മരിക്കുന്നതിന് നാല് ദിവസം മുന്നേ നെടുമുടി വേണു അയച്ച മെസേജ്!, നടന്റെ ഓർമ്മകളിൽ ഇന്നസെന്റ്
അടുത്തിടെ മലയാള സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് നടൻ നെടുമുടി വേണുവിന്റെ വിയോഗം. സിനിമ ലോകം ഏറെ ഞെട്ടലോടെയാണ് ആ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ടത്. മലയാള സിനിമയ്ക്ക് അത്രയേറെ മികച്ച കഥാപാത്രങ്ങളെ സംഭാവന ചെയ്ത നടന്റെ ഓർമ്മകൾ ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
2021 ഓക്ടോബർ 11 ആയിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം. അതിനെ പൂർണമായി ഉൾക്കൊള്ളാൻ ഇന്നും മലയാള സിനിമയ്ക്കും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല. എല്ലാവരോടും വളരെ ഹൃദ്യമായ ബന്ധമാണ് നടന് ഉണ്ടായിരുന്നത്. രണ്ട് തലമുറയിലെ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള നെടുമുടി വേണു മലയാള സിനിമയിൽ പകരക്കാരില്ലാത്ത താരമാണ്.

നടൻ ഇന്നസെന്റുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു നെടുമുടി വേണു. നിരവധി സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ, നെടുമുടി വേണുവിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്നസെന്റ്. കൗമുദി മൂവിസിലെ ഇന്നസെന്റ് കഥകൾ എന്ന പ്രത്യേക പരിപാടിയിലാണ് തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനെ കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവച്ചത്.
മരിക്കുന്നതിന് നാല് ദിവസം മുൻപ് അദ്ദേഹം അയച്ച മെസേജിനെ കുറിച്ചും ഇന്നസെന്റ് പറയുന്നുണ്ട്. തന്റെ സമയമായെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു എന്നാണ് ഇന്നസെന്റ് പറയുന്നത്. ഇന്നസെന്റിന്റെ വാക്കുകൾ വായിക്കാം വിശദമായി തുടർന്ന്.

'ഞങ്ങൾ ഒന്നിച്ച് ചെയ്ത സിനിമയാണ് വിടപറയും മുൻപേ. നസീർ സാർ ആയിരുന്നു നായകൻ. അതിന്റെ ക്‌ളൈമാക്‌സ് സീനിൽ നെടുമുടി വേണുവിന്റെ സേവ്യർ എന്ന കഥാപാത്രം മരിക്കാൻ കിടക്കുകയാണ്. പ്രേം നസിർ ഉൾപ്പെടെയുള്ള ആർട്ടിസ്റ്റുകളും സെറ്റിലെ മറ്റു അംഗങ്ങളെല്ലാം ആ സെറ്റിൽ ഉണ്ട്. അതിൽ പള്ളിലച്ചൻ സേവ്യറിന് അവസാനമായി പ്രാർത്ഥന കൊടുക്കുന്നുണ്ട്,'
'ഇത് കഴിയുമ്പോൾ ഈ കഥാപാത്രത്തിന്റെ ശ്വാസം പതിയെ പതിയെ ഇങ്ങനെ ഇല്ലാതാവും. നെടുമുടി വേണു ഇത് അഭിനയിക്കുന്നതാണ്. അതേസമയം, ഷൂട്ട് കാണാൻ നിൽക്കുന്നവർ ഉൾപ്പെടെ ആ സമയം കരയാൻ തുടങ്ങിയിരുന്നു. ഞാൻ നിർമ്മാതാവാണ്. ഞങ്ങൾ ഒക്കെ ഇത് കാണാൻ നിൽക്കുന്നുണ്ട്. മറ്റുള്ളവർ കരയുന്നത് എനിക്ക് കാണാം,'

'നമ്മുക്ക് ഷൂട്ടിങ് ആണെന്ന് അറിയാം പക്ഷെ അവിടെ കൂടിയവർക്ക് അത് എന്തോ അനുഭവം ആയിരുന്നു, അവർ കരഞ്ഞു. അങ്ങനെ നെടുമുടി വേണുവിന്റെ കഥാപാത്രം മരിച്ചു. അപ്പോൾ രാജഗോപാൽ ആണ് ക്യാമറാമാൻ. ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൽ അത് മുഴുവൻ ആകുന്നതിന് മുന്നേ കട്ട് ചെയ്യുമോ എന്ന് ഞാൻ പേടിച്ചു. ഇതുപോലൊരു ഷോട്ട് ഇനി കിട്ടില്ല എന്ന് പറഞ്ഞു,'

'വേണുവിനോട് ഞാൻ ഇത് പറഞ്ഞപ്പോൾ വേണു പറഞ്ഞു. തന്റെയുള്ളിലെ കച്ചവടക്കാരൻ പറഞ്ഞതാണ് അതെന്ന്. അങ്ങനെ അത് കഴിഞ്ഞു. സിനിമയിൽ വേണുവിന്റെ മരണം കഴിഞ്ഞാൽ ഒരു പാട്ടുണ്ട്. 'ആനന്ദ സ്നേഹത്തിന് ആശ്വാസം പകരുന്ന' എന്ന് തുടങ്ങുന്നതാണ് ഗാനം. യേശുദാസാണ് ആലപിച്ചിരിക്കുന്നത്'. സിനിമ തിയേറ്ററിൽ എത്തുന്നതിന് മുൻപ് തിരുവനന്തപുരത്ത് ഞങ്ങൾ ഒരു പ്രിവ്യു ഷോയിട്ടു,'
'അന്ന് ഷോ കാണാൻ വന്നവരൊക്കെ ഈ പാട്ട് വന്നപ്പോൾ കരഞ്ഞു. പക്ഷെ ആ സമയത്ത് ഞാൻ ചിരി ആയിരുന്നു. കാരണം പ്രേക്ഷകർ കരഞ്ഞാൽ പടം ഓടും പൈസ കിട്ടും. അങ്ങനെ,'

'ഞാനും വേണുവുമായി വളരെ അടുപ്പമായിരുന്നു. ഒരുപാട് സ്വകാര്യങ്ങൾ ഞങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഒരു എഴുത്തുകാരനാവാൻ എന്നെ പ്രേരിപ്പിച്ചതിൽ വലിയൊരു പങ്ക് വേണുവിനാണ്. എന്നോട് നിങ്ങൾ ഈ പറയുന്നതൊക്കെ കടലാസിലേക്ക് എഴുതിക്കൂടെ എന്ന് ചോദിച്ചിട്ടുണ്ട്. ക്ഷമയിലെന്ന പറഞ്ഞപ്പോൾ ഉണ്ടാവണം എന്നും പറഞ്ഞു,'
'അദ്ദേഹം മരിക്കുന്നതിന് നാല് ദിവസം മുൻപ് വിടപറയും മുൻപേ എന്ന സിനിമയിലെ ആ ഗാനം എനിക്ക് അയച്ചു തന്നിരുന്നു. ആ സിനിമയിൽ അദ്ദേഹം മരിക്കുമ്പോൾ വരുന്ന ആ പാട്ട്. പിന്നീട് നാല് ദിവസമേ വേണു ഉണ്ടായിരുന്നുള്ളു. എനിക്ക് തോന്നുന്നു. അദ്ദേഹത്തിന് അറിയാമായിരുന്നു പോകേണ്ട സമയമായെന്ന്,' ഇന്നസെന്റ് പറഞ്ഞു.


Click it and Unblock the Notifications