നീന്താൻ അറിയാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി, അവസാനം!; സ്ഫടികത്തിൽ സംഭവിച്ചതിനെ കുറിച്ച് ഇന്ദ്രൻസ്
മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനാണ് നടൻ ഇന്ദ്രന്‍സ്. തലമുറ വ്യത്യാസമില്ലാതെയാണ് മലയാളി പ്രേക്ഷകർ നടനെ നെഞ്ചിലേറ്റുന്നത്. കോമഡി വേഷങ്ങളും അഭിനയപ്രാധാന്യമുള്ള ക്യാരക്ടർ വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് അദ്ദേഹം. ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ഇന്ദ്രൻസ്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ മികവ് പ്രേക്ഷകർ കണ്ടതാണ്. സൂപ്പർ താരമൊന്നും അല്ലാതിരുന്നിട്ട് കൂടി ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ ഇന്ദ്രൻസിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം.

ആദ്യം മലയാള സിനിമയിൽ വസ്ത്രാലങ്കാരകനായാണ് ഇന്ദ്രൻസ് എത്തുന്നത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അമ്മാവനൊപ്പം തയ്യൽക്കാരനായി ജോലി നോക്കിയിരുന്നു. അതിനിടെ നാടകത്തിലൂടെ അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചിരുന്നു. പിന്നീട് വസ്ത്രാലങ്കാരത്തിലൂടെ തന്നെ ബിഗ് സ്‌ക്രീനിൽ അവസരം ഉണ്ടാക്കി. പിന്നീട് അഭിനയത്തിൽ സജീവമാവുകയായിരുന്നു.
മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം സ്പടികത്തിൽ വസ്ത്രാലങ്കാരകനായും നടനായും ഇന്ദ്രൻസ് പ്രവർത്തിച്ചിരുന്നു. വളരെ ചെറിയ വേഷമാണ് നടൻ അവതരിപ്പിച്ചത്. പുതിയ സാങ്കേതിക വിദ്യയിൽ സിനിമ വീണ്ടും റിലീസിന് ഒരുങ്ങുമ്പോൾ സിനിമയെ കുറിച്ചും സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് ഇന്ദ്രൻസ്. പുതിയ സിനിമയായ വാമനന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

സ്ഫടികത്തിൽ താൻ വെള്ളത്തിൽ ചാടിയതിന്റെ പിന്നാമ്പുറ കഥയും ഇന്ദ്രൻസ് പറയുന്നുണ്ട്. ഇന്ദ്രൻസിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്. 'സ്‌ഫടികം പോലൊരു സിനിമ ഇനി വരില്ല. ആ സിനിമയുടെ ഒരു ഒത്തുചേരൽ അങ്ങനെ ആയിരുന്നു. അത് ഒരുപാട് വർഷങ്ങൾ എടുത്ത് തീർന്ന സിനിമയാണ്. തിയേറ്ററിൽ വരുമ്പോൾ പോയി കാണണം. ആ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാൻ തറയിൽ ഒന്നും ആയിരുന്നില്ല,'

'മോഹൻലാലിന്റെ സിനിമ ഭദ്രൻ സംവിധാനം ചെയ്യുന്നു. അതിൽ ഒരു കഥാപാത്രം. കഥാപാത്രം കിട്ടുന്നതിന് മുൻപ് അതിന്റെ കോസ്റ്റും ചെയ്യുന്നതിന്റെ ഒരു ത്രില്ല് ഉണ്ടായിരുന്നു. അപ്പോൾ അതിൽ അഭിനയിക്കുക കൂടി ചെയ്യുമ്പോൾ ഞാൻ തറയിൽ വല്ലതും നിൽക്കുമോ. അന്ന് ആ സിനിമ ഹിറ്റ് ആകുമെന്ന് അറിയാമായിരുന്നു. അന്ന് ലാൽ സാറിന്റെയും ഭദ്രന്റെയും ഒക്കെ സിനിമകൾ അങ്ങനെ ആയിരുന്നു. എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്,'

'ആ സിനിമയിൽ വസ്ത്രാലങ്കാരം ചെയ്യാനായി ഗാന്ധിമതി ബാലകൃഷ്‌ണൻ സാറാണ് ആദ്യം വിളിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകളിൽ ഒക്കെ ഞാൻ മുൻപ് കോസ്റ്റും ചെയ്തിട്ടുണ്ട്. സ്പടികത്തിൽ അദ്ദേഹം നിർമ്മാണ പങ്കാളി ആയിരുന്നു. അങ്ങനെയാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. അന്ന് ആരുമായും ഫോട്ടോ ഒന്നും എടുത്തില്ല. അതിന്റെ വിഷമമുണ്ട്,' ഇന്ദ്രൻസ് പറഞ്ഞു.

നീന്താൻ അറിയാതെ വെള്ളത്തിൽ ചാടിയ അനുഭവം ഇന്ദ്രൻസ് ഓർക്കുന്നത് ഇങ്ങനെയാണ്. 'വെള്ളത്തിൽ വീണ ശേഷം കയ്യും കാലുമിട്ട് അടിച്ച എക്സ്പീരിയൻസ് മാത്രമേയുള്ളു. അല്ലാതെ മുൻപ് വെള്ളത്തിൽ ചാടിയിട്ട് ഒന്നുമില്ലായിരുന്നു. മോഹൻലാൽ സിനിമയിൽ ഒരു റോൾ കിട്ടിയിട്ട് ചാടാൻ പറഞ്ഞാൽ ചാടണ്ടേ. ചാടുന്ന വരെയുള്ളതൊക്കെ റിഹേഴ്‌സൽ ചെയ്തിരുന്നു. ചാടി കഴിഞ്ഞ് എന്താകുമെന്ന് മാത്രം നോക്കിയിരുന്നില്ല,'
'നീന്താൻ അറിയില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. അവർ അതൊന്നും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ഷോട്ട് മാറി കഴിയുമ്പോൾ വന്ന് പോക്കണമെന്ന് അടുത്ത് മണൽ വരുന്നവരെ ഒക്കെ പറഞ്ഞേൽപ്പിച്ചിരുന്നു. അങ്ങനെ അവർ വന്ന് പൊക്കിയെടുത്തതാണ്. ഭദ്രൻ സാർ ഷോട്ട് പറഞ്ഞ ഉടനെ അങ് ചാടുകയായിരുന്നു,' ഇന്ദ്രൻസ് പറഞ്ഞു.


Click it and Unblock the Notifications