മിത്തിൽ നിന്നും ഒരു സൂപ്പർഹീറോ: ലോകയും, കല്യാണിയുടെ ചന്ദ്രയും നാഴികക്കല്ലുകളാവുന്നത് ഇങ്ങനെയാണ്
സൂപ്പർഹീറോ ചിത്രങ്ങൾ എന്ന് കേൾക്കുമ്പോൾ ഇംഗ്ലീഷ് സിനിമകൾ മാത്രം ഓർമ്മ വരുന്നവരാണ് ഇന്ത്യൻ സിനിമ പ്രേമികളിൽ മിക്കവാറും. ഹോളിവുഡ് ആഘോഷിക്കുന്ന ഈ ജോണറിൽ, ഇന്ത്യൻ സിനിമ അധികം പരീക്ഷണങ്ങൾ നടത്തിയിട്ടില്ല എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. എന്നാൽ ഈ വാദത്തിന് ഫുൾ സ്റ്റോപ്പ് ഇട്ടു കൊണ്ട്, 'ലോക: ചാപ്റ്റർ 1 - ചന്ദ്ര' എന്ന സ്ത്രീകേന്ദ്രീകൃത സൂപ്പർഹീറോ ചിത്രം ഇന്ന് മലയാളത്തിൽ ചരിത്രം സൃഷ്ടിക്കുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നിർമിച്ച ചിത്രം ഇന്ന് രാജ്യമെങ്ങും തരംഗം സൃഷ്ടിക്കുകയാണ്.
കല്യാണി പ്രിയദർശൻ ടൈറ്റിൽ കഥാപാത്രമായ ചന്ദ്രയായും, നസ്ലെൻ മറ്റൊരു പ്രധാന കഥാപാത്രമായ സണ്ണിയായും എത്തിയ ലോക, മിന്നൽ മുരളി എന്ന ലക്ഷണമൊത്ത സൂപ്പർഹീറോ ചിത്രത്തിന് കിട്ടാത്ത പോയ ബോക്സ് ഓഫീസ് വിജയമാണ് ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും, ലോക എന്ന സിനിമയും, അതിലെ ചന്ദ്ര എന്ന സൂപ്പർ ഹീറോയും, മലയാള സിനിമയ്ക്ക് നാഴികക്കല്ലുകളാണ്.

എനിക്ക് മകന്റെയൊപ്പം ഭക്ഷണം കഴിക്കണമെന്ന് മമ്മുക്ക: ദുൽഖർ ലോകയുടെ കഥ കേട്ടത് ഇങ്ങനെ
ലിമിറ്റഡ് ബഡ്ജറ്റിൽ ഒരുക്കിയ ലോകോത്തര നിലവാരമുള്ള ചിത്രം എന്നത് കൊണ്ട് മാത്രമല്ല, മറ്റ് ഒട്ടനവധി ഘടകങ്ങൾ ലോകയെ സ്പെഷ്യലാക്കുന്നുണ്ട്. കേരളത്തിന്റെ മിത്തുകളെ, പ്രത്യേകിച്ച് മലയാള സാഹിത്യത്തെ സ്നേഹിക്കുന്നവർക്ക് ഏറെ പരിചിതമായ, കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാല എന്ന പുസ്തകത്തിലെ കഥകളെ, ഇത്രയേറെ ആഘോഷിച്ച ഒരു സിനിമ ഇതിന് മുൻപ് ഉണ്ടായിട്ടില്ല എന്നതാണ് അതിൽ പ്രധാനം. നാം ഏറെ കൗതുകത്തോടെ കേട്ടിരുന്ന, മുൻപ് ടെലിവിഷൻ ചാനലുകൾ കൊണ്ടാടിയ ഒരു കഥയെയും കഥാപാത്രത്തെയും, മറ്റൊരു വീക്ഷണകോണിലൂടെ, ആധുനിക ലോകത്ത് പ്രതിഷ്ഠിച്ചു കൊണ്ടാണ് ലോക തന്റേതായ ഇടം ഉണ്ടാക്കിയെടുത്തത്.
ഈ സൂപ്പർഹീറോ ചിത്രം ഉണ്ടാക്കിയെടുക്കാൻ സംവിധായകൻ ഡൊമിനിക് അരുണിനും, സഹ രചയിതാവ് ശാന്തി ബാലചന്ദ്രനും, ടീമിനും, ഹോളിവുഡിൽ നിന്ന് ആശയങ്ങൾ കടമെടുക്കേണ്ടി വന്നിട്ടില്ല. കാരണം, കള്ളിയങ്കാട്ട് നീലിയും, കടമറ്റത്തു കത്തനാരും, ചാത്തനും, ഒടിയനും ഒക്കെ കേരളത്തിന് മാത്രം സ്വന്തമായ മിത്തിക്കൽ കഥാപാത്രങ്ങളാണ്. ഒരു സ്‌ട്രെഞ്ചർ തിങ്ങ്സ് പോലെയോ, ഡ്യൂൺ പോലെയോ ഒക്കെയുള്ള ഒരു ചിത്രം പ്രതീക്ഷിച്ചവർക്ക്, ഐതിഹ്യമാലയിൽ വേരുകളുള്ള ഒരു സൂപ്പർഹീറോ ചിത്രമാണ് ടീം സമ്മാനിച്ചത്.

'യക്ഷി' എന്നത് പുരുഷന്മാർ വാണിരുന്ന ഒരു സമൂഹത്തിലെ അനാചാരങ്ങളെയും, അനീതികളെയും ചോദ്യം ചെയ്യാൻ ശബ്ദമുയർത്തിയ ഒരു സ്ത്രീക്ക് കൽപ്പിച്ചു നൽകിയ പേര് മാത്രമാണെന്ന് 'ലോക: ചാപ്റ്റർ 1 - ചന്ദ്ര' നമ്മളെ ഓർമിപ്പിച്ചു. അങ്ങനെയെങ്കിൽ, ഇന്ന് സ്വന്തം നിലപാടുകൾ ഉറക്കെ പറയുന്ന, തെറ്റിനെതിരെ പ്രതികരിക്കുന്ന, സ്വന്തം വ്യക്തിത്വം ഉണ്ടാക്കിയെടുക്കുന്ന ഓരോ സ്ത്രീകളും 'യക്ഷി'കൾ തന്നെയാണെന്ന് പറയേണ്ടി വരുമെന്നും ലോക പറയാതെ പറയുന്നുണ്ട്. ഈ സൂപ്പർഹീറോയ്ക്ക് വില്ലനെ അവസാനിപ്പിക്കാൻ നായകന്മാരുടെയോ, അന്യ ശക്തികളുടെയോ സഹായമില്ല. കാരണം അവൾ അതിന് സ്വയം പ്രാപ്തയാണ്.
ഒന്നിലേറെ രസകരമായ വസ്തുതകൾ കൊണ്ട് മലയാള സിനിമയ്ക്ക് നാഴികക്കല്ലായേക്കാവുന്ന പ്രൊജക്റ്റ് ആയി ലോകയും, എന്നും ചർച്ച ചെയ്യപ്പെടാവുന്ന കഥാപാത്രമായി ചന്ദ്രയും മാറിയിരിക്കുകയാണ്. ഓണക്കാലത്ത് രസിപ്പിക്കാനുള്ള ഒരു സൂപ്പർഹീറോ ചിത്രം മാത്രമല്ല, വീണ്ടും വീണ്ടും കണ്ടാലും പുതിയ എന്തെങ്കിലും ഒരു ഡീറ്റയിൽ കണ്ടെത്താൻ സാധിക്കുന്ന വ്യത്യസ്തമായ ഒരു യൂണിവേഴ്‌സ് തന്നെ ലോക തുറന്നു തന്നിരിക്കുന്നു. വേഫറെർ സിനിമാറ്റിക് യൂണിവേഴ്സിന്റെ അടുത്ത ചാപ്റ്ററുകൾക്കായി കാത്തിരിക്കുകയാണ് ഇന്ന് പ്രേക്ഷകർ.


Click it and Unblock the Notifications











