'നല്ല അറിവുണ്ടായിരുന്നു, പക്ഷേ യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ കഴിഞ്ഞില്ല'; സഹോദരിക്ക് സംഭവിച്ചതിനെപ്പറ്റി ഷാരൂഖ്
ബോളിവുഡ് നടന്മാരില്‍ ഫാമിലിമാന്‍ എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാന്‍. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരമായി നിലകൊള്ളുമ്പോഴും തന്റെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും ഷാരൂഖ് ഖാൻ ഉണ്ടാവാറുണ്ട്. അദ്ദേഹം ഭാര്യയോടും മക്കളോടും കാണിക്കുന്ന സ്‌നേഹവും ആത്മാര്‍ഥതയുമൊക്കെ എല്ലാ കാലത്തും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ, ഷാരൂഖ് ഖാൻ ഒരിക്കൽ തന്റെ സഹോദരി ഷഹനാസ് ലാലറൂഖിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
തന്റെ മാതാപിതാക്കളുടെ മരണം സഹോദരിയെ എങ്ങനെ ബാധിച്ചുവെന്ന് ഷാരൂഖ് പറയുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. 1981 ലാണ് ഷാരൂഖിന്റെ പിതാവ് മിർ താജ് മുഹമ്മദ് ഖാൻ മരണപ്പെടുന്നത്. ആ മരണം തന്റെ സഹോദരിയെ വലിയ രീതിയിൽ ബാധിച്ചെന്നും അത് അവളുടെ ലോകത്തെ തന്നെ മാറ്റിമറിച്ചുവെന്നുമാണ് ഷാരൂഖ് ഖാൻ പറഞ്ഞത്. ഷാരൂഖിന്റെ വാക്കുകൾ വിശദമായി വായിക്കാം.

'അച്ഛന്റെ മൃതദേഹത്തിനു മുന്നിൽ നിൽക്കുന്ന എന്റെ സഹോദരിയെ ഞാൻ ഇന്നും ഓർക്കുന്നു. അവൾ വെറുതെ നോക്കി നിൽക്കുകയായിരുന്നു, അവൾ കരഞ്ഞില്ല, അവൾ ഒന്നും പറഞ്ഞില്ല, അവൾ വീണു തല നിലത്തടിച്ചു. അതിനുശേഷം രണ്ടു വർഷത്തോളം അവൾ കരഞ്ഞില്ല, സംസാരിച്ചില്ല, വെറുതെ ആകാശത്തേക്ക് നോക്കികൊണ്ടിരുന്നു; അത് അവളുടെ ലോകത്തെ മാറ്റിമറിച്ചു. ദൈവാനുഗ്രഹത്താൽ അവൾ ഇപ്പോൾ നല്ല രീതിയിൽ ഇരിക്കുന്നുണ്ട്, എന്നാൽ അവൾക്ക് ചില പ്രശ്നങ്ങളുണ്ട്', ഷാരൂഖ് പറഞ്ഞു.
90-കളുടെ മധ്യത്തിൽ താൻ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയുടെ ഷൂട്ടിങ്ങിൽ ആയിരിക്കെ സഹോദരിക്ക് ഒട്ടും വയ്യാതെ ആയി, സഹോദരി അതിജീവിക്കില്ലെന്നായിരുന്നു ഡോക്ടർമാർ വിധി എഴുതിയത്. തുടർന്ന് സ്വിറ്റ്‌സർലൻഡിൽ ആദിത്യ ചോപ്രയുടെ സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോൾ അവിടെ കൊണ്ടുപോയി ചികിൽസിക്കുകയായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു.
'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയുടെ ഷൂട്ടിനിടെ, അവളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിജീവിക്കില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഞാൻ അവളെയും കൊണ്ട് സ്വിറ്റ്‌സർലൻഡിലേക്ക് പോയി, തുജെ ദേഖാ തോ യേ ജനാ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അവിടെ ചികിത്സ നൽകി. പക്ഷേ, അച്ഛന്റെ വേർപാടിൽ നിന്നും, പെട്ടെന്നുള്ള മരണത്തിൽ നിന്നും അവൾ ഇപ്പോഴും കരകയറിയിട്ടില്ല. പിന്നീട് പത്തു വർഷത്തിനു ശേഷം അമ്മയും മരിച്ചതോടെ അത് കൂടുതൽ തീവ്രമായി,'
തന്റെ സഹോദരി ഉയർന്ന യോഗ്യതയുള്ളവളാണെന്നും എംഎഎൽഎൽബിയും പൂർത്തിയാക്കിയിട്ടുണ്ടെന്നും എന്നാൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെ ഉൾകൊള്ളാൻ അവൾക്ക് കഴിഞ്ഞില്ലെന്നും ഷാരൂഖ് പറഞ്ഞു. 'എന്റെ അച്ഛനും അമ്മയുമൊക്കെ മരിക്കുന്ന സമയത്തെ അവൾ എംഎഎൽഎൽബി പൂർത്തിയാക്കിയിരുന്നു. എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചതു പോലെ അവൾ വളരെ ബുദ്ധിമതിയായിരുന്നു,'

'പക്ഷേ, മാതാപിതാക്കളെ നഷ്ടപ്പെട്ടത് അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല, ആ യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ ഈ കാണിക്കുന്ന പലതും എന്റെ ആ വിഷമങ്ങൾ മറച്ചു പിടിക്കാനാണ്,' എന്നും ഷാരൂഖ് ഖാൻ പറഞ്ഞു.
പത്താൻ ആണ് ഷാരൂഖിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാല് വർഷത്തിന് ശേഷം എത്തിയ ചിത്രം ബോളിവുഡിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ചിരുന്നു. ജവാൻ ആണ് നടന്റെ അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.


Click it and Unblock the Notifications