റബർ പാമ്പിന് പകരം ജീവനുള്ള മൂർഖനെ കഴുത്തിലിട്ട ജഗതി; പഴയ ഷൂട്ടിങ് ഓർമ്മകൾ പങ്കുവച്ച് ഇന്നസെന്റ്
മലയാള സിനിമയിൽ പകരക്കാരില്ലാത്ത നടനാണ് ജഗതി ശ്രീകുമാർ. യുവാക്കൾ മുതൽ പ്രായമായവർ വരെ ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് അദ്ദേഹം. അപകടത്തെ തുടർന്ന് അദ്ദേഹം സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ മലയാളി പ്രേക്ഷകർ ശരിക്കും അറിഞ്ഞതാണ് ആ ശൂന്യത. 'സിബിഐ 5 ദി ബ്രെയിൻ' എന്ന ചിത്രത്തിലൂടെ അദ്ദേഹത്തെ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെ പ്രേക്ഷകർ ആ വരവ് ആഘോഷമാക്കിയതും അതുകൊണ്ടാണ്.
മലയാള സിനിമയിൽ വന്നുപോയ നിരവധി താരങ്ങൾക്കും പ്രചോദനമായ നാടനാണ് ജഗതി ശ്രീകുമാർ. താരങ്ങൾ സ്നേഹപൂർവം അമ്പിളി ചേട്ടൻ എന്ന് വിളിക്കുന്ന ജഗതിയെ കുറിച്ച് പറയുമ്പോഴെല്ലാം അവർക്ക് നൂറു നാവായിരിക്കും. അത്രയേറെ പാഠങ്ങളാണ് ജഗതി ശ്രീകുമാർ എന്ന മഹാനടൻ തന്റെ സഹതാരങ്ങൾക്ക് പകർന്നു നൽകിയിരിക്കുന്നത്. നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തിനിടയിൽ 1400ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം.

ഇപ്പോഴിതാ, കഥാപാത്രങ്ങൾക്കായി എന്ത് റിസ്കും എടുക്കുന്ന ആളാണ് ജഗതി ശ്രീകുമാർ എന്ന് പറയുകയാണ് മറ്റൊരു അതുല്യ നടനായ ഇന്നസെന്റ്. ഒരു സിനിമയുടെ ഷൂട്ടിങ്ങിൽ യഥാർത്ഥ മൂർഖൻ പാമ്പിനെ ജഗതി ശ്രീകുമാർ കഴുത്തിലിട്ടു എന്നാണ് ഇന്നസെന്റ് പറയുന്നത്. ഒപ്പം ആ ചിത്രീകരണത്തിന് ഇടയിൽ ഉണ്ടായ രസകരമായ സംഭവവും ഇന്നസെന്റ് വിവരിക്കുന്നു. കൗമുദി മൂവീസിന്റെ ഇന്നസെന്റ് കഥകൾ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ.
'ഞാൻ ഷൂട്ടിങ് തിരക്കുകൾ ഒക്കെ ആയി നിൽക്കുന്ന സമയമാണ്. അപ്പോൾ മലയാളത്തിലെ ഒരു അസിസ്റ്റന്റ് ഡയറക്ടർ വിളിച്ചു. ഒരു റോളുണ്ട് ചേട്ടനും ജഗതിയും കൂടി ചെയ്താൽ നല്ലതായിരിക്കും. പാമ്പ് കളിക്കുന്നവർക്ക് ഒപ്പമുള്ള ഒരു വേഷമാണെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഇല്ലെന്ന് പറഞ്ഞു. പിന്നെ അങ്ങനെ പേടിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു.'
'ചിത്രത്തിൽ ഞാനും ജഗതിയും വലിയ കൂട്ടുകാരാണ്. ബസ് സ്റ്റാൻഡിൽ ഒക്കെ ആരെങ്കിലും എന്തെങ്കിലും മറന്ന് വെച്ചാൽ എടുത്തുകൊണ്ട് പോകുന്നതാണ് ഞങ്ങളുടെ വിനോദം. അങ്ങനെയാണ് കഥ പറഞ്ഞത്. അന്ന് ചെന്നപ്പോൾ റോൾ എന്തായിരുന്നു എന്ന് വെച്ചാൽ ഒരാൾ മറന്ന് വെക്കുന്ന കുറെ കൂടുകൾ ഞങ്ങൾ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നത് ആയിരുന്നു. വീടായിട്ട് ഒരു അലക്കുകാരന്റെ ഓലമേഞ്ഞ കൂരയാണ് ഷൂട്ടിങ്ങിന് എടുത്തത്.'
'ആ വീട്ടിൽ പോയി ഇത് അഴിക്കുന്നത് ആയിരുന്നു അടുത്ത രംഗം. അത് അഴിച്ചപ്പോൾ പാമ്പ് ആയിരുന്നു. ഞാൻ വീടിനുള്ളിൽ നിക്കില്ല പുറത്ത് നിൽകാം എന്ന് പറഞ്ഞു ഇറങ്ങി. എല്ലാ പാമ്പിനും വായിൽ തുന്നൽ ഇട്ടിട്ടുണ്ട് കടിക്കില്ലെന്ന് പാമ്പിനെ കൊണ്ടുവന്ന ആൾ പറഞ്ഞിരുന്നു. എന്നാലും അത് എങ്ങനെ വിശ്വസിക്കും. ജഗതി അൽപം കുടിച്ചിട്ട് ഒക്കെ നിൽക്കുകയായിരുന്നു അദ്ദേഹം അത് ചെയ്യാമെന്ന് പറഞ്ഞ് അതിന് ഉള്ളിൽ കേറി.'
'അതിന്റെ അകത്ത് നിന്ന് ഓരോ പാമ്പിനെ ഇറക്കി വിട്ടു. പാമ്പിനെ കൊണ്ടുവന്ന ആളിന് വരെ പേടിയായി. അതിന്റെ ഇടയിൽ ഒരു മൂർഖൻ പാമ്പിനെ ജഗതി കഴുത്തിലൂടെ ഇടുകയും ചെയ്തു.അത് സീനിൽ ഉള്ളതാണ്. എന്നാൽ അതിന് റബർ പാമ്പിനെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അങ്ങനെ ആ ഷൂട്ടിങ് കഴിഞ്ഞു. പിന്നെയാണ് അടുത്ത സംഭവം. ആകെ പതിനഞ്ച് പാമ്പിനെ കൊണ്ടുവന്നിരുന്നു. കൊണ്ടുവന്ന ആൾ പാമ്പിനെ പെട്ടിയിൽ ആക്കുന്നതിനിടെ 13 എണ്ണം കിട്ടി രണ്ടെണം ഇവിടെ പോയെന്ന് അറിയില്ലെന്ന് ആയി.'
'വീട്ടുകാരനും മദ്യപിച്ചിട്ടുണ്ടായി അയാൾ ആവട്ടെ 13 എണ്ണം കിട്ടിയില്ലേ പൊയ്ക്കോളൂ എന്നായി. എല്ലാരും പാക്ക് ചെയ്യാൻ ഒരുങ്ങുന്നതിനിടെ ഞാൻ അയാളോട് ചോദിച്ചു. നിങ്ങൾക്ക് മകൾ ഉള്ളതല്ലേ അത് എവിടെയെങ്കിലും കേറി ഇരിക്കുവാണെങ്കിലോ എന്ന്. അവസാനം നോക്കിയപ്പോൾ അവരുടെ പായ മടക്കി വെച്ചിരിക്കുന്നതിന്റെ ഉള്ളിൽ നിന്ന് രണ്ടെണ്ണത്തിനെയും കിട്ടി' ഇന്നസെന്റ് പറഞ്ഞു.
ഒരാൾ തന്റെ ഉപജീവനത്തിനായി ഉപയോഗിക്കുന്ന സാധനം പോണേൽ പോട്ടെ എന്ന് കരുതുന്നത് ആദ്യമായി ആ ഷൂട്ടിങ് സെറ്റിൽ ആണെന്നും ഇതുവരെ ആ സിനിമ റിലീസ് ആയിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
ജഗതി ശ്രീകുമാർ പല സിനിമകളിലും ഇതുപോലെ റിസ്‌ക് എടുത്തിട്ടുണ്ട്. ഇന്ന് നമ്മൾ ജഗതിയെ കാണുമ്പോൾ ഈ മനുഷ്യനാണോ അന്ന് ആ പാമ്പിനെ ഒക്കെ കഴുത്തിൽ ഇട്ടതെന്ന് തോന്നിപ്പോകും എന്നും പറഞ്ഞ് അദ്ദേഹം അവസാനിപ്പിച്ചു.


Click it and Unblock the Notifications