അതെനിക്ക് ഹൃദയഭേദകമായി; പരാജയപ്പെട്ടു എന്ന വാക്കെങ്കിലും ഉപയോഗിക്കാമായിരുന്നു: തുറന്നടിച്ച് ജഗദീഷ്
മലയാള സിനിമയിൽ വർഷങ്ങളായി നിറ സാന്നിധ്യമായി നിൽക്കുന്ന താരമാണ് ജഗദീഷ്. നായക വേഷങ്ങളിലൂടെ കോമഡിയും, സഹനായക വേഷങ്ങളും, നെഗറ്റീവ് കഥാപാത്രങ്ങളും, സപ്പോർട്ടിംഗ് റോളുകളും അങ്ങനെ ഏത് തരം വേഷങ്ങളും അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണ്. അഭിനയത്തിനു പുറമേ നല്ലൊരു എഴുത്തുകാരനും കൂടിയാണ് ജഗദീഷ്. കോമഡി ട്രാക്ക് മാറ്റി ഇടക്കിടെ സീരിയസ് വേഷങ്ങളിലും താരം എത്താറുണ്ട്. സിനിമയും രാഷ്ട്രീയവുമായി ഫ്ലവേഴ്സ് ഒരു കോടിയിലൂടെ സംസാരിക്കുകയയിരുന്നു ജഗദീഷ്.
"തിരഞ്ഞെടുപ്പിൽ പങ്കെടുത്തതാണ് ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം. എന്റെ വീട്ടുകാർ പറഞ്ഞിരുന്നു മത്സരിക്കണ്ട എന്ന്. കെ.ബി ഗണേഷ് കുമാർ ആണ് എന്നെ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന്റേത് വലിയൊരു രാഷ്ട്രീയ പാരമ്പര്യമുള്ള ഫാമിലിയാണ്. മാത്രമല്ല അദ്ദേഹം ആ നാട്ടുകാരനുമാണ്." സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്നതിന്റെ അനുഭവം പറയുകയായിരുന്നു ജഗദീഷ്.

നിങ്ങൾ പത്തനാപുരത്ത് പൊട്ടിയല്ലോ എന്നായിരുന്നു ജഗദീഷിനോട് ശ്രീകണ്ഠൻ നായർ ചോദിച്ചത്. അത് കേട്ടതും ജഗദീഷ് ചിരിക്കാൻ തുടങ്ങി. "അതെനിക്ക് ഹൃദയഭേദകമായി. പരാജയപ്പെട്ടു എന്ന വാക്കെങ്കിലും ഉപയോഗിക്കാമായിരുന്നു എന്നും ജഗദീഷ് പറഞ്ഞു." പത്തനാപുരത്ത് 3 സിനിമാ താരങ്ങളാണ് നേർക്കുനേർ മത്സരിച്ചത്. ബിജെപിക്കു വേണ്ടി ഭീമൻ രഘുവും ഇവർക്കൊപ്പം മത്സരിച്ചിരുന്നു.
"തിരഞ്ഞെടുപ്പ് തിരക്കിനിടെ ഒരിക്കൻ ഞാനും ഗണേഷും സംസാരിച്ചിട്ടുണ്ട്. പത്രക്കാർക്ക് ഇന്റർവ്യൂ കൊടുക്കുമ്പോൾ ഗണേഷ് എനിക്കെതിരെ നടന്നു വന്നിരുന്നു. അപ്പോൾ ഗണേഷ് പറഞ്ഞു ഈ മീഡിയക്ക് ഒന്നും വലിയ ഇന്റർവ്യൂ കൊടുത്തിട്ടൊന്നും കാര്യമൊന്നുമില്ല. അത് അനുഭവത്തിൽ നിന്ന് പഠിച്ചോളും. ആദ്യം ജനങ്ങളെ സേവിക്കണം. അല്ലാതെ ഇൻ്റർവ്യൂ ഒന്നും കൊടുത്തിട്ട് കാര്യമില്ല." ഗണേഷ് കുമാർ അന്ന് പറഞ്ഞ കാര്യം ജഗദീഷ് ഓർത്തെടുത്തു.
എന്തായാലും ഇനി ഒരിക്കൽ കൂടി രാഷ്ട്രീയത്തിലേക്ക് താൻ ഇല്ലെന്ന് ജഗദീഷ് തീർത്തും പറഞ്ഞു. ഈ പറയുന്നത് റെക്കോർഡ് ചെയ്തോളൂ എന്നും പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. എല്ലാവരോടും എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ. അദ്ദേഹം കൂട്ടിച്ചേർത്തു.
1984ൽ പുറത്തിറങ്ങിയ മൈഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെയാണ് ജഗദീഷ് ആദ്യമായി സിനിമാ അഭിനയ രംഗത്ത് എത്തുന്നത്. അതിനു ശേഷം ഓടരുതമ്മാവാ ആളറിയാം, മുത്താരം കുന്ന് പിഒ തുടങ്ങിയ സിനിമകളിലൂടെ തിളങ്ങി. എന്നാൽ 1991ൽ റിലീസ് ചെയ്ത മിമിക്സ് പരേഡ് എന്ന ചിത്രത്തിലൂടെയാണ് ജഗദീഷ് നായക പ്രാധാന്യമുള്ള സിനിമകൾ ചെയ്യുന്നത്.

വെൽകം ടു കൊടൈകനാൽ, തിരുത്തൽ വാദി, പ്രിയപ്പെട്ട കുക്കു, മാന്ത്രികച്ചെപ്പ് തുടങ്ങി എത്രയെത്ര സിനിമകൾ. എല്ലാം ആ കാലത്തെ വമ്പൻ ഹിറ്റുകൾ. അഭിനയത്തിനു പുറമേ എഴുത്തിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മുത്താരം കുന്ന് പിഒ, അക്കരെ നിന്നൊരു മാരൻ, ഒരു മുത്തശ്ശി കഥ എന്നീ സിനിമകളുടെ കഥ എഴുതിയത് ജഗദീഷ് ആണ്. മാത്രമല്ല അധിപൻ, മിണ്ടാപ്പൂച്ചക്ക് കല്യാണം, ഗാനമേള തുടങ്ങിയ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തതും ഇദ്ദേഹമാണ്.
ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രമാണ് ജഗദീഷിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. അതിനു മുന്നേ എബ്രഹാം ഒസ്ലർ, നേര്, ഗരുഡൻ, തീപ്പൊരി ബെന്നി എന്നീ സിനിമകളിലൂടെ വളരെ സീരിയസ് വേഷങ്ങളാണ് അദ്ദേഹം ചെയ്തത്. റോഷാർക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി പ്രശംസയും നേടിയിട്ടുണ്ട്.


Click it and Unblock the Notifications