ഒറ്റപ്പെടലിന്റെ വേദന അറിയുന്നവനാണ് ഞാൻ; ഒരു പെണ്ണിന്റെ അടുത്ത് കാശ് ചോദിക്കുന്നവൻ ആണല്ല; ബാല പറയുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ് സിനിമാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ബാല താരമായതും നേട്ടങ്ങൾ സ്വന്തമാക്കിയതുമെല്ലാം മലയാളത്തിലാണ്. ബാലയ്ക്ക് ആരാധകരുള്ളതും ഇവിടെയാണ്. മലയാളികൾ സ്വന്തം ആളെന്ന പോലെയാണ് ബാലയെ കാണുന്നതും സ്നേഹിക്കുന്നതും. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും നടനുള്ള ആരാധകരുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായുള്ള ബന്ധം നിലനിർത്താൻ ബാല ശ്രദ്ധിക്കാറുണ്ട്.
ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും പൊതുവേദികളിൽ താൻ നടത്തുന്ന പ്രസംഗങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബാല എത്താറുണ്ട്. ഇപ്പോഴിതാ ജയിൽ പുള്ളികൾക്ക് മുന്നിൽ നടത്തിയ ബാലയുടെ പുതിയൊരു പ്രസംഗമാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം എറണാകുളം സബ് ജയിലിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അവിടെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബാല തന്നെയാണ് വീഡിയോ പങ്കുവെച്ചത്.

ജയിൽ പുള്ളികൾ എല്ലാം തന്നെക്കാളും സുന്ദരന്മാരുമായിരിക്കുന്നു എന്ന് പറഞ്ഞാണ് ബാല സംസാരിച്ചു തുടങ്ങിയത്. അടുത്ത പടത്തിൽ താനൊരു ജയിൽ പുള്ളി ആണെന്നും ബാല പറഞ്ഞു. നിങ്ങളിൽ ഒരാളെ പോലെ ഞാൻ അഭിനയിക്കാൻ പോകുന്നുവെന്ന് പറഞ്ഞ ബാല പിന്നീട് കരൾ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ചാണ് സംസാരിച്ചത്.
'വലിയ ഒരു സർജറി കഴിഞ്ഞതാണ്. ഞാൻ മരിച്ചു എന്ന് ഡോക്ടർമാർ വരെ വിശ്വസിച്ചതാണ്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിച്ചു. എന്റെ ചേച്ചി ചോദിച്ച ആ ഒരു മണിക്കൂർ സമയം കൊണ്ടാണ് ബോഡിയിൽ മാറ്റം സംഭവിച്ചത്. മരിച്ചുകിടന്ന ബോഡിയിലേക്ക് മാറ്റങ്ങൾ അരമണിക്കൂറിനുള്ളിൽ സംഭവിച്ചു. അങ്ങനെ പത്തുമണിക്കൂറിനുള്ളിൽ ശരീരം വീണ്ടും പഴയ രീതിയിലാകാൻ തുടങ്ങി. ഒപ്പറേഷൻ കഴിഞ്ഞു ജീവനും കിട്ടി,'
'അടുത്തിടെയാണ് ഞാൻ പതിനേഴ് വയസ്സിൽ മരിക്കേണ്ട ആളാണെന്ന് തുറന്നു പറയുന്നത്. എട്ടുതവണയാണ് ഞാൻ മരണത്തെ അതിജീവിച്ചെത്തിയത്. ഞാൻ സ്വയം തീരുമാനിച്ചു ഞാൻ മരിക്കേണ്ട ആളല്ലെന്ന്. എന്റെ സുഹൃത്തുക്കൾ വന്നിട്ടാണ് ഗുരുതരാവസ്ഥയിലായ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരണ വാർത്തകളും വന്നു. എന്നാൽവീണ്ടും വന്നപ്പോൾ എന്താണ് മാറ്റം എന്ന് ആളുകൾ ചോദിച്ചു. എനിക്ക് എല്ലാം പഴയതായി തോന്നുന്നുവെന്ന് ഞാൻ പറഞ്ഞു. എന്നാൽ എന്റെ കാഴ്ചപ്പാട് മാറിപ്പോയി എന്ന് തോന്നി. ഞാൻ ചിന്തിക്കുന്ന രീതി മാറിപ്പോയി,' ബാല പറയുന്നു.

'ജയിലിൽ കിടക്കുമ്പോൾ ആളുകൾ കരുതും ഇത് ശിക്ഷ ആണെന്ന്. എന്നാൽ അങ്ങനെ അല്ല, ഇതൊരു പുനർചിന്തനത്തിനുള്ള സമയം ആയി കാണലാണ് ശരി. നിങ്ങൾ ആഘോഷിക്കൂ, സങ്കടത്തോടെ ഇരിക്കരുത്. നിങ്ങൾ ഇവിടെ നിന്നും പുറത്തുപോകുമ്പോൾ നല്ലൊരു വ്യക്തിയായി പുറത്തേക്ക് പോകുമെന്ന് ചിന്തിക്കൂ, ലോകം നിങ്ങൾക്ക് ബഹുമാനം നൽകും. നിങ്ങൾ ചിരിച്ചാൽ എല്ലാവരും ചിരിക്കും,'
'നിങ്ങൾ ഡിപ്രഷനിൽ നിന്നും മാറാൻ സ്പോർട്സ് ഒക്കെ ചെയ്യണം. ചെസ്സും, കാരംസും ഒക്കെ കളിക്കണം. ഞാൻ എല്ലാം കൊടുത്തുവിടാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കാം. എനിക്ക് അറിയാം ഒറ്റപ്പെടൽ എന്താണ് എന്ന്, നിങ്ങൾ എത്രയും വേഗം പുറത്തിറങ്ങട്ടെ ലോകം തന്നെ കൂടെ ഉണ്ടാകും,' ബാല വേദിയിൽ പറഞ്ഞു.
ചെറിയ ചെറിയ പ്രശ്നങ്ങളിൽ പെട്ടാണ് ഇവർ ജയിലിൽ കിടക്കുന്നത്. റേപ്പും കൊലപാതകവും ഒന്നും ചെയ്തവരല്ല സബ് ജയിലിൽ ഉള്ളത്. അവർ ഡിപ്രഷനിൽ നിന്നും മുക്തരാകാനാണ് തന്നാലാകുംപോലെ സഹായിച്ചത്. സ്ത്രീധനം ചോദിക്കുന്നതൊക്കെ ക്രൈം ആണ്. പെണ്ണിന്റെ അടുത്തുപോയി കാശ് ചോദിക്കുന്നവർ ആണല്ല, അവനെയൊക്കെ തൂക്കി ജയിലിൽ ഇടണമെന്നും പരിപാടിക്ക് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.


Click it and Unblock the Notifications