'ചായക്കടക്കാരനായി വെച്ചപ്പോൾ മമ്മൂക്ക തടഞ്ഞു, അവൻ വേറെ പടത്തിൽ മെയിനാണ് എന്ന് പറഞ്ഞു മാറ്റി': ഷാജോൺ
മലയാള സിനിമയിൽ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ നടന്‍ ചെറിയ വേഷങ്ങളില്‍ നിന്നാണ് തന്റെ കരിയർ തുടങ്ങിത്. എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം. മോഹൻലാൽ നായകനായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതിനിടെ സംവിധായകന്റെ റോളിലും ഷാജോൺ എത്തിയിരുന്നു.
മലയാളത്തിൽ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിരവധി ചിത്രങ്ങളിൽ എത്തിയിട്ടുള്ള താരമാണ് ഷാജോൺ. തന്റെ തുടക്കക്കാലത്ത് ഇവർ രണ്ടുപേരും തനിക്ക് തന്ന പിന്തുണയെ കുറിച്ച് പറയുകയാണ് ഷാജോൺ ഇപ്പോൾ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് രണ്ടു സൂപ്പർ താരങ്ങളും തന്നെ പല അവസരങ്ങളിലും പിന്തുണച്ചിട്ടുണ്ടെന്ന് ഷാജോൺ പറഞ്ഞത്.

'ദൃശ്യം ഒക്കെ ചെയ്യുന്നതിന് മുമ്പ് ഒരു സിനിമയില്‍ എന്നെ ചായക്കടക്കാരനായിട്ട് വെച്ചിരുന്നു. അന്ന് തിരക്കഥാകൃത്തിനോടും സംവിധായകനോടും മമ്മൂക്ക പറഞ്ഞത്, അവനെ അങ്ങനെയൊന്നും വെക്കണ്ട, അവന് വേറൊരു പടത്തില്‍ മെയിൻ കഥാപാത്രം കൊടുക്കാൻ വെച്ചിരിക്കുയാണെന്നാണ്. അങ്ങനെ താപ്പാനയില്‍ എനിക്ക് നല്ലൊരു കഥാപാത്രം തന്നു.' ഷാജോൺ പറഞ്ഞു.
'ദൃശ്യത്തിൽ പൊലീസുകാരന്റെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ജീത്തു ജോസഫ് എന്റെ പേര് പറഞ്ഞു. അപ്പോൾ അവന്‍ ചെയ്യട്ടെ, കറക്റ്റ് ആയിരിക്കുമെന്നാണ് ലാലേട്ടന്‍ പറഞ്ഞത്.' ഷാജോൺ പറഞ്ഞു.
തനിക്ക് ഇതുവരെ അവസരം ചോദിച്ചു പോകേണ്ടി വന്നിട്ടില്ലെന്നും ഷാജോൺ പറഞ്ഞു. തന്നെ മനസിലാക്കി ഓരോരുത്തർ സിനിമയിലേക്ക് വിളിക്കുകയായിരുന്നു എന്നും ഷാജോണ്‍ പറഞ്ഞു. മമ്മൂട്ടി പല ചിത്രങ്ങളിലും തനിക്ക് വേഷം വാങ്ങി തന്നിട്ടുണ്ടെന്നും ലൂസിഫറിലേക്ക് പൃഥ്വിരാജ് വിളിച്ച് എങ്ങനെയും വന്നേ പറ്റൂ എന്ന് പറയുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ ആരോടും വിളിച്ച് ചാന്‍സ് ചോദിക്കാറില്ല. അങ്ങനെ ഒരു അവസ്ഥ ഇതുവരെ ദൈവം വരുത്തിയിട്ടില്ല. അതല്ലാതെ തന്നെ ഓരോരുത്തർ നമ്മളെ മനസിലാക്കിയിട്ട് ഒരുപാട് സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. ലൂസിഫര്‍ എന്ന സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് പൃഥ്വിരാജാണ്. രാജു വിളിച്ചിട്ട്, ചേട്ടാ ഞാന്‍ ഒരു സിനിമ തുടങ്ങുന്നുണ്ട്, തിരക്കാണെന്നൊക്കെ അറിയാം, പക്ഷേ ഡേറ്റ് തന്നേ പറ്റുകയുള്ളുവെന്ന് പറയുകയായിരുന്നു. ഒരു കുഴപ്പോമില്ല, രാജു എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ. ഞാന്‍ റെഡി ആയിരിക്കുമെന്ന് ഞാനും പറഞ്ഞു. അവരുടെ വിശ്വാസത്തിന്റെ പുറത്താണത്' ഷാജോൺ പറഞ്ഞു.
ഷൈലോക്ക് എന്ന ചിത്രത്തിൽ തനിക്ക് വേണ്ടി മമ്മൂട്ടി കഥാപാത്രം മാറ്റിവെച്ചതിനെ കുറിച്ചും ഷാജോൺ പറഞ്ഞു. സംവിധായകൻ അജയ് വാസുദേവ് വിളിച്ചപ്പോൾ ഷൂട്ടിങ് തിരക്കെന്ന് പറഞ്ഞു ഞാൻ വിട്ടതാണ്. കുറച്ചു നാൾ കഴിഞ്ഞു വീണ്ടും വിളിച്ചപ്പോൾ ഡബ്ബിങിനിടയിൽ സമയം ഉള്ളത് കൊണ്ട് ചെല്ലാമെന്ന് സമ്മതിച്ചു. അവിടെ എത്തിയപ്പോഴാണ് മറ്റാരെയും വെക്കാതെ മമ്മൂക്ക ഞാൻ ചെയ്യുമെന്ന് പറഞ്ഞു മാറ്റിവെച്ച കഥാപാത്രമാണെന്ന് അറിയുന്നതെന്ന് ഷാജോൺ പറഞ്ഞു.
കടുവ, മേപ്പടിയാൻ, ജോ ആൻഡ് ജോ എന്നി ചിത്രങ്ങളിലാണ് ഷാജോൺ അവസാനമായി അഭിനയിച്ചത്. കടുവയിലെ എസ് ഐ ബെഞ്ചമിൻ ഫ്രാൻസിസ് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഷാജോൺ കാഴ്ചവെച്ചത്.


Click it and Unblock the Notifications