് ചെന്ന് വീണിട്ടുണ്ട്. അതിലൊന്നാണ് 2017ലെ ഐഎഫ്എഫ്എ വേദിയിൽ കരൺ ജോഹറിനും വരുൺ ധവാനും ഒപ്പം നടത്തിയ 'നെപ്പോട്ടിസം റോക്ക്‌സ്' പരാമർശം. അതിനു ശേഷം നെപ്പോട്ടിസത്തെ കുറിച്ചും ജനിതകശാസ്ത്രവും യൂജെനിക്സുമായുള്ള ബന്ധത്തെക്കുറിച്ചും സെയ്ഫ് ഒരു തുറന്ന കത്തും എഴുതിയിരുന്നു.

ഇതിനു പിന്നാലെ എൻഡിടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പ്രിവിലേജുകളെ കുറിച്ചും ജീനുകളുടെ പ്രസക്തിയെയും കുറിച്ചും അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കുകയുണ്ടായി. അതിന് അദ്ദേഹം നൽകിയ മറുപടിയും വാർത്തകളിൽ ഇടംനേടിയിരുന്നു. അതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
"ഞാൻ പറഞ്ഞത് മിക്ക ആളുകൾക്കും മനസ്സിലായിട്ടില്ല. സിനിമാ നിർമ്മാതാക്കൾ താരങ്ങളുടെ മക്കളെ പന്തയം വെക്കുകയാണ്, ഈ കുട്ടിക്ക് തന്റെ അച്ഛന് അറിയാവുന്ന കാര്യങ്ങൾ അറിയാമെന്ന തരത്തിലുള്ള ഒരു പന്തയം വെപ്പ്. അമിതാഭ് ബച്ചന്റെ മകനെക്കുറിച്ചോ ധർമേന്ദ്രയുടെ മകനെക്കുറിച്ചോ ആലോചിക്കുമ്പോൾ, ഒരുപക്ഷേ ചരിത്രം ആവർത്തിച്ചേക്കും എന്ന് നിങ്ങൾ ചിന്തിക്കും. അങ്ങനെ ഒരു ജനിതക പന്തയം വെപ്പാണ് അവർ നടത്തുന്നത്, അങ്ങനെയാണ് ഞാൻ ചിന്തിക്കുന്നത്. വെറും കഴിവിൽ പന്തയം വെക്കുന്നതിനുപകരം, അയാളുടെ മകന് ആ കഴിവുണ്ടെന്ന് അവർ കരുതുന്നു. ചിലപ്പോൾ ജീനുകളിലൂടെ അത് ലഭിക്കും, ചിലപ്പോൾ ഇല്ല." സേയ്ഫ് അലി ഖാൻ അന്ന് പറഞ്ഞു.
സ്വന്തം ഉദാഹരണവും അദ്ദേഹം കൂട്ടിച്ചേർത്തു, "ടൈഗർ പട്ടൗഡിയുടെ പിതാവ് ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്നു, ടൈഗർ പട്ടൗഡി ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്നു - ജനിതക വൈഭവം. പിന്നെ ഞാൻ വന്നു, എനിക്ക് അങ്ങനെ ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞില്ല. ഇതിലും നന്നായി ഇതിനെ എങ്ങനെ വിശദീകരിക്കും." സെയ്‌ഫ് പറഞ്ഞു.
അതേസമയം, 2017ലെ അവാർഡ് വേദിയിലെ തങ്ങളുടെ പരാമർശത്തിന് പിന്നാലെ എഴുതിയ കത്തിൽ 'ജനാധിപത്യ' രീതിയിൽ പ്രവർത്തിക്കുന്ന ചലച്ചിത്രമേഖലയിൽ സ്വജനപക്ഷപാതം നടക്കില്ലെന്ന് സെയ്ഫ് അവകാശപ്പെട്ടിരുന്നു. തന്റെ അമ്മ കാരണം തനിക്ക് അവസരം ലഭിച്ചു എന്നതിനപ്പുറം അത് ജനിതകമായ ഒന്നാണ് നിർമ്മാതാക്കൾ നടത്തുന്ന ജെനറ്റിക് ബെറ്റ് അഥവാ ഒരുതരം ജനിതക പന്തയം ആണെന്നായിരുന്നു സെയ്ഫ് പറഞ്ഞത്.


Click it and Unblock the Notifications