ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യ സമര സേനാനിയായ ഷാരൂഖിന്റെ അച്ഛൻ നൽകിയ ഉപദേശം; താരം പറഞ്ഞത്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ ഒന്നുമില്ലാതെ ബോളിവുഡിലേക്ക് വന്ന ഒരു സാധാരണക്കാരനാണ് ഇന്ന് ലോകം മുഴുവൻ അറിയുന്ന ഷാരൂഖ് ഖാന്‍ ആയി മാറിയത്. ടെലിവിഷൻ ഷോകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഷാരൂഖ് അവിടെ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തുകയായിരുന്നു. ഇന്ന് രാജ്യം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും നിരവധി ആരാധകരാണ് ഇന്ന് താരത്തിനുള്ളത്.
സിനിമയിലെ പ്രകടനങ്ങള്‍ കൊണ്ട് നിരവധി ആരാധകർക്ക് പ്രിയപ്പെട്ടവനായ ഷാരൂഖ് ഖാൻ ഓഫ് സ്‌ക്രീനിലും ആരാധകർക്ക് പ്രിയങ്കരനാണ്. താരത്തിന്റെ അഭിമുഖങ്ങൾ ഒക്കെ മുടക്കാതെ കാണുന്ന കേൾക്കുന്ന നിരവധി ആരാധകരാണ് ഉള്ളത്. പൊതുവേദികളിൽ എത്തിയാൽ തമാശകളിലൂടേയും അനുഭവകഥകളിലൂടേയുമെല്ലാം സദസിനെ കയ്യിലെടുക്കാന്‍ ഷാരൂഖിന് കഴിയാറുണ്ട്.

തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമൊക്കെ ഷാരൂഖ് ഖാന്‍ പല വേദികളിലും തുറന്ന് സംസാരിച്ചിട്ടുണ്ട്. താന്‍ ജീവിതത്തില്‍ വലിയ വിജയം നേടുമ്പോഴെല്ലാം അതിന് സാക്ഷ്യം വഹിക്കാന്‍ തനിക്കൊപ്പം അച്ഛൻ മീര്‍ താജ് മുഹമ്മദ് ഖാനും അമ്മ ലത്തീഫ് ഫാത്തിമ ഖാനും ഇല്ലെന്ന സങ്കടം ഷാരൂഖ് ഖാന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഡല്‍ഹിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഷാരൂഖ് ഖാന്‍ വളർന്നത്. പെഷവാറിൽ നിന്ന് ഡൽഹിയിലേക്ക് വന്നതായിരുന്നു ഷാരൂഖിന്റെ അച്ഛൻ. അച്ഛനും അമ്മയും ഷെഹ്നാസ് എന്ന സഹോദരിയും അടങ്ങുന്ന കൊച്ചു കുടുംബമായിരുന്നു താരത്തിന്റേത്. കുടുംബം ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോയിരുന്നത്.

അതിനിടെ 1981 ൽ ഷാരൂഖിന് 15 വയസ് മാത്രം പ്രായമുള്ളപ്പോൾ അർബുദ ബാധിതനായി അച്ഛന്‍ മരിച്ചു. പത്ത് വര്‍ഷത്തിന് ശേഷം 1991 ല്‍ അമ്മയേയും താരത്തിന് നഷ്ടമായി. തൊട്ടടുത്ത വർഷമായിരുന്നു ഷാരൂഖ് ഖാന്റെ ബോളിവുഡ് അരങ്ങേറ്റം. അത് കാണാന്‍ അവരുണ്ടായിരുന്നില്ലെന്നത് തന്നെ എന്നും വേദനിപ്പിക്കുന്നതാണെന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്.
ഒരിക്കെ ഒരു അഭിമുഖത്തിൽ അച്ഛനെ കുറിച്ച് ഷാരൂഖ് പറഞ്ഞിരുന്നു. തന്റെ അച്ഛൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നുവെന്നും. അന്ന് 15 വയസ് മാത്രം പ്രായമുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു അദ്ദേഹമെന്നും ഷാരൂഖ് വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് തനിക്ക് നൽകിയ ഉപദേശവും താരം വെളിപ്പെടുത്തി.

രാഷ്ട്രീയ പാരമ്പര്യമുളള കുടുംബത്തിൽ നിന്ന് വരുന്ന ഷാരൂഖിന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഷാരൂഖ് ഇക്കാര്യം പറഞ്ഞത്. "എന്റെ കുടുംബം പ്രത്യേകിച്ച് എന്റെ അച്ഛൻ, അക്കാലത്തെ (സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യ) രാജ്യത്തിന്റെ രാഷ്ട്രീയവുമായി വളരെ അടുത്ത ബന്ധമുള്ളവരായിരുന്നു, എന്റെ പിതാവ് ഈ രാജ്യത്തെ ഏറ്റവും പ്രായം ബന്ധം സൂക്ഷിച്ചിരുന്ന ആളുമായിരുന്നു" ഷാരൂഖ് പറഞ്ഞു.
അച്ഛൻ തന്നോട് "സ്വാതന്ത്ര്യം ഒരിക്കലും നിസ്സാരമായി കാണരുതെന്നും ഇത് ഞങ്ങൾ നിങ്ങൾക്ക് നൽകിയതാണെന്നും, അത് എന്നും നിലനിർത്തണമെന്നും പറഞ്ഞിരുന്നു. അക്കാലത്ത്, അദ്ദേഹം ഉദ്ദേശിച്ച സ്വാതന്ത്ര്യം ഒരു വിദേശ ഭരണത്തിൽ നിന്നോ മറ്റെന്തെങ്കിലുമോ ഉള്ളതാകുമെന്നാണ് ഞാൻ കരുതിയിരുന്നത്, പക്ഷേ ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു, അദ്ദേഹം പറഞ്ഞ സ്വാതന്ത്ര്യം ദാരിദ്ര്യത്തിന്റെ അടിസ്ഥാനത്തിലോ, ദുരിതങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യമോ ആകാം." ഷാരൂഖ് പറഞ്ഞു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ, ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഇടവേളയ്ക്ക് ശേഷം വരാനിരിക്കുന്ന ഷാരൂഖിന്റെ പുതിയ പ്രോജക്ടുകൾ. പത്താനിൽ ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications