പാസിംഗ് സീൻ പോലും ചെയ്യാൻ ഞാൻ റെഡിയാണ്, ഇന്നും അവസരം ചോദിക്കാറുണ്ട്: മണികണ്ഠൻ ആചാരി
വേറിട്ടൊരു അഭിനയത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേതാവാണ് മണികണ്ഠൻ ആചാരി. കമ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമയിലെത്തി ചില തമിഴ് സിനിമകളിലും താരം തിളങ്ങി. സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം 'പേട്ട' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിനു മുന്നേ തന്റെ ജീവിതം വളരെ മോശപ്പെട്ട രീതിയിലായിരുന്നെന്ന് മണികണ്ഠൻ പറഞ്ഞിരുന്നു. സിനിമയിൽ വന്നതിനു ശേഷം ജീവിതത്തിലെ മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.
തന്റെ ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് ജീവിച്ചത്. സിനിമാ ജീവിതത്തിലെ പലതരം പ്രശ്നങ്ങൾ തന്റെ ജീവിതത്തേയും നന്നായി ബാധിച്ചിട്ടുണ്ടെന്നും മണികണ്ഠൻ പറഞ്ഞു. "ചെറുപ്പത്തിൽ എനിക്ക് ഭക്ഷണം, വസ്ത്രം, ചെരുപ്പ്, ഇതൊന്നും ഇല്ലായിരുന്നു. ഇതിനോടെല്ലാം എനിക്ക് ഭയങ്കര ആർത്തിയായിരുന്നു. വീടും എനിക്ക് ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഞാൻ ഭക്ഷണം കഴിക്കാറില്ല. അതായത് ജ്യൂസ് പോലുള്ള എന്തെങ്കിലും മാത്രം കുടിക്കും."

"ജീവിതം ഇപ്പോൾ ഒരു പരീക്ഷണം പോലെയാണ്. അതാണ് പലതിനോടുമുള്ള എന്റെ സമീപനത്തിൽ മാറ്റം ഉണ്ടാവാനുള്ള കാരണവും. എനിക്കിപ്പോൾ ഒരുപാട് ചെരുപ്പുകളുണ്ട്. ഓരോ നിറത്തിലുള്ളതും ഓരോ മോഡലിൽ ഉള്ളതുമുണ്ട്. പക്ഷേ എനിക്കിപ്പോൾ ചെരുപ്പ് ഇടാതെ നടക്കാനാണ് ഇഷ്ടം." മണികണ്ഠൻ പറഞ്ഞു.
കേൾക്കുന്നവർക്ക് ഒരുപക്ഷേ ഭ്രാന്തനാണെന്ന് തോന്നിപ്പോകും. എന്നാൽ ഒരു വ്യക്തി തന്റെ ജീവിതത്തിലെ തെറ്റുകളെ സ്വയം തിരുത്തുകയാണ്. കുടുംബ ജീവിതത്തിലെ താളം തെറ്റിയ അവസ്ഥയെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. പ്രൊഫഷണൽ ജീവിതത്തിലെ പ്രതിസന്ധികൾ ദാമ്പത്യ ജീവിതത്തിൽ ആഴത്തിലാണ് പ്രതിഫലിച്ചത്. കൗമുദി മൂവീസ് ചാനലിലൂടെ സംസാരിക്കുകയാണ് മണികണ്ഠൻ.
"ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് ദിനംപ്രതി വർദ്ധിച്ചു വന്നപ്പോൾ അതിനൊരു പരിഹാരം കണ്ടെത്തി. ആ പ്രശ്നത്തിന്റെ മൂലകാരണം ഞാൻ തന്നെയായിരുന്നു. പിന്നീട് മനസിലായി അവർക്ക് അവരുടേതായ ഒരു ലോകമുണ്ട്. അതിനു അവരെ സഹായിക്കുക, സപ്പോർട്ട് ചെയ്യുക എന്നതാണ് വലിയ കാര്യമാണ്. പിന്നെ എന്റെ ഇഷ്ടങ്ങളെ അവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യുക എന്നതു ഞാൻ പഠിച്ചു."
"എന്റെ കൈയിൽ പൈസയില്ലാതെ വരുമ്പോൾ, എനിക്ക് വർക്ക് ഇല്ലാതെ വരുമ്പോൾ ആ ഫ്രസ്ട്രേഷൻ എല്ലാം തീർക്കുന്നത് ഭാര്യയുടെ അടുത്തായിരുന്നു. അത്തരത്തിൽ നമ്മുടെ ഫ്രസ്ട്രേഷൻ തീർക്കാനുള്ള സ്ഥലമാണ് ഭാര്യ, അമ്മ എന്ന ചിന്തയെല്ലാം പിന്നീട് മാറി." മണികണ്ഠൻ കൂട്ടിച്ചേർത്തു.

"ഇന്നും അവസരം ചോദിക്കാറുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല നമ്മൾ ഇൻ്റസ്ട്രിയിൽ വന്നതു കൊണ്ട് അവസരങ്ങൾ വരണമെന്നില്ല. എനിക്ക് ഇവിടെ നിലനിൽക്കണമെങ്കിൽ ഞാൻ അധ്വാനിക്കണം. ചെറിയ വേഷങ്ങളാണെന്ന് പറഞ്ഞാൽ പോലും ഞാൻ അത് ചെയ്യാൻ തയ്യാറാണ്. പാസിംഗ് സീൻ പോലും ചെയ്യാൻ ഞാൻ റെഡിയാണ്. അത്തരത്തിൽ ചെറിയൊരു വേഷമായിരുന്നു ബ്രഹ്മ യുഗത്തിലേത്. പക്ഷേ സിനിമയുടെ സ്വഭാവം അറിയിക്കുന്ന ഒരു കഥാപാത്രമാണ് ഇതെന്ന് സംവിധായകൻ എനിക്ക് പറഞ്ഞ് മനസിലാക്കിയിരുന്നു."
എന്നാൽ ആ വേഷം അത്ര ചെറുതായിരുന്നില്ല. മണികണ്ഠന് ആ സിനിമയിൽ ഒന്ന് രണ്ട് വാക്ക് മാത്രമേ പറയാൻ ഉണ്ടായിരുന്നു. എന്നാൽ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു അത്. ഒരേ സമയം പേടിയും, ഭ്രമവും, കാമവും പ്രതിഫലിക്കുന്ന കഥാപാത്രമാണത്. കോരൻ എന്ന കഥാപാത്രം മണികണ്ഠന്റെ മികച്ച പ്രകടനമായിരുന്നു.


Click it and Unblock the Notifications











