ജീവിതത്തിൽ ആദ്യമായി പ്രാർത്ഥിച്ചത് അമ്മയ്ക്ക് വേണ്ടി, മരണത്തോട് മല്ലിട്ട് കിടന്നപ്പോൾ; ഷാരൂഖ് മനസ് തുറന്നപ്പോൾ
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ ഒന്നുമില്ലാതെ ബോളിവുഡിലേക്ക് കടന്നു വന്ന ഒരു സാധാരണക്കാരനാണ് ഇന്ന് ലോകമറിയുന്ന ഷാരൂഖ് ഖാന്‍ ആയി മാറിയത്. ടെലിവിഷനിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഷാരൂഖ് അവിടെ നിന്നും വെള്ളിത്തിരയിലേക്ക് എത്തുകയായിരുന്നു. ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍.
അഭിനയ മികവ് കൊണ്ട് സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടവനായ ഷാരൂഖ് ഖാൻ ഓഫ് സ്‌ക്രീനിലെ ജീവിതം കൊണ്ട് ആരാധകരുടെ ഇഷ്ടം നേടിയിട്ടുണ്ട്. താരത്തിന്റെ അഭിമുഖങ്ങളും സ്റ്റേജ് പരിപാടികളുമൊക്കെ വിടാതെ കാണുന്ന കേൾക്കുന്ന നിരവധി ആരാധകരാണ് ഉള്ളത്. പൊതുവേദികളിൽ എത്തിയാൽ തമാശകളിലൂടേയും അനുഭവ കഥകളിലൂടേയുമെല്ലാം സദസിനെ കയ്യിലെടുക്കാന്‍ ഷാരൂഖിന് കഴിയാറുണ്ട്.

1992 ൽ തന്റെ ആദ്യ അവാർഡ് വേദിയിലും കാണികളുടെ കണ്ണു നനയിച്ചാണ് ഷാരൂഖ് വേദി വിട്ടത്. മികച്ച പുതുമുഖ നടനുള്ള അവാർഡ് വാങ്ങാൻ വേദിയിലെത്തിയ ഷാരൂഖ് തന്റെ അമ്മയെ കുറിച്ച് പറഞ്ഞതാണ് ആരാധകരുടെ ഹൃദയം തൊട്ടത്. തന്റെ അമ്മ ലത്തീഫ് ഫാത്തിമ ഖാന് അവാർഡ് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഷാരൂഖ്.
തനിക്ക് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു മെഡൽ നേടിയ സമയവുംലഭിച്ചെന്നും അത് അമ്മയെ കാണിക്കാനുള്ള ആഗ്രഹത്തിൽ വീട്ടിലേക്ക് ഓടി ചെന്നപ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നില്ലെന്നും ഷാരൂഖ് ഓർത്തു. അതുപോലൊരു അനുഭവമാണ് ഇപ്പോൾ എന്നായിരുന്നു ഷാരൂഖിന്റെ വാക്കുകൾ. "എനിക്ക് ആദ്യമായി എനിക്ക് സിനിമയിലെ ഒരു പ്രധാന അവാർഡ് ലഭിക്കുന്നു, ഇവിടെയും ഇപ്പോൾ അമ്മയില്ല. ഇത് അമ്മയ്ക്കുള്ളതാണ്", ഷാരൂഖ് പറഞ്ഞു. 1990 ൽ ആയിരുന്നു ഷാരൂഖിന്റെ അമ്മയുടെ മരണം.

പിന്നീട് ഒരിക്കൽ സിമി ഗരേവാളുമായുള്ള അഭിമുഖത്തിലും ഷാരൂഖ് ആ നിമിഷത്തെ കുറിച്ച് സംസാരിച്ചിരുന്നു, ഷാരൂഖിന്റെ വാക്കുകൾ കേട്ടപ്പോഴുള്ള ആളുകളുടെ നിശബ്ദതയും തുടർന്നുണ്ടായ കരഘോഷത്തെയും കുറിച്ച് സിമി ഓർമ്മപ്പെടുത്തിയപ്പോൾ ആ അവാർഡിന്റെ സമയത്ത് അമ്മയെ കുറിച്ച് മാത്രമായിരുന്നു ചിന്തയെന്നും അതുകൊണ്ട് തന്നെ അന്ന് സംഭവിച്ച മറ്റുകാര്യങ്ങൾ ഒന്നും ഓർമയില്ലെന്നുമായിരുന്നു ഷാരൂഖിന്റെ മറുപടി.
'എന്റെ അമ്മ 70 എംഎംമിൽ എന്നെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ഞാൻ എന്താണോ അതിനേക്കാൾ ഏറെ വലുതായി,' പക്ഷേ തന്റെ വിജയം കാണാൻ അമ്മയ്ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും ഷാരൂഖ് വേദനയോടെ പറഞ്ഞു. തുടർന്ന് അമ്മയെ കുറിച്ച് മനസ് തുറക്കുകയായിരുന്നു താരം. ഷാരൂഖിന്റെ വാക്കുകൾ ഇങ്ങനെ.

'അമ്മ വളരെ സോഷ്യലായിരുന്നു, ആളുകളെ കാണുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നു. എവിടെ ആയാലും അവിടെ ഒരു ഓളമുണ്ടാക്കാൻ അവർക്ക് കഴിയുമായിരുന്നു. ഞാൻ അങ്ങനെ ആയിരുന്നില്ല. അച്ഛന്റെ മരണത്തിന് ശേഷം എല്ലാ കാര്യങ്ങളും നോക്കിയത് അമ്മയാണ്. കാൻസർ ബാധിച്ചായിരുന്നു അച്ഛന്റെ മരണം. പത്ത് വർഷം മുൻപായിരുന്നു അത്. അന്ന് ഞങ്ങൾക്ക് വലിയ സാമ്പത്തിക സ്ഥിതി ഒന്നും ഉണ്ടായിരുന്നില്ല. അമ്മ സാമൂഹികപ്രവർത്തകയും മജിസ്‌ട്രേറ്റും ആയിരുന്നു. അവർ വീട് നന്നായി നോക്കി, ഒന്നും എനിക്ക് രണ്ടാമത് ചോദിക്കേണ്ടി വന്നിട്ടില്ല, എനിക്ക് വേണ്ടതെല്ലാം നൽകി,' ഷാരൂഖ് പറഞ്ഞു.
'ഞാൻ ഗോവയിൽ ഷൂട്ടിലായിരുന്നു, അമ്മയ്ക്ക് പ്രമേഹമുണ്ടായിരുന്നു. ഞാൻ ഗോവയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അമ്മയുടെ കാലിന് ഒന്ന് പരുക്കേറ്റിരുന്നു, അത് പടരാൻ തുടങ്ങിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി മോശമായി. ഞാൻ തയ്യാറല്ലായിരുന്നു, എന്റെ പിതാവിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഞാൻ അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ നിന്നിരുന്നു, അദ്ദേഹം പതിയെ അങ്ങ് പോയി,'
Recommended Video

'അമ്മയുടെ മരണത്തിന് ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ ഒരിക്കലും പ്രാർത്ഥിച്ചിരുന്നില്ല, പക്ഷേ അമ്മ ഐസിയുവിൽ ആയിരുന്നപ്പോൾ ഒരു ദിവസം പെട്ടെന്ന് ശ്വാസംമുട്ട് വന്നു, ഞാൻ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തേക്കു പോയി, ആദ്യമായി പ്രാർത്ഥിച്ചു. 6000 തവണ പ്രാർത്ഥിച്ചാൽ അമ്മയ്ക്ക് വേദനയുണ്ടാകില്ലെന്ന് ആരോ പറഞ്ഞിരുന്നു. ഞാൻ അങ്ങനെ ചെയ്തു, അമ്മ പോകുകയാണെന്ന് ഡോക്ടർ എന്നോട് പറഞ്ഞു.'
'ജീവിതത്തിൽ തൃപ്തരായിരിക്കുമ്പോൾ ആണ് ഒരാൾ മരിക്കുക എന്നായിരുന്നു എന്റെ വിശ്വാസം. അതുകൊണ്ട് ഞാൻ അമ്മയുടെ അടുത്ത് പോയി പറഞ്ഞു, ഞാൻ ഒരിക്കലും സന്തോഷവാനായിരിക്കില്ല, ഞാൻ ഒരു മോശം വ്യക്തിയായിരിക്കും, സഹോദരിയെ നന്നായി നോക്കില്ല എന്നൊക്കെ. പക്ഷേ അമ്മയുടെ കണ്ണുകളിൽ മനോഹരമായ ഒരു ഭാവമാണ് ഉണ്ടായിരുന്നത്, ആ കണ്ണുകൾ എന്നോട് ഞാൻ പോകട്ടെ, വിശ്രമിക്കണം എന്ന് പറഞ്ഞു, അങ്ങനെ അമ്മ പോയി.' ഷാരൂഖ് ഖാൻ ഓർത്തു.


Click it and Unblock the Notifications