ഞാൻ അതുപോലെ മരിച്ചുപോകുമോ എന്ന പേടി മനസ്സിലുണ്ടായിരുന്നു; ആ സിനിമ അതിൽ നിന്നൊരു മോചനം തന്നു!
അടുത്ത കാലത്തായി മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയാണ് നടനാണ് അലക്‌സാണ്ടർ പ്രശാന്ത്. ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച അലക്‌സാണ്ടർ പ്രശാന്ത് ക്യാരക്ടർ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മലയാള സിനിമയുടെ ഭാഗമാണ് പ്രശാന്ത്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ ആയിരുന്നു പ്രശാന്തിന്റെ സിനിമ അരങ്ങേറ്റം. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലും നടൻ അഭിനയിച്ചു.
കോമഡി വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും തിളങ്ങാൻ പ്രശാന്തിന് കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലാണ് മികച്ച കഥാപാത്രങ്ങൾ പ്രശാന്തിനെ തേടി എത്തി തുടങ്ങുന്നത്. ഒടുവിൽ ഇപ്പോൾ കേന്ദ്രകഥാപാത്രത്തെ വരെ അവതരിപ്പിച്ച് തിളങ്ങി നിൽക്കുകയാണ് നടൻ. ഈ വർഷമാദ്യം പുറത്തിറങ്ങിയ പുരുഷ പ്രേതം എന്ന ചിത്രത്തിലാണ് പ്രശാന്ത് പ്രധാന വേഷത്തിൽ എത്തിയത്. കൃഷാന്ത് സംവിധാനം ചെയ്ത സിനിമയിലെ എസ്.ഐ സെബാസ്റ്റ്യൻ എന്ന കഥാപാത്രം വലിയ രീതിയിൽ പ്രശംസ താരത്തിന് നേടികൊടുത്തിരുന്നു.

ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് അലക്‌സാണ്ടർ പ്രശാന്ത്. പുരുഷ പ്രേതത്തിനുശേഷം തനിക്ക് ഒരു ഐഡന്റിറ്റി ലഭിച്ചെന്നും സിനിമയിൽ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതെ പോകുന്ന ഒരുപാട് പേരുണ്ടെന്നും അക്കൂട്ടത്തിൽ ഒരാളായിരുന്ന തനിക്ക് വലിയ മോചനം തന്ന ചിത്രമാണ് അതെന്നും പ്രശാന്ത് പറയുന്നു. ഈയിടെ മരിച്ച നടൻ കലാഭവൻ ഹനീഫിനെ കുറിച്ചും പ്രശാന്ത് സംസാരിച്ചു. കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'സിനിമയിൽ അഭിനയിക്കുമ്പോൾ എന്നെപ്പോലെ തന്നെ സമാന രീതിയിൽ സ്ട്രഗിൾ ചെയ്യുന്ന എനിക്കിഷ്ടമുള്ള പല നടന്മാരെയും ഞാൻ ശ്രദ്ധിക്കാറുണ്ട്. ഞാനെപ്പോഴും ശ്രദ്ധിച്ചിട്ടുള്ള പല നടന്മാരിൽ ഒരാളാണ് കലാഭവൻ ഹനീഫ്. അദ്ദേഹം മരിച്ചു പോയത് കൊണ്ടാണ് ഇപ്പോൾ ഞാനിത് പറയുന്നത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം പത്രത്തിലെല്ലാം റിപ്പോർട്ട് വരുമ്പോൾ, ചെയ്ത വേഷങ്ങളെല്ലാം ഗംഭീര വേഷങ്ങളാണ്. പക്ഷെ സ്ക്രീൻ സ്പേസ് കൂടുതലുള്ള ഒരു വേഷത്തിലേക്ക് അദ്ദേഹം എത്തിപ്പെട്ടില്ല എന്നാണ് പറഞ്ഞിരുന്നത്,'

'ഞാനും അതെ രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരാളാണ്. എനിക്കാരും തന്നില്ല എന്ന് ഞാൻ പരാതിപ്പെട്ടിട്ട് കാര്യമില്ല. ഞാൻ അതിലേക്ക് എത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കണം. ആളുകൾക്ക് ധൈര്യം കൊടുത്ത് ആ വേഷങ്ങൾ പിടിച്ച് വാങ്ങുന്ന അവസ്ഥയിലേക്ക് നമ്മൾ എത്തണം. എന്റെ മനസിൽ എപ്പോഴും ഉണ്ടായിരുന്ന ഒരു പേടി ഞാൻ ഇത് പോലെ മരിച്ചു പോവുമോ എന്നായിരുന്നു,'
'ഇദ്ദേഹത്തെ വേണ്ട രീതിയിൽ മലയാള സിനിമ ഉപയോഗപ്പെടുത്തിയിരുന്നോ എന്ന സംശയം ബാക്കിയാക്കി അദ്ദേഹം യാത്രയായി എന്നൊരു വാർത്തയിൽ ഞാനും വരുമോ എന്നുള്ള ഭയം എനിക്കും ഉണ്ടായിരുന്നു. അതിൽ നിന്നുള്ള വലിയൊരു മോചനമായിരുന്നു പുരുഷ പ്രേതം എന്ന സിനിമ എനിക്ക് അന്നത്. അറ്റ്ലീസ്റ്റ് ഇനി അതെങ്കിലും വാർത്തകളിൽ വരും,' അലക്സാണ്ടർ പ്രശാന്ത് പറഞ്ഞു.


Click it and Unblock the Notifications