പോരെന്ന് മനസ് പറഞ്ഞു, ആ രാത്രി തന്നെ മമ്മൂട്ടി കൊച്ചിയിലെത്തി ആ ക്‌ളൈമാക്‌സ് റീഡബ്ബ് ചെയ്തു: അലിയാർ
മലയാള സിനിമയിലെ വല്യേട്ടനാണ് മമ്മൂട്ടി. പല കാരണങ്ങൾ കൊണ്ടും നടനെ അങ്ങനെ തന്നെ വിശേഷിപ്പിക്കാവുന്നതാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളമായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് അദ്ദേഹം. കേരളത്തിന് പുറത്തും നിരവധി ആരാധകരാണ് നടാനുള്ളത്.
പ്രായത്തെ പോലും വെല്ലുന്ന സൗന്ദര്യത്തോടെയും അതിനെയും വെല്ലുന്ന ഊർജത്തോടെയും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി ഇന്ന്. കാലത്തിനനുസരിച്ച് അടിമുടി സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന നടൻ സിനിമ സ്വപ്‌നം കാണുന്ന ഓരോരുത്തർക്കും പ്രചോദനമാണ്.

സൂപ്പർ ഹിറ്റുകൾ കൊണ്ട് കഴിഞ്ഞ വർഷം തന്റേതാക്കിയ നടൻ ഈ വർഷവും നിരവധി വ്യത്യസ്ത സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വരാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം ചെയ്ത കഥാപാത്രങ്ങളിൽ മമ്മൂട്ടിയുടെ വേഷ പകർച്ചകളാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ഓരോ കഥാപാത്രങ്ങൾക്കും അനുസരിച്ച് ശബ്ദത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരുന്ന നടൻ കൂടിയാണ് മമ്മൂട്ടി.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ ഡബ്ബിങിനെ കുറിച്ചും ഒപ്പമുള്ള ചില ഓർമകളും പങ്കുവയ്ക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ അലിയാർ. മോഹൻലാലിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.
'മമ്മൂട്ടിയൊക്കെ ഡബ്ബ് ചെയ്യുമ്പോൾ അവർക്കൊപ്പം തന്നെ ഇരുന്ന് കണ്ടിട്ടുണ്ട്. കൗരവർ, അടൂർ സാറിന്റെ സിനിമകൾ ഇതൊക്കെ ഡബ്ബ് ചെയ്യുമ്പോൾ കൂടെ തന്നെ ഞാൻ ഉണ്ടായിരുന്നു. വിധേയൻ ഷൂട്ട് ചെയ്യുന്ന സമയത്ത് മലയാളം തന്നെയാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. എന്നാൽ ഡബ്ബിങ്ങിന് വന്നപ്പോൾ കന്നഡ കലർത്തി വേറെ രീതിയിൽ ഡബ്ബ് ചെയ്യുകയായിരുന്നു. അത് നല്ല രസമായി വന്നിട്ടുണ്ട്,'
'ഗാന്ധർവ്വം സിനിമ മോഹൻലാൽ ഡബ്ബ് ചെയ്യുമ്പോൾ തൊട്ടടുത്തിരുന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. അതിലെ നായികയുടെ അച്ഛൻ ഡബ്ബ് ചെയ്യാനായി ചെന്നതായിരുന്നു ഞാൻ. അവരൊക്കെ കഥാപാത്രത്തിനനുസരിച്ച് ഡബ്ബ് ചെയ്യാൻ നല്ലതാണു. എത്ര നാളായി ചെയ്യുന്നതാണ് അവരൊക്കെ. അവർക്ക് നിർദേശം ഒന്നും കൊടുക്കേണ്ട ആവശ്യമില്ല,'
'മമ്മൂക്ക ഭൂതക്കണ്ണാടി ഡബ്ബ് ചെയ്യുമ്പോഴൊക്കെ ഞാൻ കണ്ടുകൊണ്ട് നിന്നിട്ടുണ്ട്. കഥാപാത്രങ്ങൾക്ക് പൂർണത വരുന്നത് ഡബ്ബിങ്ങിൽ തന്നെയാണ്. അതിൽ സംശയമൊന്നുമില്ല. ഷൂട്ടിലെ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഡബ്ബിങ്ങിൽ പരിഹരിക്കാൻ കഴിയും,'
'ഒരു സംഭവം ഞാൻ ഓർക്കുന്നുണ്ട്. ഒറ്റപ്പാലത്ത് ബസ് കണ്ടക്ടറുടെ ഷൂട്ടിങ് നടക്കുകയാണ്. നോമ്പിന്റെ സമയമാണ്. ഞാൻ അതിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ വൈകുന്നേരം നോമ്പൊക്കെ തുറന്ന് ഇരിക്കുകയാണ്. അപ്പോൾ മമ്മൂട്ടി ഓടി വന്നിട്ട് പറഞ്ഞു, ഞാൻ ഒന്ന് എറണാകുളം വരെ പോവുകയാണ്. നാളെ രാവിലെ എത്തുമെന്ന്,'

'എന്ത് പറ്റിയെന്ന് ഞങ്ങൾ ചോദിച്ചു. ആ സിനിമയുടെ ക്ളൈമാക്സ് ഒന്ന് മാറ്റി ഡബ്ബ് ചെയ്യണം എനിക്ക് ആലോചിച്ചപ്പോൾ പോരെന്ന് തോന്നി. ഏതാണ് പടമെന്ന് ചോദിച്ചു, രാജമാണിക്യം ആയിരുന്നു. ആ രാത്രി തന്നെ പോയി ക്‌ളൈമാക്‌സ് പുള്ളി വീണ്ടും ഡബ്ബ് ചെയ്തു. ഒന്നൂടി ചെയ്താൽ നന്നാവും എന്ന് തോന്നിയിട്ടാണ് പുള്ളി പോയി ചെയ്തത്. അങ്ങനെ വീണ്ടു വിചാരം വന്നാൽ പോയി ചെയ്യും,'
'ലാലും സുരേഷ് ഗോപിയും ഒക്കെ ഇങ്ങനെ തന്നെയാണ്. അവർക്ക് മാറ്റി ചെയ്യണം എന്ന് തോന്നിയാൽ അവർ ചെയ്യും. ഡെഡിക്കേഷൻ എല്ലാവര്ക്കും ഉണ്ട്. എന്തെങ്കിലും വന്നാൽ അവിടെ ഇട്ടേച്ച് പോരില്ല. അത് മോശമായാൽ അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ഇടയ്ക്ക് പറയേണ്ട വാക്കുകളിൽ സംശയം വരുമ്പോൾ മമ്മൂട്ടിയും മോഹനാലാലും ഉര്വശിയുമൊക്കെ എന്നെ വിളിക്കാറുണ്ട്. ചില വാക്കുകളും പ്രയോഗങ്ങളുമൊക്കെ സംശയം എനിക്കും വരാറുണ്ട്,'
'എനിക്ക് മോഹന്ലാലുമായും നല്ല സൗഹൃദമുണ്ട്. മമ്മൂട്ടിയുമായി അടുക്കാനുള്ള കൂടുതൽ സാഹചര്യങ്ങൾ ഉണ്ടായിരുന്നു എന്ന് മാത്രം. രണ്ടു പേരും വളരെ ഫ്രണ്ട്ലിയാണ് നമ്മുക്ക് വളരെ സൗഹൃദത്തോടെ സംസാരിക്കാവുന്നവരാണ്,' എന്നും അലിയാർ പറഞ്ഞു.


Click it and Unblock the Notifications