എനിക്കെന്തെങ്കിലും പണി തരണമെന്ന് അമ്മ കരുതി! അങ്ങനെ അവതാരകയായി; ദിവ്യ മാറി അഭിരാമി ആയതിനെ പറ്റിയും താരം!
വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടംനേടിയിട്ടുള്ള നായികയാണ് അഭിരാമി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് അഭിരാമി. സുരേഷ് ഗോപി നായകനായ ഗരുഡനിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് തിളങ്ങി നിൽക്കുകയാണ് താരം. പത്രം എന്ന സിനിമയിലൂടെയാണ് അഭിരാമി ആദ്യമായി പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. തുടർന്ന് ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.
എന്നാൽ ബാലതാരമായി സിനിമയിലേക്ക് എത്തിയതാണ് അഭിരാമി എന്നത് പലർക്കും അറിയാത്ത കാര്യമാണ്. അടൂർ ഗോപാലകൃഷ്‍ണന്റെ കഥാപുരുഷൻ എന്ന സിനിമയിലൂടെ ആയിരുന്നു അഭിരാമിയുടെ അരങ്ങേറ്റം. പിന്നീട് ടെലിവിഷൻ അവതാരകയായും അഭിരാമി തിളങ്ങിയിരുന്നു. തുടർന്നാണ് പത്രത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെ കുറിച്ചും അവതാരകയായതിനെ കുറിച്ചും സംസാരിക്കുകയാണ് അഭിരാമി.

'പത്രത്തിൽ പരസ്യം കണ്ടാണ് കഥാപുരുഷന്റെ ഓഡിഷന് ചെന്നത്. തിരുവനന്തപുരത്ത് വച്ചാണ് ഓഡിഷൻ. അവിടെ ചെന്നപ്പോൾ അഞ്ഞൂറിലധികം കുട്ടികൾ. എനിക്കന്ന് അടൂർ ഗോപാലകൃഷ്ണൻ ആരാണെന്നുപോലും അറിയില്ല. അവരെന്നോടു പറഞ്ഞതുമില്ല. എന്നെ അകത്തേക്കു വിളിപ്പിച്ചു. എന്നോട് ഒന്നു രണ്ട് സീൻ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. ഒരു ഡയലോഗും പറയിച്ചു. അങ്ങനെയാണ് കഥാപുരുഷനിൽ എത്തുന്നത്,' മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞു.
വർഷങ്ങൾക്ക്‌ശേഷം അമേരിക്കയിലേക്കു പഠിക്കാൻ പോകുന്ന സമയത്ത് യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാൻ അടൂർ സാറിന്റെ കയ്യിൽനിന്ന് ഒരു ശുപാർശ കത്ത് വാങ്ങിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. അന്ന് അദ്ദേഹം ഒരുപാട് സ്നേഹത്തോടെയും വാത്സല്യത്തോടെയും സംസാരിച്ച്, അനുഗ്രഹിച്ചാണ് തന്നെ വിട്ടതെന്നും അഭിരാമി പറഞ്ഞു. തനിക്കെന്തെങ്കിലും പണി തരണം എന്നുള്ള അമ്മയുടെ ചിന്തയാണ് തന്നെ അവതാരകയാക്കിയതെന്നും അഭിരാമി പങ്കുവെച്ചു. ദിവ്യ എന്ന തന്റെ പേര് അഭിരാമി എന്ന് മാറ്റിയതിനെ കുറിച്ചും താരം പറഞ്ഞു.
'ഞാൻ ഒറ്റമകളാണ്. അമ്മയും അച്‌ഛനും ജോലിക്കു പോയാൽ വീട്ടിൽ തനിച്ചാകും. പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്ത് എനിക്കെന്തെങ്കിലും പണി തരണം എന്നു കരുതിയിരിക്കുകയാണ് അമ്മ. ആ സമയത്താണ് ഏഷ്യാനെറ്റ് ചാനൽ ആരംഭിക്കുന്നത്. അമ്മയുടെ ഒരു സുഹൃത്തുവഴി ചാനലിലേക്ക് അവതാരകരെ ആവശ്യമുണ്ട് എന്നറിഞ്ഞു. അങ്ങനെ ഞങ്ങൾ ഓഡിഷനു പോയി. അവർക്ക് എന്റെ പ്രകടനം ഇഷ്‌ടപ്പെട്ടു,'
'ടോപ് ടെൻ എന്നൊരു പരിപാടി ആലോചിക്കുന്നുണ്ട്. ഉണ്ണി ശിവപാലാണ് ഒരു അവതാരകൻ. ദിവ്യയ്ക്ക് താൽപര്യമുണ്ടോ? എന്ന് ചോദിച്ചു. അച്ഛനോടുപോലും ചോദിക്കുന്നതിനു മുൻപ് ഞങ്ങൾ യെസ് പറഞ്ഞു. പേരു മാറ്റാൻ ആഗ്രഹമുണ്ടോ? എന്നായിരുന്നു അടുത്ത ചോദ്യം. 'അഭിരാമി', എന്ന് ഞാൻ വേഗം ഉത്തരം കൊടുത്തു,' അഭിരാമി പറയുന്നു.

കമൽഹാസന്റെ ഗുണ എന്ന സിനിമ കണ്ട കാലം തൊട്ട് അതിലെ നായികയുടെ പേര് തന്റെ മനസ്സിൽ കിടക്കുകയായിരുന്നുവെന്ന് അഭിരാമി പറയുന്നു. അങ്ങനെ ടോപ് ടെൻ പരിപാടിയിലൂടെ ദിവ്യ അഭിരാമിയായി. പിന്നീട് കോളേജിൽ പഠിക്കാൻ ചെന്നപ്പോഴൊക്കെ താൻ ടോപ് ടെനിലെ കുട്ടി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയിരുന്നെന്നും അഭിരാമി പറയുന്നു. തമിഴിലേക്കുള്ള തന്റെ എൻട്രിയെ കുറിച്ചും അഭിരാമി അഭിമുഖത്തിൽ സംസാരിച്ചു. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി ശ്രദ്ധേയ സിനിമകളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്.
'മിലേനിയം സ്‌റ്റാഴ്‌സി'ന്റെ ചിത്രീകരണത്തിന് ഹൈദരാബാദ് ഫിലിം സിറ്റിയിൽ പോയിരുന്നു. താമസിക്കുന്ന ഹോട്ടലിൽ വച്ച് രാധ-അംബിക സഹോദരിമാരിലെ അംബിക ചേച്ചി എന്നെകണ്ടു. ചേച്ചി എന്നെ വിളിപ്പിച്ചു. 'യൂ ആർ സോ ബ്യൂട്ടിഫുൾ. മലയാളത്തിൽ മാത്രമേ അഭിനയിക്കുന്നുള്ളോ' എന്നു ചോദിച്ചു. ഏതു ഭാഷയാണെങ്കിലും കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു.
'ഞാൻ പറയാം' എന്നു പറഞ്ഞ് പുള്ളിക്കാരി പോയി. ഞാനത് കാര്യമായി എടുത്തില്ല. പക്ഷേ, മനോജ് കുമാർ എന്ന സംവിധായകനോട് ചേച്ചി എന്നെക്കുറിച്ചു പറഞ്ഞു. അങ്ങനെ അങ്ങെ വാനവിൽ എന്ന സിനിമയിലൂടെ താൻ തമിഴിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു, അഭിരാമി പറഞ്ഞു. തമിഴിൽ തിരക്കായപ്പോൾ തനിക്ക് ഒന്നുരണ്ട് നല്ല മലയാള സിനിമകൾ വേണ്ടെന്നു വയ്ക്കേണ്ടിവന്നിട്ടുണ്ടെന്നും. അതിൽ ഒന്ന് തെങ്കാശിപ്പട്ടണം ആണെന്നും അഭിരാമി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications