'അന്ന് അച്ഛൻ എത്രമാത്രം വേദനിച്ചു കാണും! ചില ഓർമ്മകൾ നമ്മളെ ജീവിതാവസാനം വേട്ടയാടും': കൃഷ്ണകുമാർ
മലയാളി പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. വീട്ടിലെ എല്ലാവരും താരങ്ങളാണ് എന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ പ്രത്യേകത. ഭാര്യ സിന്ധു കൃഷ്ണയ്ക്കും നാല് പെണ്മക്കൾക്കും സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരാണ് ഉള്ളത്. യൂട്യൂബ് ചാനലുമായി സജീവമാണ് അഞ്ച് പേരും. അതുകൊണ്ട് തന്നെ ആ വീട്ടിലെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ അറിയാറുണ്ട്.
കൃഷ്ണകുമാറിനും സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. എന്നാൽ വല്ലപ്പോഴും മാത്രമാണ് നടൻ അതിൽ വീഡിയോകളുമായി എത്താറുള്ളത്. അതേസമയം ജീവിതത്തിലെ നല്ല മുഹൂർത്തങ്ങളും ഓർമകളുമൊക്കെ സോഷ്യൽമീഡിയ പോസ്റ്റിലൂടെ കൃഷ്ണകുമാർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. അച്ഛനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 100 വയസ്സ് തികഞ്ഞേനെയെന്ന് കൃഷ്ണകുമാർ പറയുന്നു. അച്ഛനുമായുണ്ടായ വഴക്കുകളെ കുറിച്ചും അദ്ദേഹം ഓർക്കുന്നുണ്ട്.

"കഴിഞ്ഞ ദിവസം യാത്രക്കിടയിൽ, ഫോണിലെ ഫോട്ടോ ഗാലറിയിലൂടെ ഒരു രസത്തിനു ഫോട്ടോകൾ നോക്കി പോയപ്പോൾ അച്ഛന്റെ പാസ്പോർട്ടിന്റെ ഒരു ഫോട്ടോ കണ്ടു. അതിൽ അച്ഛന്റെ ജനന തീയതി നോക്കിയപ്പോൾ ജൂൺ 19, 1923. അതായത് 100 വർഷങ്ങൾക്കു മുൻപാണ് അച്ഛൻ ജനിച്ചത്. ഇന്നു ജീവിച്ചിരുന്നെങ്കിൽ ഇന്നലെ അച്ഛന് 100 വയസ്സ്. കുറേ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോയി.
ചെറുപ്രായത്തിൽ അച്ഛൻ ഹീറോ ആയിരുന്നു. എല്ലാത്തിനും അച്ഛൻ വേണം. എന്നാൽ കാലം കടന്നുപോയപ്പോൾ ചില സാഹചര്യങ്ങൾ ഞങ്ങൾക്കിടയിൽ കടുത്ത സംഘർഷങ്ങൾ സൃഷ്ടിച്ചു. പലപ്പോഴും ഇരുഭാഗത്തുനിന്നും അതിരുകടന്നു പോയതു ഇപ്പോൾ ദുഖത്തോടെ ഓർക്കുന്നു.
എന്റെ അച്ഛൻ എന്നെ ഇഷ്ടപ്പെട്ടപോലെ എനിക്കു എന്റെ മക്കളെയും ഇഷ്ടമാണ്. ഇന്നു അവരൊക്കെ വളർന്നു വലുതായി അവരുടേതായ ജീവിതം ആരംഭിച്ചു. ഇടക്കൊക്കെ മക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ അവർ അവരുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിക്കും. അപ്പോൾ എന്റെ മനസ്സ് പെട്ടെന്ന് എന്നെ ഓർമ്മപ്പെടുത്തും.
'നിന്റെ മക്കൾ ചെറിയ കാര്യങ്ങൾ പറയുമ്പോൾ നിനക്ക് കടുത്ത മാനസിക വേദന തോന്നുന്നുണ്ടെങ്കിൽ അപ്പോൾ ഇതിന്റെ എത്രയോ ഇരട്ടി ശക്തിയിൽ നീ നിന്റെ അച്ഛനോട് പ്രതികരിച്ചപ്പോൾ അതും വളരെ പ്രായം ചെന്ന അച്ഛന് അന്ന് എത്രമാത്രം വേദന ഉണ്ടാക്കി കാണും,' ഇതൊക്കെ അച്ഛനുണ്ടായിരുന്നെങ്കിൽ പറയണമെന്നാഗ്രഹമുണ്ട്. പക്ഷെ ഇന്നു ആഗ്രഹിക്കാൻ മാത്രമേ കഴിയൂ എന്നതാണ് സത്യം. അതൊരു വേദനയാണ്.

സഹോദരങ്ങളേ, മാതാപിതാക്കളുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അത് തീർക്കാൻ പറ്റുന്നതാണെങ്കിൽ നമ്മുടെ ഈഗോ, അഹംഭാവം, ദുരഭിമാനം എന്ത് വേണോ വിളിച്ചോളൂ, അതൊക്കെ മാറ്റിവെച്ചു, എന്തിനു ചിലപ്പോൾ ശരി നമ്മുടെ ഭാഗത്തായിരിക്കാം. എന്നാലും എല്ലാം പറഞ്ഞു തീർത്ത്, ക്ഷമിച്ച്, സ്നേഹത്തിൽ പോകാൻ ശ്രമിക്കുക.
ജീവിതത്തിൽ സമാധാനമുണ്ടാകും. ഇല്ലെങ്കിൽ ചില ഓർമ്മകൾ നമ്മളെ ജീവിതാവസാനം വരെ വേട്ടയാടും, വേദനിപ്പിക്കും. ഇതെഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു തോന്നൽ. അച്ഛൻ ഇത് വേറൊരു ലോകത്തിരുന്നു വായിക്കുന്നുണ്ടാവും. ചിലപ്പോൾ ക്ഷമിച്ചും കാണും", കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അടുത്തിടെയാണ് കൃഷ്ണകുമാർ തന്റെ 55ാം പിറന്നാൾ ആഘോഷിച്ചത്. അന്ന് ഭാര്യ സിന്ധു കൃഷ്ണ പങ്കുവച്ച വീഡിയോയിൽ നടൻ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. അമ്മയുടെ നാൽപതുകളിലാണ് താൻ ജനിച്ചതെന്നും പ്രായത്തിന്റെ അവശതകൾ അമ്മയ്ക്കുണ്ടെന്ന് ചെറിയ പ്രായത്തിൽ മനസ്സിലാക്കാൻ തനിക്ക് പറ്റിയില്ലെന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്.


Click it and Unblock the Notifications