ഞങ്ങൾ സന്തുഷ്ടരാണ് ചെയ്യുമ്പോൾ 11ാം ക്ലാസിൽ; ഒടുവിൽ അങ്കിൾ അന്ന് പറഞ്ഞത്! വിഷമം തോന്നിയ സംഭവം: അഭിരാമി
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി അഭിരാമി. ബാലതാരമായി സിനിമയിലേക്ക് എത്തിയ അഭിരാമി പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് തുടങ്ങിയ ഒരുപിടി സിനിമകളിലൂടെയാണ് ജനപ്രീതി നേടിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അഭിരാമിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ നിന്നും മാറിനിന്ന അഭിരാമി നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി വലിയ സിനിമകൾ അഭിരാമിയുടേതായി ഒരുങ്ങുന്നുണ്ട്.
ബാലതാരമായി സിനിമയിൽ എത്തിയതാണെങ്കിലും അഭിരാമിയുടെ കരിയറിൽ വഴിത്തിരിവായത് പത്രവും ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയുമായിരുന്നു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് അഭിരാമിയെ ഇന്നും മലയാളികൾ അധികവും തിരിച്ചറിയുന്നത്. വർഷങ്ങൾക്കിപ്പുറവും ആ കഥാപത്രം മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇപ്പോഴിതാ ആ സിനിമയിൽ അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് അഭിരാമി.

പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ സിനിമയിൽ അഭിനയിച്ചതെന്ന് അഭിരാമി പറയുന്നു. അന്ന് കൂടെ അഭിനയിച്ച ഒടുവിൽ ഉണ്ണികൃഷ്‍ണനും പൊന്നമ്മ ബാബുവും നൽകിയ ഉപദേശത്തെ കുറിച്ചും അഭിരാമി ഓർമിച്ചു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിരാമി.
"പത്രം കണ്ടിട്ടാണെന്നു തോന്നുന്നു രാജസേനൻ സാർ ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത്. അങ്ങനെ ഞാൻ ഡിജിപിയുടെ മകൾ ഗീതു സഞ്ജീവനായി. പതിനൊന്നാം ക്ലാസിലെ അവസാനത്തെ പരീക്ഷ എഴുതിക്കഴിഞ്ഞാണ് ഈ സിനിമയിൽ അഭിനയിക്കാൻ വന്നത്. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അങ്കിളിനൊപ്പം അതിനു മുൻപ് ഞാൻ കഥാപുരുഷനിലും അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം ഒടുവിൽ അങ്കിൾ എന്നോടു പറഞ്ഞു, 'മോളേ നീ ഇതിൽ തന്നെ തുടരണം. ഇട്ടിട്ട് പോകരുത്' എന്ന്.
ആ സമയത്ത് കണ്ണെഴുതി പൊട്ടുംതൊട്ട് കഴിഞ്ഞ് മഞ്ജുച്ചേച്ചി അഭിനയം നിർത്തിയിരുന്നു. ഞാനും സംയുക്തയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊന്നമ്മ ആന്റിയും എന്നോടു പറഞ്ഞു, 'നീ ഇവിടം വിട്ട് തമിഴിലേക്കൊന്നും പോകരുത് കേട്ടോ' എന്ന്. ഞാൻ ചെയ്യുന്നതിൽ എന്തോ ശരിയുണ്ട് എന്നെനിക്കു തോന്നിയത് അപ്പോഴായിരിക്കും," അഭിരാമി പറയുന്നു.
സിനിമയ്ക്ക് കിട്ടിയ പ്രതികരണത്തെ കുറിച്ചും അഭിരാമി ഓർത്തു. 'എല്ലാവർക്കും സിനിമ ഇഷ്‌ടപ്പെട്ടു. പക്ഷേ, ആർക്കും എന്റെ കഥാപാത്രം ഇഷ്ടപ്പെട്ടില്ല. അഹങ്കാരി, തലതെറിച്ചവൾ എന്നൊക്കെ കേട്ടപ്പോൾ ആദ്യം വിഷമം തോന്നി. കോളജിൽ പരിപാടികൾക്കു പോകുമ്പോൾ നല്ല കൂവൽ കിട്ടിയിരുന്നു,' അഭിരാമി പറഞ്ഞു.
തമിഴിൽ സജീവമാകുന്ന സമയത്ത് കമൽഹാസനെ പരിചയപ്പെട്ടതും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്തതിനെ കുറിച്ചും അഭിരാമി സംസാരിച്ചു. "ഒരു ദിവസം ഫോണിലേക്ക് ഒരു കോൾ വന്നു. നമ്പർ കാണിച്ചില്ല. ഫോൺ എടുത്ത് ഹലോ പറഞ്ഞപ്പോൾ അപ്പുറത്തു നിന്നൊരു ശബ്ദം: 'വണക്കം, കമൽഹാസൻ പേസറേൻ' എന്റെ മനസ്സിൽ അന്നേരം 'ങേ! കമൽഹാസനോ! അദ്ദേഹം എന്തിനാ എന്നെ വിളിക്കുന്നത്?' വിശ്വസിക്കാൻ കഴിഞ്ഞില്ല.

മാധവൻ നായകനാകുന്ന ഒരു സിനിമയിലേക്കു വേണ്ടിയാണ് കമൽ സാർ വിളിച്ചത്. ഓസ്ട്രേലിയയിൽ വച്ചാണ് ചിത്രീകരണം. പക്ഷേ, വേറെ രണ്ടു സിനിമകൾ നടക്കുന്നതുകൊണ്ട് എനിക്കതു വേണ്ടെന്നുവയ്ക്കേണ്ടി വന്നു. പക്ഷേ, അതിൽ മാധവന്റെ തമിഴ് അൽപം മലയാളം കലർന്നതാണ്. എന്റെ വീട്ടിൽ സംസാരിക്കുന്നത് അത്തരം തമിഴാണ്. അതുകൊണ്ട് കമൽസാറിനൊപ്പം ഒന്നര മാസത്തോളം ഭാഷാ സഹായിയായി ഞാൻ ആ സിനിമയിൽ പ്രവർത്തിച്ചു.
ഫോണിലൂടെ അദ്ദേഹം ദിവസവും ഓരോ സീനും വായിച്ചു കേൾപ്പിക്കുമായിരുന്നു. അതു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്കിടയിൽ ചെറിയൊരു സൗഹൃദം വളർന്നു. പിന്നീട് വിരുമാണ്ടിയിലേക്ക് അദ്ദേഹം തന്നെയാണ് എന്നെ വിളിച്ചത്. സംവിധായകനും നായകനും അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന് പൊതുവേ മലയാളി അഭിനേതാക്കളോടും സാങ്കേതികപ്രവർത്തകരോടും വലിയ ബഹുമാനമുണ്ട്."- അഭിരാമി പറയുന്നു.


Click it and Unblock the Notifications











