'കുറേ നരച്ച തലകള്‍ക്കിടയിൽ കറുത്ത മുടിയുള്ള പെൺകുട്ടി, ആദ്യ കാഴ്ചയിലെ അവൾ മനസ് കീഴടക്കി'; ബാലചന്ദ്ര മേനോൻ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാലചന്ദ്ര മേനോൻ. മലയാള സിനിമയിലെ സകലകലാവല്ലഭന്മാരിൽ ഒരാളായാണ് ബാലചന്ദ്ര മേനോനെ പറയാറുള്ളത്. അഭിനയത്തിന് പുറമെ സംവിധാനം, നിർമ്മാണം, തിരക്കഥ, എഡിറ്റിങ്, അഭിനയം, ആലാപനം, സംഗീത സംവിധാനം തുടങ്ങി അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്നതാണ് സത്യം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും ബാലചന്ദ്ര മേനോൻ നേടിയിട്ടുണ്ട്.
നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ നാൽപതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത ബാലചന്ദ്ര മേനോനാണ് ശോഭന, പാർവതി, ലിസി, കാർത്തിക, ഉഷ, ആനി, മണിയൻപിള്ള രാജു, നന്ദിനി തുടങ്ങിയ താരങ്ങളെയൊക്കെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമയിൽ അത്ര സജീവമല്ലാത്ത ബാലചന്ദ്ര മേനോന്റെ തിരിച്ചുവരവ് മലയാള സിനിമാ പ്രേമികൾ ആഗ്രഹിക്കുന്ന ഒന്നാണ്. അതേസമയം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ സിനിമാ അനുഭവങ്ങളും വിശേഷങ്ങളും ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ പ്രണയകഥയാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ഭാര്യയെ ആദ്യമായി കണ്ടതിനെ കുറിച്ച് പറയുന്ന പുതിയ വീഡിയോ ശ്രദ്ധനേടുകയാണ്. എൺപതുകളിലാണ് എന്റെ പ്രണയം സംഭവിക്കുന്നത് എന്ന് പറഞ്ഞാണ് ബാലചന്ദ്ര മേനോൻ സംസാരിച്ചു തുടങ്ങുന്നത്. "തിരുവനന്തപുരം കീര്‍ത്തി ഹോട്ടലിലാണ് അന്ന് ഞാന്‍ താമസിച്ചിരുന്നത്. സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ടാണ് അവിടെ താമസിക്കുന്നത്. ഒരുദിവസം ഞാന്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടെ അപ്പുറത്തെ മുറിയിൽ കുറെ ആളുകളെ കണ്ടു",
"കുറേ വയസായ ആളുകള്‍, അവര്‍ക്കിടയിലൊരു പെണ്‍കുട്ടി. നല്ല മുടിയുണ്ടായിരുന്നു അവള്‍ക്ക്. കുറേ നരച്ച തലകള്‍ക്കിടയിലാണ് ഞാന്‍ കറുത്ത മുടിയുള്ള ആ കുട്ടിയെ കണ്ടത്. അന്ന് ഞാന്‍ അഭിനയിച്ച് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. സംവിധാനമായിരുന്നു തൊഴില്‍. ആ കുട്ടിയെ വീണ്ടും കാണണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് വാതിലിന്റെ ഇടയിലൂടെ നോക്കിയത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റാണെന്ന് തോന്നുന്നു അത്. പെട്ടെന്നാണ് എന്റെ റൂമിലേക്ക് ഒരാള്‍ തള്ളിക്കയറി വന്നത്. അത് കുഞ്ചനായിരുന്നു",
"നല്ലൊരു കുട്ടിയെ കണ്ട സന്തോഷമായിരുന്നു കുഞ്ചന്‍ എന്നോട് പറഞ്ഞത്. ഒന്നും അറിയാത്ത ഭാവത്തില്‍ അതേയോ, ആരാണ് എന്ന് ഞാന്‍ ചോദിച്ചു. അതിനിടയിലാണ് ആ കൂട്ടത്തിലൊരാള്‍ വന്ന് എന്നോട് സംസാരിച്ചത്. ഞങ്ങള്‍ പറവൂരില്‍ നിന്നും വന്നതാണ്, ബാലചന്ദ്ര മേനോന്‍ ഇവിടെയുണ്ടെന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും കാണാനാഗ്രഹം. അങ്ങനെ വന്നതാണെന്ന് പറഞ്ഞു. അതിനെന്താ, കാണാമല്ലോ എന്ന് പറഞ്ഞ് ഞാന്‍ അവരുടെ റൂമിലേക്ക് പോയി",

"മധു സാറിനെ വിളിച്ച് അവര്‍ക്ക് ഷൂട്ടിംഗ് കാണാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. നാട്ടില്‍ നിന്നും എന്റെ ബന്ധുക്കള്‍ വന്നിട്ടുണ്ടെന്നായിരുന്നു പറഞ്ഞത്. സ്വാതന്ത്ര്യം ഉപയോഗിച്ച് പറഞ്ഞതാണേ ബന്ധുക്കള്‍ എന്ന് ഞാന്‍ അവരോടും പറഞ്ഞു. ആ പെണ്‍കുട്ടിയുടെ മുഖം ഇടയ്ക്കിടയ്ക്ക് എന്റെ മനസിലേക്ക് വരുന്നുണ്ടായിരുന്നു. അവരുടെ അഡ്രസ് മേടിച്ചില്ലല്ലോ എന്ന നിരാശയിലായിരുന്നു",
"അതിനിടയിലാണ് എനിക്കൊരു മെസ്സേജ് ഉണ്ടെന്ന് താഴെ നിന്നും പറഞ്ഞത്. ഞങ്ങള്‍ക്ക് ഷൂട്ടിംഗ് കാണാന്‍ സമയം കിട്ടിയില്ല. നിങ്ങളെ പരിചയപ്പെട്ടതില്‍ ഒരുപാട് സന്തോഷം. പറവൂര്‍ ഭാഗത്തൂടെ പോവുമ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് വരണേ എന്നായിരുന്നു കത്തില്‍. അങ്ങനെ അഡ്രസും എനിക്ക് കിട്ടി",
"പിന്നീട് നിങ്ങളുടെ കൂട്ടത്തിലുള്ള പെണ്‍കുട്ടിയെ എനിക്കിഷ്ടപ്പെട്ടു, വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കത്തെഴുതുകയായിരുന്നു ഞാന്‍. ഈ കത്ത് കിട്ടിയാല്‍ അധികം വൈകാതെ പ്രതികരണം അറിയിക്കണമെന്നും എഴുതി. എന്നും ലെറ്റര്‍ വരുന്നുണ്ടോ എന്ന് നോക്കലായിരുന്നു പിന്നീടുള്ള പണി. ഒരു യെസിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നിലായിരുന്നു. അങ്ങനെയിരിക്കെ പോസ്റ്റുമാൻ വന്നു, പറവൂരിൽ നിന്നൊരു കത്തുണ്ടെന്ന്", ബാലചന്ദ്ര മേനോൻ പറഞ്ഞു നിർത്തി.


Click it and Unblock the Notifications











