'വീട്ടിൽ നായകപരിഗണനയൊന്നും ഇല്ല, ചെന്ന് കയറുമ്പോഴായിരിക്കും ഉമ്മ റേഷൻ കടയിലേക്ക് പറഞ്ഞയക്കുക': ലുക്ക്മാൻ
സിനിമയോടുള്ള അതിയായ മോഹം കൊണ്ട് മറ്റെല്ലാം ഉപേക്ഷിച്ച് സിനിമയ്ക്കു പുറകെ ഓടി ഇന്ന് എന്തെങ്കിലും ഒക്കെ ആയ നിരവധി നടൻമാർ മലയാള സിനിമയിലുണ്ട്. മമ്മൂട്ടിയും ടൊവിനോയും ജയസൂര്യയും ഒക്കെ അങ്ങനെ സിനിമയ്ക്ക് പുറകെ ഓടിയാണ് ഇന്ന് കാണുന്ന പേരും പ്രശസ്‌തിയും നേടിയെടുത്തത്. ഇവരെ പോലെ ചെറുതും വലുതുമായ നിരവധി താരങ്ങളെ നമുക്ക് കാണാൻ പറ്റും. അക്കൂട്ടത്തിലെ ഏറ്റവും പുതിയ താരമാണ് ലുക്ക്മാൻ.
ഒരുപിടി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിയിരിക്കുകയാണ് ഇന്ന് ലുക്ക്മാൻ. അവസാനം പുറത്തിറങ്ങിയ തല്ലുമാലയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ലുക്ക്മാന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം സൗദി വെള്ളക്കയാണ്. ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.

ഹർഷാദ് സംവിധാനം ചെയ്ത ദായോം പന്ത്രണ്ട് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് സിനിമയിലേക്ക് എത്തിയ ലുക്ക്മാൻ ശ്രദ്ധിക്കപ്പെടുന്നത് ആളനക്കം, ഉണ്ട, നാരദൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. അതിനു മുൻപ് ചില ശ്രദ്ധേയ സിനിമകളുടെ ഭാഗമായെങ്കിലും താരത്തിന് വേണ്ട ശ്രദ്ധ ലഭിച്ചിരുന്നില്ല. തല്ലുമാലയിലെ ജംഷി ആഘോഷിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ലുക്ക്മാൻ ഇപ്പോൾ. അതിനിടെ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവക്കുകയാണ് താരം.
തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചെല്ലാം ലുക്ക്മാൻ സംസാരിക്കുന്നുണ്ട്. കാറുമായി ചെന്നാൽ മാത്രമേ ആദ്യ സിനിമയിലെ വേഷം ചെയ്യാൻ കഴിയു എന്ന സാഹചര്യത്തിൽ കാർ വടകയ്ക്ക് എടുത്ത് ഡ്രൈവിങ്ങും പഠിച്ച് അഭിനയിക്കാൻ പോയതിനെ കുറിച്ചും ലുക്ക്മാൻ പറയുന്നുണ്ട്. ലുക്ക്മാന്റെ വാക്കുകൾ ഇങ്ങനെ..

'2012ൽ ഹർഷദ് 'ദായോം പന്ത്രണ്ടും' എന്ന സിനിമ സംവിധാനം ചെയ്യുന്നതറിഞ്ഞ് മലപ്പുറം ചങ്ങരംകുളത്തെ വീട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറിയതാണ് ഞാൻ. മുഹ്സിൻ പരാരിയായിരുന്നു അതിൽ സംഭാഷണം രചിച്ചത്.
അവരുമായി സംസാരിച്ചപ്പോൾ അവർ ഒരു കണ്ടീഷൻ വെച്ചു, 'സിനിമയിലെ ഒരു കഥാപാത്രത്തിന് കാറുണ്ട്. സ്വന്തമായി കാറുംകൊണ്ട് വന്നാൽ ആ കഥാപാത്രം നിനക്ക് ചെയ്യാം' എന്ന്. അന്ന് ഒരു പാഷൻ പ്ലസ് ബൈക്ക് മാത്രമേ സ്വന്തമായുള്ളൂ. കാറോടിക്കുന്നതുപോലും അത്ര വശമില്ല. എന്നാലും നാട്ടിൽ പോയി ഒരു കാർ റെന്‍റിനെടുത്തു. അത് രണ്ടാഴ്ചകൊണ്ട് ഒരുവിധം ഓടിച്ചു പഠിച്ച് ലൊക്കേഷനിലേക്ക് വിട്ടു. അങ്ങനെയാണ് മുഹ്സിനും അർഷാദിക്കയുമായൊക്കെ പരിചയത്തിലാകുന്നത്.' താരം പറഞ്ഞു.

എന്നാൽ സൗഹൃദംകൊണ്ട് മാത്രം സിനിമയിൽ അവസരം ലഭിക്കണമെന്നില്ലെന്നും ലുക്ക്മാൻ കൂട്ടിച്ചേർത്തു. സിനിമ ഉണ്ടാകുന്നതിൽ സൗഹൃദം ഒരു കാരണമാണ്. സാധാരണ നമ്മുടെ ജീവിതത്തിലെ സൗഹൃദം തന്നെയാണ് സിനിമയിലും സംഭവിക്കുന്നത്. കോളജിലും ജോലിസ്ഥലത്തും ഒരുമിച്ച് കാണുന്നതുപോലുള്ള സൗഹൃദം തന്നെയാണ് സിനിമയിലും. നമ്മളുമായി സംസാരിച്ചിരിക്കാൻ കഴിയുന്നവരുമായാണ് കൂടുതൽ സ്നേഹം ഉടലെടുക്കുകയെന്ന് ലുക്ക്മാൻ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ലുക്ക്മാൻ വിവാഹിതനായത്. 'വാപ്പ അവറാനും ഉമ്മ ഹലീമയും ഞങ്ങൾ അഞ്ചു മക്കളും അടങ്ങുന്നതാണ് കുടുംബം. ഞാൻ രണ്ടാമത്തെയാളാണ്. ഭാര്യ ജുമൈമ ഇപ്പോൾ എം.കോം ചെയ്യുന്നു. വീട്ടുകാർ നമ്മളെ സിനിമക്കാരായി കാണാൻ ഇപ്പോഴും തയാറായിട്ടില്ല. റിലീസിന് ഒരുങ്ങുന്ന സൗദി വെള്ളക്ക, ആളങ്കം പടങ്ങളിൽ നായകവേഷമുണ്ടെന്നൊക്കെ പറയാം. പക്ഷേ, വീട്ടിൽ ചെന്നാൽ നായകപരിഗണനയൊന്നും കിട്ടില്ല. ചെന്ന് കയറുമ്പോഴായിരിക്കും ഉമ്മ റേഷൻപീടികയിലേക്ക് പറഞ്ഞയക്കുക. നേരംവൈകി വീട്ടിൽ വന്നാൽ ചോറിൽ വെള്ളമൊഴിച്ചുവെക്കുമെന്നും ഉമ്മ ഭീഷണി മുഴക്കും,' ലുക്ക്മാൻ പറഞ്ഞു.


Click it and Unblock the Notifications