അന്ന് ലാലേട്ടൻ എന്റെ ഉറക്കം കളഞ്ഞു; രാവിലെ എട്ടിന്റെ പണി കിട്ടി, ഇത്രയും പ്രതീക്ഷിച്ചില്ല : കിരൺ രാജ്
മലയാളത്തിലെ നിരവധി സിനിമകളിൽ വില്ലനായും സഹതാരമായും തിളങ്ങിയ താരമാണ് കിരൺ രാജ്. ആക്ഷൻ സിനിമകളിലാണ് കൂടുതലും കിരൺ രാജിനെ കാണാറ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് കിരൺ. നായകന്റെ കൈയിൽ നിന്നും ഇടി വാങ്ങാനായി ഒരു കഥാപാത്രം എന്നതിനപ്പുറം പല സിനിമകളിലും ചിത്രത്തിന്റെ കഥ മാറ്റാൻ കെൽപ്പുള്ള വേഷങ്ങളും കിരൺ ചെയ്തിട്ടുണ്ട്. മോഹൻലാലിനൊപ്പം തനിക്ക് സിനിമകൾ ചെയ്യാൻ ഇഷ്ടമാണെന്ന് കിരൺ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
"സിനിമകൾ ചെയ്യുമ്പോൾ മോഹൻലാൽ ഒരുപാട് ഉപദേശം തരും. പ്രത്യേകിച്ച് ആക്ഷൻ സീനുകളിൽ. എനിക്ക് ഫൈറ്റ് സീനുകൾ അഭിനയിക്കാൻ ഇഷ്ടം ലാലേട്ടന്റെ കൂടെയാണ്. മമ്മൂക്കയും സുരേഷേട്ടനും ഒന്നും മോശം ആണെന്നല്ല. എന്നാൽ മോഹൻലാൽ ഫൈറ്റ് മാസ്റ്ററേക്കാൾ കുറച്ചൂടെ മനസിലാക്കി പറഞ്ഞു തരും. കൂടുതൽ ദേഹം വേദനിക്കാതെ എങ്ങനെ ആക്ഷൻ ചെയ്യാമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം." മാടമ്പി സിനിമയുടെ സെറ്റിൽ ഉണ്ടായ ചില അനുഭവങ്ങൾ മാസ്റ്റർ ബിൻ ചാനലിലൂടെ പങ്കു വെക്കുകയാണ് കിരൺ രാജ്.

"മാടമ്പി ലൊക്കേഷനിൽ വെച്ച് ലാലേട്ടന്റെ ബർത്ത്ഡെ ആയിരുന്നു. വലിയ ആഘോഷങ്ങളുണ്ടായിരുന്നു. എല്ലാവർക്കും വേണ്ടി അദ്ദേഹം പാർട്ടി ഒരുക്കി. അവിടെ സംവിധായകനും സിദ്ദിഖിക്കയും എല്ലാവരും ഇരുന്ന് സംസാരിക്കുകയാണ്. രാത്രി ആയപ്പോൾ സിദ്ദിഖ് ഇക്കയും സംവിധായകനും എല്ലാം പോയി. ഞാൻ പോയ്ക്കോട്ടെ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചില്ല. അവസാനം പുലർച്ചെ 3 മണി ആയപ്പോൾ ഞാൻ പറഞ്ഞു 6 മണിക്ക് എണീറ്റ് പോവാൻ ഉള്ളതാണ് എന്ന്. അങ്ങനെ അദ്ദേഹം പോവാൻ സമ്മതിച്ചും, ഞാൻ റൂമിൽ പോയി ഉറങ്ങി."
"രാവിലെ 6 മണിക്ക് ലൊക്കേഷനിലേക്ക് വണ്ടി വരും. രാവിലെ ഡ്രൈവർ വന്ന് എന്റെ റൂമിന്റെ മുന്നിൽ നിന്ന് വിളിച്ചു കൊണ്ടേയിരുന്നു. ശബ്ദം കേട്ട് ഞാൻ എണീറ്റപ്പോൾ സമയം 7. അങ്ങനെ പെട്ടെന്ന് തന്നെ ഒരുങ്ങി ഇറങ്ങി. ലൊക്കേഷനിൽ എത്തിയപ്പോൾ ലാലേട്ടൻ റെഡിയായി അവിടെ ഇരിക്കുന്നു. അദ്ദേഹം സമയത്ത് തന്നെ എത്തി." കിരൺ പറഞ്ഞു.

ഒരിക്കൽ മോഹൻലാലും, സിദ്ദിഖും, കിരൺ രാജും ഒപ്പമുള്ള ഒരു ഔട്ട് ഡോർ സീൻ ഉണ്ടായിരുന്നു. ആ ഷോട്ടിനു വേണ്ടി മൂവരും കാത്തിരിക്കുകയായിരുന്നു. അങ്ങനെ സിദ്ദിഖും മോഹൻലാലും എന്തൊക്കെയോ സംസാരിച്ച് നിൽക്കുന്നു. രണ്ടാളും സീനിയേഴ്സ് ആയതിനാൽ കിരൺ ഒന്നും മിണ്ടാതെ നിന്നു. വെറുതേ നിന്നപ്പോൾ അടുത്തുള്ള ഒരു ചെടിയിൽ നിന്നും ഇല പറിച്ചെടുത്തു. അതു കണ്ടയുടൻ മോഹൻലാൽ കിരൺ രാജിനെ വഴക്കു പറഞ്ഞു. എന്തിനാണ് ആ ഇല പറിച്ചതെന്ന് ചോദിച്ചു.
സത്യത്തിൽ അവിടെ വെറുതേ നിന്ന് ബോറടിച്ചപ്പോൾ കിരൺ ഒരു ഇല പറിച്ചതായിരുന്നു. മോഹൻലാൽ പറഞ്ഞത്, "ഇതും ഒരു ജീവനാണ്. ഇതിനെ കൊല്ലുകയാണെങ്കിൽ അതിനെ കഴിക്കാനും അറിയണം. അല്ലെങ്കിൽ അതവിടെ നിന്നോട്ടെ. നിനക്ക് കുഴപ്പം ഒന്നൂല്ലല്ലോ." അങ്ങനെ താൻ ക്ഷമ പറഞ്ഞുവെന്ന് കിരൺ കൂട്ടിച്ചേർത്തു. അതിനു ശേഷം ആരെയും ആവശ്യമില്ലാതെ ഇത്തരത്തിൽ ഒന്നിനേയും നശിക്കാൻ സമ്മതിക്കില്ലെന്നും കിരൺ രാജ് പറഞ്ഞു. മാടമ്പി എന്ന ചിത്രത്തിനിടയിൽ മോഹൻലാലിനൊപ്പമുള്ള രസകരമായ സംഭവങ്ങളാണ് കിരൺ രാജ് പങ്കു വെച്ചത്.


Click it and Unblock the Notifications