'എനിക്കൊരു പ്രണയമുണ്ടായിരുന്നു, അത് സുമയ്ക്ക് അറിയാം! അവളെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ഒരു വേദനയാണ്': ദേവൻ
മലയാളി പ്രേക്ഷകർ സുന്ദരനായ വില്ലൻ എന്ന് വിശേഷിപ്പിച്ചിട്ടുള്ള നടനാണ് ദേവൻ. നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമാണ് താരം. നായകനും സഹനടനായുമെല്ലാം വന്നിട്ടുണ്ടെങ്കിലും ദേവൻ ഏറ്റവും കൂടുതൽ തിളങ്ങിയത് വില്ലൻ വേഷങ്ങളിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ദേവൻ അഭിനയിച്ചു. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ദേവൻ മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരനാണ്. നിർമ്മാതാവായും അദ്ദേഹം തിളങ്ങി.
മലയാളത്തിന്റെ അതുല്യ സംവിധായകൻ രാമു കാര്യാട്ടിന്റെ മകൾ സുമയെ ആണ് നടൻ വിവാഹം ചെയ്തത്. ലക്ഷ്മി എന്നൊരു മകളാണ് ഇവർക്കുള്ളത്. നാല് വർഷം മുൻപ് സുമ മരണപ്പെട്ടിരുന്നു. എച്ച്1എൻ1 ബാധിച്ചായിരുന്നു മരണം. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന ഇപ്പോഴും അതുപോലെയുണ്ടെന്ന് പറയുകയാണ് ദേവൻ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്. തന്റെ വിവാഹത്തെ കുറിച്ചും ദേവൻ സംസാരിച്ചു.

തന്റേത് ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ലെന്ന് ദേവൻ വ്യക്തമാക്കി. ഒരേ ക്യാംപസിലായിരുന്നു താനും ഭാര്യയും പഠിച്ചത്, അതുകൊണ്ടുതന്നെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചെല്ലാം ഭാര്യക്ക് അറിയാമായിരുന്നുവെന്ന് ദേവൻ പറയുന്നു. എന്നാൽ ആ പ്രണയം പൊട്ടി പൊളിഞ്ഞു പാളീസായി, ആ സമയത്താണ് വിവാഹ ആലോചനകൾ നടക്കുന്നതും. സുമയുടെ ആലോചന വരുന്നതും. ആ വിവാഹം നടക്കാതെയിരിക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്ന് ദേവൻ പറഞ്ഞു.
പ്രേമിച്ചു കല്യാണം കഴിച്ചതല്ലെങ്കിലും വലിയൊരു ബന്ധമായിരുന്നു തനിക്ക് ഭാര്യയുമായി ഉണ്ടായിരുന്നതെന്ന് ദേവൻ പറയുന്നു. "2019ലാണ് ഭാര്യ മരിക്കുന്നത്. ഭാര്യയോട് പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്നേഹബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങൾ തമ്മിൽ അത്രയും അടുത്തു. ഒരുപാട് നല്ല ഓർമ്മകളുണ്ട് സുമയെക്കുറിച്ച് എന്റെ മനസ്സിൽ. വളരെ പെട്ടെന്നായിരുന്നു സുമയുടെ മരണം. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു,"
"മമ്മൂട്ടിയടക്കം പലരും അന്ന് വന്നിരുന്നു. ജീവിതമെന്ന് പറഞ്ഞാൽ ഇങ്ങനെയാണെന്ന് പലരും ഉപദേശിച്ചു. ഒരു മരണവീട്ടിൽ വരുന്നവർ പറയുന്ന ഉപദേശങ്ങൾ ആയിരുന്നു എല്ലാം. എന്നാൽ മമ്മൂട്ടി മാത്രം ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്റെ അടുത്ത് വന്നിരുന്ന് കയ്യിൽ പിടിച്ചു. അതിലൂടെ തന്നെ എനിക്ക് ആശ്വാസം ലഭിച്ചു. ആ ഇരുപ്പ് കുറെ നേരം ഇരുന്നു. അന്ന് ഞാൻ അറിഞ്ഞു ആ ബന്ധത്തിന്റെ തീവ്രത. ഇതേപോലെ എന്റെയടുത്ത് വന്നിരുന്ന് എന്നെ കെട്ടിപിടിച്ച ആളാണ് യൂസഫലി ഇക്ക,"
"എന്തെങ്കിലും പറയുന്നതിനേക്കാൾ ഡീപ്പ് ആണത്. അതിനേക്കാൾ ആശ്വാസം നൽകുന്ന ഒരു വാക്കില്ല. എന്റെ അന്ത്യശ്വാസം വരെയും സുമ പോയ വേദന എന്റെയുള്ളിൽ കാണും. അതിലൊരു മാറ്റവും ഉണ്ടാകില്ല. എപ്പോഴൊക്കെ സുമയെ കുറിച്ച് ചിന്തിക്കുന്നോ അപ്പോഴൊക്കെ വേദനയാണ്. പേര് അറിയാത്തൊരു അസ്വസ്ഥത എപ്പോഴും എന്റെ മനസ്സിലുണ്ട്," ദേവൻ പറഞ്ഞു.

ഒരുദിവസം പത്തു പതിനഞ്ചു കോളുകളെങ്കിലും ഞങ്ങൾ തമ്മിൽ ഉണ്ടാകാറുണ്ട്. അതെല്ലാം അസ്തമിച്ചു. ഇപ്പോഴും വിളിക്കാൻ ഫോണെടുക്കും, അപ്പോഴാണ് അവൾ ഇല്ലെന്ന ഓർമ്മ മനസിലേക്ക് വരുന്നത്. സുമ ഒരു നിഷ്കളങ്കയായിരുന്നു, എന്നെ ഏറ്റവും കൂടുതൽ ആകര്ഷിച്ചതും അത് തന്നെയാണ്. സാമ്പത്തികമായും അല്ലെങ്കിലും പലർക്കും ഞാൻ സഹായം ചെയ്യാറുണ്ട്. അതിനെയൊക്കെ പിന്തുണച്ചിരുന്നത് ഭാര്യയാണ്.
അവൾ എല്ലാത്തിനും ഒപ്പമുണ്ടെന്നതായിരുന്നു എന്റെ ബലം. ഇപ്പോഴും തനിയെ ഇരിക്കുമ്പോൾ മനസ്സുനിറയെ അവളുടെ ഓർമ്മകളാണ്. ആ ഓർമ്മ മാറ്റി നിർത്തിയാൽ പ്രശ്‌നമാണ്. ഞങ്ങൾ ഒന്നിച്ചു ജീവിച്ച നിമിഷങ്ങൾ ഓർക്കുമ്പോൾ ഒരു മനഃസമാധനം ഉണ്ടാകും. അതുകൊണ്ടുതന്നെ അവളിൽ കൂടി സഞ്ചരിക്കുകയാണ് ഞാൻ ഇപ്പോൾ, ദേവൻ വികാരാധീനനായി.


Click it and Unblock the Notifications











