ലാൽ ലാലായിട്ട് ഇപ്പോഴും നിൽക്കാനുള്ള കാരണം അതാണ്; അക്കാര്യത്തിൽ മമ്മൂട്ടിക്ക് വേറെ സ്റ്റൈലാണ്: ഭീമൻ രഘു
സിനിമ സംവിധായകൻ എന്ന നിലയിൽ തന്നെ സ്വാധീനിച്ചിട്ടുള്ള സംവിധായകനെ കുറിച്ചും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നി നടന്മാരുടെ ഡെഡിക്കേഷനെ കുറിച്ചും സംസാരിക്കുകയാണ് ഭീമൻ രഘു
വില്ലനായി എത്തി പിന്നീട് ഹാസ്യ വേഷങ്ങളിലൂടെയും സഹനടൻ വേഷങ്ങളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഭീമൻ രഘു. ഇപ്പോഴിതാ, സംവിധായക കുപ്പായവും അണിനിരിക്കുകയാണ് നടൻ. 1982 ൽ പുറത്തിറങ്ങിയ ഭീമൻ എന്ന ചിത്രത്തിൽ നായകനായതോടെയാണ് രഘു ദാമോദരൻ എന്ന ചങ്ങനാശ്ശേരിക്കാരൻ ശ്രദ്ധിക്കപ്പെടുന്നതും ഭീമൻ രഘു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയതും.
അനശ്വര നടൻ ജയന്റെ അതേ ശരീരഘടനയുമായി എത്തിയ രഘുവിനെ അദ്ദേഹത്തിന്റെ പകരക്കാരനായാണ് അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഭീമൻ രഘു ഇതിനകം നാന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് മിനിസ്ക്രീൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇടക്കാലത്തു രാഷ്ട്രീയത്തിലേക്കും നടൻ തിരിഞ്ഞിരുന്നു.

അതിനൊക്കെ ശേഷമാണ് ഇപ്പോൾ സംവിധായകനാവുന്നത്. ചാണ ആണ് ഭീമൻ രഘു സംവിധാനം ചെയ്ത സിനിമ. ഇന്നലെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഭീമൻ രഘു തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് കത്തി മൂർച്ച കൂട്ടുന്ന ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിൻറെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രം പറയുന്നത്. പുതുമുഖം മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക.
ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. സംവിധായകനാവാൻ തന്നെ ഏറ്റവും സ്വാധീനിച്ചത് സംവിധായകൻ ഐ വി ശശിയാണെന്നാണ് അഭിമുഖത്തിൽ ഭീമൻ രഘു പറയുന്നത്. 'ശശിയേട്ടന്റെ ഒരുപാട് പടങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ആർട്ടിസ്റ്റുകളുമായി ഒരുപാട് മിംഗിൾ ചെയ്ത് നിൽക്കുന്ന ആളാണ് ശശിയേട്ടൻ. അദ്ദേഹത്തിന് ആരെയെങ്കിലും ഇഷ്ടപ്പെട്ടാൽ എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കും. ആ ഒരു കൂട്ടത്തിൽ പെട്ട ആളാണ് ഞാനും,'
'അദ്ദേഹത്തിന്റെ സിനിമകൾ ചെയ്യുമ്പോൾ മറ്റു ആർട്ടിസ്റ്റുകൾക്ക് അദ്ദേഹം പറഞ്ഞു കൊടുക്കുന്ന രീതിയൊക്കെ ഞാൻ പുറകിൽ നിന്ന് കാണുമായിരുന്നു. അത് പറഞ്ഞ് കൊടുത്ത ശേഷം ആ കഥാപാത്രത്തിന് ഉണ്ടാകുന്ന ഒരു ഡവലപ്മെന്റ് ഉണ്ട്. ശശിയേട്ടന്റെ സംവിധാന രീതികളൊക്കെ എനിക്ക് ഇഷ്ടമാണെന്നും', ഭീമൻ രഘു പറഞ്ഞു.
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ ഡെഡിക്കേഷനെ കുറിച്ചും നടൻ സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഇവർക്കൊപ്പം നിരവധി സിനിമകളിൽ ഭീമൻ രഘു അഭിനയിച്ചിട്ടുണ്ട്. നേരത്തെ മോഹൻലാലിന്റെ ടൈം മാനേജ്‌മെന്റിനെ കുറിച്ച് ഭീമൻ രഘു സംസാരിച്ചത് സോഷ്യൽ മീഡിയയിലൊക്കെ വലിയ രീതിയിൽ വൈറലായിരുന്നു. അത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
'അത് ഞാൻ ലാലിൻറെ മുന്നിൽ തന്നെ പറഞ്ഞതാണ്. ഓർമ്മയുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. രാത്രി ഒരു മണി വരെയൊക്കെ ഇരുന്ന് വാചകമടിച്ചിട്ട് ഞാൻ രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് ജനൽ തുറന്നു നോക്കുമ്പോൾ മോഹൻലാൽ അവിടെ പാട്ട് സീൻ ഷൂട്ട് ചെയ്തു കൊണ്ട് ഇരിക്കുന്നു,'
'വിശ്വസിക്കാൻ കഴിയാത്ത ഡെഡിക്കേഷൻ ആണ്. രാവിലെ നാലരക്ക് എഴുന്നേറ്റിട്ടാണ് ആ സമയത്ത് ഷൂട്ട് ചെയ്യുന്നത്. അതാണ് ലാൽ ലാലായിട്ട് ഇപ്പോഴും നിൽക്കാനുള്ള കാരണം,' ഭീമൻ രഘു പറഞ്ഞു.
മമ്മൂട്ടിയും മോശമല്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. മമ്മൂട്ടിയുടെ ഡെഡിക്കേഷൻ മറ്റൊരു സ്റ്റൈലിലാണ്. അതുകൊണ്ടാണ് ഇപ്പോഴും ഇങ്ങനെ നിൽക്കാൻ കഴിയുന്നത്. സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റേതായ രീതികളുണ്ട്. അതുകൊണ്ടാണ് സുരേഷ് ഗോപിയും ഇങ്ങനെ നിൽക്കുന്നത്. പിന്നെ എംപി ആയി രാഷ്ട്രീയത്തിലേക്ക് വന്നതിന്റെ മാറ്റങ്ങളുണ്ട്. എന്നാലും നടനായി വന്നാൽ നല്ല നടനാണ്.

പോലീസ് വേഷത്തിൽ തിളങ്ങുന്ന രണ്ടു ആർട്ടിസ്റ്റുകളെ മലയാളത്തിൽ ഉള്ളു. അത് ഭീമൻ രഘുവും സുരേഷ് ഗോപിയും ആണെന്നും അതിൽ സംശയം വേണ്ടെന്നും ഭീമൻ രഘു പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതീകാത്മക സമരവുമായി നടൻ എത്തിയത് ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ കഥാപാത്രമായിട്ടാണ് നടൻ എത്തിയത്. ജനങ്ങളിലേക്ക് എത്താനാണ് ഇത്തരമൊരു പ്രമോഷൻ എന്നായിരുന്നു നടൻ പറഞ്ഞത്. വളരെ കുറച്ചു തിയേറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











