ട്രെയിനില്‍ വച്ച് അമ്മയെ കാണാതായി! ആ യാത്ര ഒരിക്കലും മറക്കാനാകില്ല; വിങ്ങലോടെ അശോകന്‍
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് അശോകന്‍. ഗായകന്‍ ആകാന്‍ ആഗ്രഹിച്ചാണ് അശോകന്‍ സിനിമയിലെത്തുന്നത്. പക്ഷെ കാലം അദ്ദേഹത്തെ നടനാക്കി മാറ്റുകയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ മലയാളത്തിലെ പ്രിതഭാധനരരായ സംവിധായകരുടെ സിനിമയില്‍ നായകനായി മാറാന്‍ അശോകന് സാധിച്ചു. നായകനായും സഹനടനായും വില്ലനായുമെല്ലാം അശോകന്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു.
മലയാളികളെ ചിരിപ്പിക്കാനും കരയിപ്പിക്കാനുമൊക്കെ അശോകനിലെ നടന് സാധിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് അശോകന്‍. ഇതിനിടെ ഇപ്പോഴിതാ തന്റെ അമ്മയെ കാണാതായ അനുഭവം പങ്കുവെക്കുകയാണ് അശോകന്‍. പറയാം നേടാം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അശോകന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. അമ്മ മരിച്ചു പോയി. അമ്മയ്ക്ക് അല്‍ഷിമേഴ്‌സുണ്ടായിരുന്നു. ഒരിക്കല്‍ ചെന്നൈയില്‍ നിന്നും വരികയായിരുന്നു. മദ്രാസ് മെയില്‍ ആണെന്ന് തോന്നുന്നു. സ്ഥിരം കഴിക്കുന്ന മരുന്നുകളും വച്ചിട്ടുണ്ട്. നേരത്തെ ഭക്ഷണം കഴിച്ചു. മരുന്നും കൊടുത്തു. ഉറങ്ങാനുള്ളതാണ് മരുന്നത്. ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ശീലമുണ്ടാകും ഈ രോഗമുള്ളവര്‍ക്ക്. അതിന് കൊടുക്കുന്നതാണ്. മരുന്ന് കഴിച്ചിട്ട് അമ്മ കിടന്നു. അമ്മ താഴെയാണ് കിടക്കുന്നത്. ഞാന്‍ മുകളിലും.

ഇടയ്ക്കിടയ്ക്ക് ഞാന്‍ താഴേക്ക് നോക്കും. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി. കണ്ണ് തുറക്കുമ്പോള്‍ ട്രെയിന്‍ എവിടെയോ നിര്‍ത്തിയിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ എവിടെയോ ആണ്. ഞെട്ടി താഴേക്ക് നോക്കിയപ്പോള്‍ അമ്മയില്ല. ട്രെയിനിലൂടെ നടക്കാന്‍ പോയതാണെന്ന് കരുതി. ട്രെയിന്‍ മൊത്തം നടന്നു നോക്കി അവിടെയെവിടേയും കണ്ടില്ല. ഞങ്ങളുടെ തൊട്ടപ്പുറത്തായി അമേരിക്കയില്‍ നിന്നുമുള്ള ഒരു മലയാളി കുടുംബം ഉണ്ടായിരുന്നു. അവരെ പരിചയപ്പെട്ടിരുന്നു. രണ്ട് സ്ത്രീകളായിരുന്നു.

അവര്‍ ദൂരെ നിന്നും അമ്മയുടെ കൈ പിടിച്ചു നടത്തി കൊണ്ടു വരുന്നത് കണ്ടു. ഡോര്‍ ഒക്കെ തുറന്ന് കിടക്കുകയാണ്. റൂം ആണെന്ന് കരുതി ഉറങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. എവിടെയെങ്കിലും ഇറങ്ങിപ്പോയിട്ട് ട്രെയിന്‍ വിട്ടു പോയിരുന്നുവെങ്കിലോ. ഭീകരമായിരുന്നു ആ അവസ്ഥ. ആ സ്ത്രീകള്‍ കണ്ടതു കൊണ്ട് ഒന്നും സംഭവിച്ചില്ല. അവരെ പിന്നെ കണ്ടിട്ടില്ല. പക്ഷെ കുറേകാലത്തിന് ശേഷം അവരുടെ ഒരു ബന്ധുവിനെ പരിചയപ്പെട്ടു. എന്താണ് ബന്ധം എന്നൊന്നും അറിയില്ല. ഒരു ദിവസം എന്നെ വിളിക്കുകയായിരുന്നുവെന്നും അശോകന്‍ പറയുന്നു.

യുഎസിലുള്ള അവര്‍ക്ക് വലിയ നന്ദി പറയുകയാണെന്ന് അശോകന്റെ കഥ കേട്ട ശേഷം അവതാരകനായ എംജി ശ്രീകുമാര്‍ പറഞ്ഞു. ചില ഉപകാരങ്ങള്‍ മരിക്കുന്നത് വരെ മായാതെ മനസിലുണ്ടാകും. സമൂഹം ഇത്തരം സഹായങ്ങളൊക്കെ ചെയ്യാന്‍ തയ്യാറാകണമെന്നും എംജി ശ്രീകുമാര്‍ പറയുന്നുണ്ട്. അശോകനും തന്റെ അമ്മയെ സഹായിച്ചവരോട് നന്ദി പറയുന്നുണ്ട്.
അതേസമയം ഖത്തറില്‍ വച്ച് ജയിലിലായ അനുഭവവും അശോകന്‍ തുറന്ന് പറയുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെന്ന് കരുതിയായിരുന്നു പോലീസ് പിടികൂടിയത്. ഒരു ദിവസം ജയിലിലും കഴിഞ്ഞു. പിന്നീട് കുറ്റവാളിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ വെറുതെ വിടുകയായിരുന്നു. നടനാണെന്ന് താനെന്ന് അവർ തിരിച്ചറിഞ്ഞിരുന്നില്ലെന്നും താരം പറയുന്നുണ്ട്.

പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയായിരുന്നു അശോകന്റെ അരങ്ങേറ്റം. പിന്നീട് യവനിക, അനന്തരം, തുവാനത്തുമ്പികള്‍, അമരം, ഇന്‍ ഹരിഹര്‍ നഗര്‍, മൂന്നാം പക്കം. തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി മാറി. നന്‍പകല്‍ നേരത്ത് മയക്കം ആണ് അശോകന്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് പുറമെ സീരിയല്‍ രംഗത്തും അശോകന്‍ സാന്നിദ്യം അറിയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സീരീയലുകളിലും അശോകന്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











