ആ നടന് ബോധമില്ല, എന്നെയും ഹനീഫിക്കയെയും തല്ലി! ഇനി തൊട്ടാൽ നീ മദ്രാസ് കാണില്ലെന്ന് ഞാൻ പറഞ്ഞു: ഹരിശ്രീ അശോകൻ
മലയാള സിനിമയിൽ ഹാസ്യകഥാപാത്രങ്ങളിലൂടെ വലിയ ജനപ്രീതിയാർജിച്ച നടനാണ് ഹരിശ്രീ അശോകൻ. പഞ്ചാബി ഹൗസിലെ രമണനും ഈ പറക്കും തളികയിലെ സുന്ദരേശനുമൊക്കെ അദ്ദേഹത്തിന്റെ ഐക്കോണിക് കഥാപാത്രങ്ങളിൽ ചിലതാണ്. ഹാസ്യ വേഷങ്ങൾക്ക് പുറമെ വില്ലനായും, സ്വഭാവ നടനായുമൊക്കെ ഹരിശ്രീ അശോകൻ തിളങ്ങിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളും തന്റെ കൈകളിൽ ഭഭ്രമാണെന്ന് തെളിയിച്ച നടനാണ് ഹരിശ്രീ അശോകൻ.
മലയാള സിനിമയിൽ രസകരമായ ചില കോമ്പോകൾ സൃഷ്ടിക്കാനും ഹരിശ്രീ അശോകന് കഴിഞ്ഞിട്ടുണ്ട്. ദിലീപ്, കൊച്ചിൻ ഹനീഫ എന്നിവർക്കൊപ്പമെല്ലാം മത്സരിച്ചു നിന്ന് അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയെ കുറിച്ചും അദ്ദേഹത്തോടൊപ്പം സത്യം ശിവം സുന്ദരം എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും ഓർക്കുകയാണ് ഹരിശ്രീ അശോകൻ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോമഡി ആസ്വദിക്കുന്ന കാര്യത്തിൽ ഹനീഫിക്കയെ കഴിഞ്ഞേ ആരുമുള്ളൂവെന്ന് ഹരിശ്രീ അശോകൻ പറയുന്നു. 'കുറെ സിനിമകൾ ഞങ്ങൾ ഒന്നിച്ചു ചെയ്തു. സത്യം ശിവം സുന്ദരം സിനിമയിൽ ഞാനും ഹനീഫിക്കയും തമ്മിൽ മത്സരിച്ചു അഭിനയിച്ചു എന്നാണ് എല്ലാവരും പറഞ്ഞത്. കണ്ണു കാണാത്ത ചേട്ടനും അനിയനും ആയിട്ടായിരുന്നു. ഡബ്ബിങ് എല്ലാം കഴിഞ്ഞപ്പോൾ നിങ്ങൾ മത്സരിച്ച് അഭിനയിച്ചത് ആണോ എന്നായിരുന്നു ചോദ്യം. കാരണം അങ്ങനെയൊരു സംഭവം അതിൽ കാണുന്നുണ്ട് എന്നാണ് അവർ പറഞ്ഞത്',
'പെർഫോം ചെയ്യുമ്പോൾ ഹനീഫിക്ക വേറെ ലെവൽ ആണ്. സത്യം ശിവം സുന്ദരത്തിൽ എനിക്ക് ആദ്യം ചാക്കോച്ചന്റെ സുഹൃത്തിന്റെ വേഷമാണ് നൽകിയിരുന്നത്. അതായത് ജഗദീഷ് ചെയ്ത വേഷം. എന്നാൽ ഹനീഫിക്കയുടെ കൂടെയുള്ള ബ്ലെന്റായിട്ടുള്ള വേഷം ചെയ്യട്ടെയെന്ന് ഞാൻ ചോദിച്ചു. കാരണം ഹനീഫിക്കയാകുമ്പോൾ നല്ല കംഫർട്ടാണ്.
അതുവരെ ഞാൻ അങ്ങനെയൊരു വേഷം ചെയ്തിട്ടില്ല. ഇത് അടിപൊളി കഥാപാത്രം ആണെന്ന് റാഫി പറഞ്ഞു. അങ്ങനെ ചോദിച്ച് വാങ്ങിയ വേഷമാണ് അത്. കൊതിയോടെ ചെയ്ത വേഷമായതുകൊണ്ട് ഇടക്കൊക്കെ റാഫിയോട് ചെന്ന് ചോദിക്കും ഓക്കെ ആണോ എന്നൊക്കെ', ഹരിശ്രീ അശോകൻ പറയുന്നു.
സത്യം ശിവം സുന്ദരം എന്ന ചിത്രത്തിൽ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ നടൻ മൻസൂർ അലിഖാന്റെ അടി കൊള്ളേണ്ടി വന്നതും ഹരിശ്രീ അശോകൻ പങ്കുവച്ചു. ഒരു തവണ അടി കൊണ്ടപ്പോൾ താൻ വിലക്കിയെന്നും വീണ്ടുമായപ്പോൾ താൻ നടനോട് ദേഷ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

'ഈ സിനിമയിൽ എന്നെയും ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന ഒരു സീനുണ്ട്. ഞങ്ങൾ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വെക്കണം. അങ്ങനെവെച്ചാൽ വേറൊന്നും നമുക്ക് കാണാൻ കഴിയില്ല. മൻസൂർ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ടും കിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല',
'രണ്ടാമതും ചവിട്ടി. നിർത്താൻ പറഞ്ഞു ഞാൻ. ഞാൻ നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്, ഇനി നീയെന്റെ ദേഹത്ത് തൊട്ടാൽ മദ്രാസ് കാണില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു ആൾ. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു.
ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ. ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാൾക്കെതിരെ നൂറ്റി അൻപതോളം കേസുകൾ ഉണ്ട്. എപ്പോഴും ജയിലിലാണ്. വീട്ടിൽ വല്ലപ്പോഴുമാണ് വരുക. ലീവിന് വീട്ടിൽ വരും,' ഹരിശ്രീ അശോകൻ പറഞ്ഞു.


Click it and Unblock the Notifications