പിതാവിന്റെ മൃതദേഹത്തിലേക്ക് നോക്കി; പെട്ടെന്ന് തലയടിച്ച് വീണു; ഷാരൂഖിന്റെ സഹോദരിയ്ക്ക് സംഭവിച്ചത്
പുറമെ നമ്മള്‍ കാണുന്നതൊന്നുമായിരിക്കില്ല ഒരാളുടെ ജീവിതം. ലോകത്തിലെ എല്ലാ സുഖ സൗകര്യങ്ങളുണ്ടായിട്ടും പൂര്‍ണമായി സന്തോഷിക്കാന്‍ സാധിക്കാതെ പോകുന്നവരുമുണ്ട്. ബോളിവുഡിലെ കിരീടം വെക്കാത്ത രാജാവാണ് ഷാരൂഖ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരം. ഇനിയൊരിക്കലും ഷാരൂഖ് ഖാനെ പോലൊരു താരത്തെ ഇന്ത്യന്‍ സിനിമാ ലോകത്തിന് സൃഷ്ടിക്കാനും സാധ്യമല്ല. ഒരു താരജീവിതത്തില്‍ നേടാന്‍ സാധിക്കുന്നതെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്. ആഢംബരത്തിന്റെ പരകോടിയിലാണ് ജീവിതം. എങ്കിലും ഷാരൂഖ് ഖാനെ എന്നും അലട്ടുന്നൊരു വേദനയുണ്ട്.
ജീവിതത്തില്‍ എത്രയൊക്കെ സന്തോഷം വന്നാലും ഷാരൂഖ് ഖാന്റെ ഉള്ളിലെ തീരാനോവാണ് സഹോദരി ഷെഹ്നാസ് ലാലരുഖ് ഖാന്‍. തന്റെ അച്ഛനേയും അമ്മയേയും വളരെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ടയാളാണ് ഷാരൂഖ് ഖാന്‍. മകന്‍ നടനാകുന്നതും താരമാകുന്നതൊന്നും കാണാന്‍ അച്ഛന്‍ മീര്‍ താജ് മുഹമ്മദ് ഖാനും അമ്മ ലത്തീഫ് ഫാത്തിമ ഖാനും ഉണ്ടായിരുന്നില്ല.

1981 ലാണ് ഷാരൂഖിന്റേയും ഷെഹ്നാസിന്റേയും പിതാവ് മരിക്കുന്നത്. ക്യാന്‍സര്‍ ബാധിതനായിരുന്നു അദ്ദേഹം. പിതാവിന്റെ മരണത്തിന് പത്ത് കൊല്ലത്തിനിപ്പുറം ഇരുവര്‍ക്കും അമ്മയേയും നഷ്ടമായി. പിതാവിന്റേയും മാതാവിന്റേയും മരണങ്ങള്‍ വലിയ ആഘാതമാണ് ഇരുവര്‍ക്കും നല്‍കിയത്. പൊതുവെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ മടിയുള്ള ഷാരൂഖ് ഖാന്‍ ഒരിക്കല്‍ തന്റെ സഹോദരിയുടെ അവസ്ഥയെക്കുറിച്ച് വൈകാരികമായി സംസാരിക്കുകയുണ്ടായി.
''ഞങ്ങളുടെ പിതാവിന്റെ മൃതദേഹത്തിലേക്ക് അവള്‍ ഒന്ന് നോക്കി. കരഞ്ഞില്ല. ഒന്നും പറഞ്ഞതുമില്ല. ഒറ്റ വീഴ്ചയായിരുന്നു. വീഴ്ചയില്‍ തല നിലത്ത് അടിച്ചു. അതിന് ശേഷം രണ്ട് വര്‍ഷക്കാലം അവള്‍ കരഞ്ഞില്ല, ഒന്നും സംസാരിക്കുകയും ചെയ്തില്ല. ശൂന്യതയിലേക്ക് നോക്കിയിരിക്കുക മാത്രം ചെയ്തു. അവളുടെ ലോകം തന്നെ മാറിപ്പോയി'' തങ്ങളുടെ പിതാവിന്റെ മരണം സഹോദരിയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷാരൂഖ്.
''അവള്‍ക്ക് കുറച്ച് പ്രശ്‌നങ്ങളുണ്ട്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയുടെ സമയത്ത് അവളെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വന്നു. അവള്‍ രക്ഷപ്പെടില്ലെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ അവളെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കൊണ്ടു പോയി. തുജേ ദേക്കാ തോ യെ ജാനാ സനം ചിത്രീകരിക്കുന്ന സമയത്താണ് അവളുടെ ചികിത്സ നടക്കുന്നത്. പിതാവിന്റെ മരണത്തില്‍ നിന്നും അവള്‍ മുക്തയായില്ല. പത്ത് വര്‍ഷത്തിന് ശേഷം ഞങ്ങളുടെ അമ്മയും പോയതോടെ ആഘാതം ഇരട്ടിയായി'' എന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്.
ഞങ്ങള്‍ അമ്മയേയും അച്ഛനേയും നഷ്ടമായ, അനാഥരാണ്. അവള്‍ക്ക് ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നു. എംഎ എല്‍എല്‍ബി പഠിച്ചതാണ്. വളരെ ബുദ്ധിശാലിയാണ്. പക്ഷെ മാതാപിതാക്കളെ നഷ്ടമായെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അതോടെ ഞാന്‍ ധീരതയുടെ മുഖംമൂടി അണിയാന്‍ ശീലിച്ചു. എല്ലാവരേയും കാണിക്കുന്ന പലതും എന്റെ ഉള്ളിലെ വേദന മറയ്ക്കാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗങ്ങളാണ് എന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്.
അതേസമയം അന്ന് ഡോക്ടര്‍മാര്‍ രക്ഷപ്പെടില്ലെന്ന് പറഞ്ഞ തന്റെ സഹോദരി ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. തന്റെ മക്കള്‍ക്ക് തന്നേക്കാളും ഭാര്യ ഗൗരിയേക്കാളും ഇഷ്ടം തന്റെ സഹോദരിയെയാണെന്നും അദ്ദേഹം പറയുന്നു. തന്റെ സഹോദരിയെ പോലെ ആകാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. അച്ഛന്റേയും അമ്മയുടേയും മരണം തീര്‍ത്ത വിടവ് മറയ്ക്കാനാണ് താന്‍ നടനായതെന്നും അങ്ങനെ എല്ലാവരുടേയും മുന്നില്‍ ചിരിക്കുകയും സന്തോഷിക്കുന്നതായി അഭിനയിക്കുകയും ചെയ്യുകയായിരുന്നുവെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്.
ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഷാരൂഖ് ഖാന്‍ അഭിനയം ആരംഭിക്കുന്നത്. 1992 ല്‍ പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഋഷി കപൂറും ദിവ്യ ഭാരതിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. അരങ്ങേറ്റം കുറിക്കുമ്പോഴേക്കും ഷാരൂഖ് ഖാന്‍ വിവാഹിതനുമായിരുന്നു. പിന്നാലെ വന്ന ബാസീഗര്‍, ഡര്‍ര്‍ തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലും കയ്യടി നേടാന്‍ ഷാരൂഖ് ഖാന് സാധിച്ചിരുന്നു.

അതേസമയം ഷാരൂഖ് ഖാന്റെ കരിയറിനേയും ജീവിതത്തേയും മാറ്റി മറിച്ച സിനിമയാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ. 1995 ല്‍ പുറത്തിറങ്ങിയ സിനിമ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. അധികം വൈകാതെ ബോളിവുഡിന്റെ റൊമാന്റിക് ഹീറോയായി ഷാരൂഖ് ഖാന്‍ വളര്‍ന്നു. ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോത്താ ഹേ, മൊഹബത്തേന്‍, കഭി ഖുഷി കഭി ഗം, കല്‍ ഹോ ന ഹോ, വീര്‍ സാര, കഭി അല്‍വിദ ന കെഹ്ന, ദേവ്ദാസ്, സ്വദേശ്, മൈ നെയിം ഈസ് ഖാന്‍, ഓം ശാന്തി ഓം, ചക്ദേ ഇന്ത്യ തുടങ്ങി ഷാരൂഖ് ഖാന്റെ കരിയറില്‍ നിരവധി ഹിറ്റുകളുണ്ട്.
അതേമയം കരിയറില്‍ ഇടയ്‌ക്കൊന്ന് ഇടയറിയതോടെ ഷാരൂഖ് ഖാന്‍ ചെറിയൊരു ഇടവേളയെടുത്തു. ശേഷം 2023 ല്‍ പഠാന്‍ എന്ന ചിത്രവുമായാണ് ഷാരൂഖ് ഖാന്‍ മടങ്ങി വന്നത്. ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. തൊട്ട് പിന്നാലെ വന്ന ജവാനും വലിയ വിജയമായതോടെ തന്റെ താരസിംഹാസനത്തിലേക്കുള്ള ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് രാജകീയമായി.
ഒടുവില്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കിയാണ്. രാജ്കുമാര്‍ ഹിറാനിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. താപ്‌സി പന്നുവായിരുന്നു നായിക. വിക്കി കൗശലും ചിത്രത്തിലൊരു പ്രധാന വേഷത്തിലഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരൂഖ് ഖാന്റെ പുതിയ സിനിമ കിങ് ആണ്. സുജോയ് ഘോഷ് ആയിരുന്നു നേരത്തെ ഈ സിനിമ സംവിധാനം ചെയ്യാനിരുന്നത്. അദ്ദേഹം പക്ഷെ പിന്മാറി. ഇതോടെ സിനിമയുടെ സംവിധാന ചുമതല സിദ്ധാർത്ഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു. മകള്‍ സുഹാന ഖാനും ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദീപിക പദുക്കോണും ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അച്ഛന്റെ പാതയിലൂടെ ഷാരൂഖ് ഖാന്റെ മക്കളായ സുഹാന ഖാനും ആര്യന്‍ ഖാനും സിനിമയിലെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ആര്‍ച്ചീസിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റം. അതേസമയം ആര്യന്റെ അരങ്ങേറ്റം ക്യാമറയ്ക്ക് പിന്നിലാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെയാണ് താരപുത്രന്റെ തുടക്കം.
ഷാരൂഖ് ഖാനെ തേടി മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം എട്ട് തവണയാണ് എത്തിയത്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ നേടിയ താരമെന്ന ബഹുമതി ഇതിഹാസ താരമായ ദിലീപ് കുമാറിനൊപ്പം പങ്കിടുകയാണ് ഷാരൂഖ് ഖാന്‍. രാജ്യം പദ്മശ്രീ നല്‍കി ഷാരൂഖ് ഖാനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഫ്രഞ്ച് സര്‍ക്കാരിന്റെ ആദരവും ഷാരൂഖ് ഖാനെ തേടിയെത്തിയിട്ടുണ്ട്.
അഭിനയത്തിന് പുറമെ അവതാരകനായും ഷാരൂഖ് ഖാന്‍ കയ്യടി നേടിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല ഷാരൂഖ് ഖാന് താല്‍പര്യമുള്ളത്. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമ കൂടിയാണ് ഷാരൂഖ് ഖാന്‍. നിലവിലെ ചാമ്പ്യന്മാരാണ് ഷാരൂഖ് ഖാന്റെ ടീം.


Click it and Unblock the Notifications











