'ദിലീപേട്ടൻ ഏറെ സഹായിച്ചിട്ടുണ്ട്, ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് പറയും': കലാഭവൻ ഷാജോൺ
മലയാള സിനിമയിൽ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ നടന്‍ ചെറിയ വേഷങ്ങളില്‍ നിന്നാണ് തന്റെ കരിയർ തുടങ്ങിത്. എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം. മോഹൻലാൽ നായകനായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതിനിടെ സംവിധായകന്റെ റോളിലും ഷാജോൺ എത്തിയിരുന്നു.
Recommended Video
മലയാളത്തിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവർക്കൊപ്പമെല്ലാം നിരവധി ചിത്രങ്ങളിൽ എത്തിയിട്ടുള്ള താരമാണ് ഷാജോൺ. ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് ദിലീപ് നൽകിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് കലാഭവൻ ഷാജോൺ. ഒരുപാട് വേഷങ്ങൾ തനിക്ക് വാങ്ങി തന്നത് ദിലീപ് ആണെന്ന് ഷാജോൺ പറയുന്നത്. കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ മനസ് തുറന്നത്.

'പറക്കും തളിക ആയിരുന്നു ദിലീപേട്ട ഒപ്പമുള്ള ആദ്യ ചിത്രം. പടം ഹിറ്റായി. പിന്നെ നമ്മളൊരു മിമിക്രിക്കാരൻ ആയത് കൊണ്ട് ദിലീപേട്ടൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എല്ലാ സിനിമയിലും ദിലീപേട്ടൻ വിളിക്കും. ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് സംവിധായകരോട് പറയും. ദിലീപേട്ടൻ ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത് എന്റെ ഭാഗ്യത്തിന് ശരിയായി. അതുകൊണ്ടാവാം. അതുകൊണ്ട് അത് ദിലീപേട്ടന്റെ കുഴപ്പമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. അത് എന്നുമുണ്ടായിരിക്കട്ടെ.'
'ദിലീപേട്ടൻ എല്ലാ സിനിമകളിലും എന്നെ വിളിച്ചിട്ടുണ്ട്. ഒരുമാതിരിപ്പെട്ട അദ്ദേഹത്തിന്റെ സൂപ്പർ സിനിമകളുടെ ഒക്കെ ട്രാക്ക് ഡബ്ബ് ചെയ്യിച്ചിരുന്നത് എന്നെ കൊണ്ടാണ്. അവസാനമിറങ്ങിയ കേശുവിന് വേണ്ടി വരെ ഡബ്ബ് ചെയ്തിട്ടുണ്ട്. ഫ്രീ ആണെങ്കിൽ ഒന്ന് ചെയ്യടാ മോനെ എന്ന് ദിലീപ് വിളിച്ച് പറയും അങ്ങനെ ആണ് പോയി ചെയ്യുന്നത്. എനിക്ക് വളരെ ഇഷ്ടമാണ് അങ്ങനെ ഡബ്ബ് ചെയ്യുന്നത്. എളുപ്പമാണ് എനിക്കത്.'

'എന്റെ ഏറ്റവും വഴിത്തിരിവായ സിനിമയാണ് മൈ ബോസ്. സിനിമ കണ്ട് ഒരുപാട് പേർ എന്നെ വിളിച്ചു പറഞ്ഞു നന്നായിട്ടുണ്ടെന്ന്. അതിന്റെ ക്രെഡിറ്റ് ജിത്തു ജോസഫിനും അതിനോടൊപ്പം ദിലീപിനുമാണ്. കാരണം, മറ്റേതെങ്കിലും നടൻ ചെയ്യുന്നതിനേക്കാൾ അപ്പുറം അദ്ദേഹം ആ സിനിമയിൽ പേഴ്‌സണലി എനിക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ഇന്റർവെൽ വരെ ദിലീപേട്ടന് കാര്യമായി അതിലൊന്നും ഇല്ല. ഹ്യൂമർ കൊണ്ടുവരുന്നത് എന്റെ കഥാപാത്രമാണ്.'
'ഞാൻ അഭിനയിക്കുമ്പോൾ ദിലീപേട്ടൻ വന്ന് നിന്ന് ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്നൊക്കെ പറഞ്ഞു തരും. നമ്മൾ ചിന്തിക്കുന്നതിന് അപ്പുറം ഹ്യൂമർ ചിന്തിച്ച് പറഞ്ഞു തരുന്ന ആളാണ്.കോമ്പിനേഷൻ സീനിൽ പോലും അങ്ങനെ ആണ്. കുറെ സൂപ്പർ ഹിറ്റ് സീനുകൾ ഒക്കെ ഉണ്ടായേക്കുന്നത് ഒന്നുമില്ലാത്തിടത്ത് നിന്ന് സിറ്റുവേഷൻ ഉണ്ടാക്കി അവതരിപ്പിച്ചതാണ്.'

'രാമലീലയിലെ കഥാപാത്രം ചെയ്യാൻ ദിലീപേട്ടൻ ഏറെ സഹായിച്ചിട്ടുണ്ട്. സ്ക്രിപ്റ്റില്ലാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് പറഞ്ഞ് തരും. രാമലീലയിലേക്ക് ദിലീപേട്ടൻ വിളിച്ചതാണ്. ഒരു 40 ദിവസത്തെ ഡേറ്റ് വേണം നീ വന്ന് ചെയ്യണം എന്നൊക്കെ പറഞ്ഞു,' ഷാജോൺ ഓർത്തു.
തനിക്ക് ആരോടും റോൾ ചോദിച്ചു പോകേണ്ടി വന്നിട്ടില്ലെന്നും ഷാജോൺ പറഞ്ഞു. തന്നെ മനസിലാക്കി ഓരോരുത്തർ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. മമ്മൂക്ക ആയാലും ലാലേട്ടൻ ആയാലും ദിലീപേട്ടൻ ആയാലും അവരോട് ആരോടും താൻ നിങ്ങളുടെ സിനിമയിൽ അവസരം തരാമോ എന്ന് ചോദിച്ചിട്ടില്ല. എല്ലാവരും വിളിച്ച് തരുകയായിരുന്നു. ലൂസിഫറിൽ പോലും പൃഥ്വിരാജ് വിളിച്ച് ഷാജു ചേട്ടൻ വന്നേ പറ്റൂ എന്ന് പറയുകയായിരുന്നു എന്നും ഷാജോൺ പറഞ്ഞു.
കടുവ, മേപ്പടിയാൻ, ജോ ആൻഡ് ജോ എന്നി ചിത്രങ്ങളിലാണ് ഷാജോൺ അവസാനമായി അഭിനയിച്ചത്. കടുവയിലെ എസ് ഐ ബെഞ്ചമിൻ ഫ്രാൻസിസ് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഷാജോൺ കാഴ്ചവെച്ചത്.


Click it and Unblock the Notifications