സ്ക്രിപ്റ്റ് ചർച്ച ചെയ്യാനെന്ന വ്യാജേനെ സംവിധായകൻ റൂമിൽ വിളിച്ചു കയറ്റി; രക്ഷപ്പെട്ടതിനെ കുറിച്ച് ടിസ്‌ക ചോപ്ര
സിനിമ മേഖലയുടെ നിറം കെടുത്തുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. അടുത്തകാലത്തായി നിരവധി താരങ്ങൾ തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ സിനിമ ഇൻഡസ്ട്രികളിലും കാലാകാലങ്ങളായി കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ട്. പല മുൻനിര നായികമാരുടെയും തുറന്നു പറച്ചിലുകൾ അതിന് തെളിവാണ്. പുതുതായി സിനിമകളിലേക്ക് കടന്നുവരുന്നവര്‍ക്ക് കരുതലോടെ മുന്നോട്ട് പോകാന്‍ ഇത് സഹായകരമായി മാറാറുണ്ട്.
അതേസമയം ഒരു അഞ്ച് വർഷം മുൻപ് ഇതായിരുന്നില്ല സ്ഥിതി. കരിയറിനെ ഭയന്ന് പല നടിമാരും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചിരുന്നില്ല. ആ സമയത്ത് ധീരമായി തനിക്കുണ്ടായ അനുഭവം പങ്കുവച്ച നടിയാണ് ടിസ്‌ക ചോപ്ര. താരേ സമീൻ പർ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടിയാണ് ടിസ്‌ക. മലയാളത്തിൽ മായാ ബസാർ, നിർണായകം തുടങ്ങിയ സിനിമകളിലും ടിസ്‌ക അഭിനയിച്ചിട്ടുണ്ട്.

വർഷങ്ങൾക്ക് മുൻപ് കൊമ്യൂൺ ഇന്ത്യ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് ബോളിവുഡിലെ ഒരു പ്രശസ്ത സംവിധായകനിൽ നിന്ന് തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം ടിസ്‌ക ചോപ്ര പങ്കുവച്ചത്. സംവിധായകനെ ആർപി - റെപ്‌റ്റൈൽ (ഇഴജന്തു) എന്ന് പേരിട്ടു വിളിച്ചു കൊണ്ടാണ് ടിസ്‌ക സംസാരിച്ചത്. മറ്റെല്ലാ താരങ്ങളെയും പോലെ തുടക്കകാലത്താണ് താരത്തിനും മോശം അനുഭവമുണ്ടാകുന്നത്. അതിൽ നിന്ന് താരം തന്ത്രപൂർവം രക്ഷപ്പെടുകയാണ് ഉണ്ടായത്. നടിയുടെ തുറന്നു പറച്ചിൽ അന്ന് വലിയ ചർച്ചയായിരുന്നു.
ആദ്യ സിനിമ പരാജയപ്പെട്ടു നിൽക്കുമ്പോഴാണ് തീർത്തും അപ്രതീക്ഷിതമായി ബോളിവുഡിലെ പ്രമുഖ സംവിധായകനും നിർമാതാവുമായ 'ആർപി'യുടെ കോൾ ലഭിക്കുന്നതെന്ന് ടിസ്‌ക പറയുന്നു. പുതിയ സിനിമയിലേക്ക് തന്നെ കാസ്റ്റ് ചെയ്യുന്നതിനായി കാണണം എന്നായിരുന്നു ആവശ്യം. അങ്ങനെ സംവിധായകന്റെ ഓഫീസിൽ ചെന്നു.
അവിടെ വച്ച് ഹീൽസിട്ട് നടക്കാൻ പഠിക്കണം, മാനിക്യൂർ ചെയ്യണം, ഹെയർ സ്പാ ചെയ്യണം എന്ന നിർദേശങ്ങൾ അദ്ദേഹം തന്നു. തുടക്കകാരിക്ക് സംവിധായകൻ നൽകുന്ന ഉപദേശം എന്ന രീതിയിൽ എല്ലാ സ്വീകരിച്ചു. അതെല്ലാം ചെയ്യുകയും ചെയ്തു, ടിസ്‌ക പറയുന്നു.
"പിന്നീടാണ് അയാളുടെ രീതിയെ കുറിച്ച് സുഹൃത്തുക്കളിൽ നിന്ന് അറിയുന്നത്. അയാളുടെ നായികയാവുക എന്ന് പറഞ്ഞാൽ ഷൂട്ട് കഴിയും വരെ അയാളുടെ കാമുകിയായി കൂടി ഇരിക്കുക എന്നാണ് അതിന് തയ്യാറാണോ എന്ന് സുഹൃത്തുക്കൾ ചോദിച്ചു. എന്നാൽ ആദ്യ സിനിമ പരാജയപ്പെട്ട് നിൽക്കുന്ന എനിക്ക് ആ വേഷം അത്യാവശ്യമായിരുന്നു. അയാളിൽ നിന്നും മോശം സമീപനം ഉണ്ടാകുന്നത് തടയാനായി അയാളുമായും ഭാര്യയും മകനുമായും സൗഹൃദത്തിലായി"
"അങ്ങനെ ബോംബെയിൽ ഷൂട്ടിംഗ് തുടങ്ങി. പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഷൂട്ട് മുന്നോട്ട് പോയി. എന്നാൽ ഔട്ട്ഡോർ ഷൂട്ട് വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഹോട്ടലിൽ ഒരേ നിലയിൽ അടുത്തടുത്തായിരുന്നു റൂമുകൾ മൂന്നാം ദിവസം ഷൂട്ട് പൂർത്തിയാക്കിയ ശേഷം, രാത്രി ഭക്ഷണം എന്റെ റൂമിലാകാം നമുക്ക് സ്ക്രിപ്റ്റ് ഡിസ്കസ് ചെയ്യാമെന്ന് ആർപി പറഞ്ഞു"
"എന്റെ അന്തസ് പണയം വയ്ക്കാൻ തയ്യാറാല്ലാത്തതിനാൽ ഒരു പ്ലാനിട്ടു. പ്ലാൻ വിജയിച്ചാൽ ഷൂട്ട് പൂർത്തിയാക്കി മടങ്ങാൻ സാധിക്കും. ഇല്ലെങ്കിൽ അടുത്ത വിമാനത്തിന് തിരികെ ഇന്ത്യയിലേക്ക്",
"രാത്രി എട്ട് മണിക്കാണ് റൂമിൽ വരാൻ ആവശ്യപ്പെട്ടത്. ഞാൻ ഒരു ബൊക്കെയും ഒരു ചോക്ലേറ്റ് ബോക്സുമായി റൂമിലേക്ക് ചെന്നു. അയാൾ ഒരു കുർത്തയൊക്കെ ധരിച്ച് എന്നെയും കാത്ത് ഇരിപ്പായിരുന്നു. ഞാൻ അയൾക്ക് ബൊക്കെ സമ്മാനിച്ച് ഒരു ഹഗ്ഗും നൽകി. എന്നെ മനോഹരമായി ചിത്രീകരിച്ചതിന് ഒരു നന്ദിയും പറഞ്ഞു"
"അദ്ദേഹം എന്റെ പെരുമാറ്റത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി. തന്റെ ചിലന്തി വലയിലേക്ക് വളരെ വേഗം വീഴുന്ന പ്രാണി ആയിട്ടാകും അയാൾക്ക് അപ്പോൾ തോന്നിയത്. എന്നാൽ പെട്ടെന്ന് റൂമിലെ ഫോൺ മുഴങ്ങി അയാളുടെ മകനായിരുന്നു ഫോണിൽ", ടിസ്‌ക പറയുന്നു.

സത്യത്തിൽ അന്ന് രാത്രി സംവിധായകന്റെ മകൻ ഉൾപ്പടെ ചില അണിയറ പ്രവർത്തകരോട് പുറത്തു പോകാമെന്ന് ടിസ്‌ക പറഞ്ഞിരുന്നു. സംവിധായകന്റെ റൂമിലേക്ക് പോകുന്ന സമയം തന്റെ റൂമിലേക്ക് വരുന്ന കോളുകൾ എല്ലാം സംവിധായകന്റെ മുറിയിലേക്ക് ഡൈവേർട്ട് ചെയ്യാനും നിർദേശം നൽകി. ആ കോളാണ് റൂമിലേക്ക് വന്നത്.
"കോൾ അറ്റൻഡ് ചെയ്യുന്നത് പോലെ നടിച്ച ഞാൻ, സാറിന്റെ മുറിയിൽ സ്ക്രിപ്റ്റ് ചർച്ച ചെയ്യുകയാണെന്ന് പറഞ്ഞു. അതിന് ശേഷവും പാർട്ടിക്ക് പോകാൻ ക്ഷണിച്ച് തുടർച്ചയായി 5-6 കോളുകൾ വന്നു. അതോടെ സാറിന് സ്ക്രിപ്റ്റ് ചർച്ച ചെയ്യാനുള്ള ആഗ്രഹം നഷ്ടപ്പെട്ടു, എനിക്ക് ഇന്ത്യയിലേക്കുള്ള വിമാനം കയറേണ്ടി വന്നതും ഇല്ല. വളരെ രസകരമായിരുന്നു ആ സംഭവം", എന്നാണ് ടിസ്‌ക പറഞ്ഞത്.


Click it and Unblock the Notifications











