തല്ലുമാലയിൽ നിന്ന് ഒഴിവായതിനു കാരണമുണ്ട്; അന്ന് ജീവൻ രക്ഷിച്ചത് ബേസിൽ ജോസഫ്: അഭിരാം രാധാകൃഷ്ണൻ
മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് അഭിരാം രാധാകൃഷ്ണൻ. ദിലീപ് അഭിനയിച്ച ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് അഭിരാം. ആ പേര് കേൾക്കുമ്പോൾ പലർക്കും മനസിലാവില്ല. എന്നാൽ അഭിരാം ചെയ്ത പല കഥാപാത്രങ്ങളും വളരെ അനായാസമായി ചെയ്ത പോലെയാണ് തോന്നുന്നത്.
പറവ, സുഡാനി ഫ്രം നൈജീരിയ, ഉണ്ട തുടങ്ങി നിരവധി സിനിമകൾ അഭിരാം ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി അഭിരാം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ജാനേമൻ എന്ന സിനിമയിലെ അക്ഷയ് കുമാർ എന്ന വേഷം അഭിരാമിന്റെ സിനിമാ കരിയറിൽ വലിയ പ്രാധാന്യം നൽകുന്ന കഥാപാത്രമാണ്. തല്ലുമാലയിലും അഭിരാമിനെ കാസ്റ്റ് ചെയ്തിരുന്നു. വിശേഷങ്ങളുമായി മൈൽസ്റ്റോൺ മെയ്ക്കേഴ്സിലൂടെ അഭിരാം രാധാകൃഷ്ണൻ സംസാരിക്കുന്നു.

"തല്ലുമാല സിനിമയിൽ ആദ്യം എന്നെ കാസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഭാഗമായി സംവിധായകൻ ഖാലിദ് റഹ്മാൻ ഫ്ലാറ്റിലേക്ക് വിളിച്ചു. ഒരു ഗ്രൂമിംഗ് സെക്ഷൻ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ ഏകദേശം 4 മണിക്ക് അവിടേക്ക് പോയി. ഡാൻസ് മാസ്റ്ററും ബാക്കി ആക്ടേഴ്സും അവിടെ ഉണ്ടായിരുന്നു. 'സ്വാതി ദാസ് പ്രഭുവും' ഉണ്ടായിരുന്നു. ടീമിലെ പലരും അവിടെ വന്നു, എല്ലാവരും ഡാൻസ് പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. ഒരു രണ്ടു മണിക്കൂർ നീണ്ട പ്രാക്ടീസായിരുന്നു അത്.
അതിനു ശേഷം ഞാൻ ശരിക്കും തളർന്നു. ഡാൻസ് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എന്നാൽ വേറെ ഒരാൾ സ്റ്റെപ്പ് പറഞ്ഞു തരുമ്പോൾ വലിയ പാടാണ്. ദേഹം മുഴുവൻ വേദനിക്കാൻ തുടങ്ങി. മറ്റുള്ളവർക്കു മുന്നിൽ ഞാൻ വലിയ താരമാണെന്ന ആറ്റിറ്റ്യൂഡിലായിരുന്നു നിന്നത്. അപ്പോഴാണ് സ്വാതി ദാസ് പ്രഭു ബാഗിൽ നിന്നും ഒരു കുപ്പി എടുത്ത് പുറത്ത് വെക്കുന്നത്. അത് കണ്ടപ്പോൾ ഒരു ആവേശം ഉണ്ടായി. അതിലൂടെയാണ് ഞങ്ങൾ പരസ്പരം സൗഹൃദം തുടങ്ങുന്നത്.
അന്ന് പരിപാടികളെല്ലാം അവസാനിപ്പിച്ച് പോയതിനു ശേഷം പിന്നീട് തല്ലുമാലയുടെ സെറ്റിലേക്ക് പോയില്ല. ആ സിനിമ ചെയ്യാൻ സാധിച്ചില്ല. പക്ഷേ ആ സിനിമ ചെയ്യാത്തതിൽ ഒട്ടും വിഷമം തോന്നിയിട്ടില്ല." അഭിരാം രാധാകൃഷ്ണൻ പറഞ്ഞു. തല്ലുമാലയിൽ നിന്ന് പുറത്ത് പോയത് ഡാൻസ് ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് എന്നാണ് അഭിരാം പറഞ്ഞത്.

സിനിമയിൽ ഒരിക്കൽ തന്റെ ജീവൻ അപകടത്തിലാവുമായിരുന്ന സാഹചര്യം ഉണ്ടായിരുന്നു. അപ്പോൾ സഹായിച്ചത് ബേസിൽ ജോസഫാണെന്ന് അഭിരാം പറയുന്നു. "ജാനേമൻ സിനിമയുടെ ഷൂട്ടിനിടെ ഒരു സംഭവമുണ്ടായി. അതായത് ആ സീനിൽ മദ്യപാനമായിരുന്നു. ബേസിൽ എനിക്ക് ഗ്ലാസിൽ ഒഴിച്ചു തരുന്ന പോലെയായിരുന്നു ആ സീനിൽ. അവിടെ ആർട്ടിന്റെ ടീമിലുള്ള ഒരാൾ കുപ്പിയിൽ ഡീസൽ ഒഴിച്ചു വെച്ചിരുന്നു. അറിയാതെ ആ കുപ്പിയിലെ ഡീസൽ ഗ്ലാസിൽ ഒഴിച്ചു.
സത്യത്തിൽ ആ ഗ്ലാസ് ബേസിൽ എനിക്ക് തന്നിരുന്നുവെങ്കിൽ ഞാൻ ശ്രദ്ധിക്കാതെ അത് കുടിക്കുമായിരുന്നു. പക്ഷേ ബേസിലിനു ചില സംശയം തോന്നി സ്മെൽ ചെയ്ത് നോക്കിയപ്പോഴാണ് ഡീസൽ ആണെന്ന് മനസിലാക്കിയത്. അന്ന് ബേസിൽ അവരോട് ദേഷ്യപ്പെട്ട് സംസാരിച്ചു. വലിയൊരു വീഴ്ചയായിരുന്നു അന്ന് സംഭവിച്ചത്. അതിനാൽ എന്റെ ജീവൻ രക്ഷിച്ചത് ബേസിൽ ജോസഫാണ്."


Click it and Unblock the Notifications











