ലാലേട്ടൻ ഡബ്ബ് ചെയ്യാൻ വന്നില്ല, ആ സിനിമയിലെ എന്റെ ഒരുപാട് സീനുകൾ കട്ടായി; തുടക്കകാലത്തെ കുറിച്ച് മനു വർമ്മ
സിനിമ, സീരിയൽ രംഗത്തേക്ക് താൻ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ മനു വർമ്മ
മിനിസ്ക്രീൻ പ്രേക്ഷകർക്കൊക്കെ ഏറെ സുപരിചിതനായ നടനാണ് മനു വർമ്മ. നടന്‍ ജഗനാഥവര്‍മയുടെ മകനാണ് ഇദ്ദേഹം. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തിയതാണ് മനു വർമ്മ. സിനിമയിലൂടെ കരിയർ ആരംഭിച്ച നടൻ പിന്നീട് മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. നിരവധി സിനിമകളിൽ ഇതിനകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലെയും ഒക്കെ സജീവ സാന്നിധ്യമാണ് മനു വര്‍മ്മ. മിനിസ്ക്രീൻ പരമ്പരകളിലൂടെ തിളങ്ങിയിട്ടുള്ള നടിയായ സിന്ധു വർമ്മയാണ് താരത്തിന്റെ ഭാര്യ. സിന്ധു വര്‍മ്മയും സീരിയല്‍ ലോകത്തെ സജീവ സാന്നിധ്യമാണ്. ഇവരുടെ വിശേഷങ്ങളൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്.

ഇപ്പോൾ കൂടുതൽ സീരിയലുകളിൽ ആണെങ്കിലും സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ മനു വർമ്മ എത്തിയിട്ടുണ്ട്.ഇപ്പോഴിതാ, തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ചൊക്കെ സംസാരിക്കുകയാണ് നടൻ. ആദ്യ സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതും മോഹൻലാൽ ഡബ്ബ് ചെയ്യാതിരുന്നതോടെ തന്റെ സീനുകൾ സിനിമയിൽ നിന്ന് നീക്കം ചെയ്തതിനെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്.
സിനിമയിലും സീരിയലിലുമൊക്കെ എത്തുന്നതിന് മുന്നേ താൻ താൻ അറിയപ്പെട്ടതിനെ കുറിച്ചും നടൻ സംസാരിക്കുന്നു. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം.
'അധിപൻ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. കെ മധു സംവിധാനം ചെയ്ത ചിത്രത്തിൽ ലാലേട്ടനുമായി കോമ്പിനേഷൻ സീനൊക്കെ ഉണ്ടായിരുന്നതാണ്. പക്ഷെ ഇപ്പോൾ അത് കണ്ട് ഇതിൽ എവിടെ മനു ചേട്ടൻ എന്ന് ചോദിച്ചാൽ ബുദ്ധിമുട്ടാണ്. കാരണം അതിലെ കുറെ സീനുകൾ ലാലേട്ടൻ ഡബ്ബ് ചെയ്യാതെ വന്നതോടെ ആ സീനൊക്കെ പോയി. കുറച്ചു കോർട്ട് റൂം സീനുകളിൽ ഒക്കെ ആയിരുന്നു ഞാൻ. ചോദ്യം ചെയ്യുന്നത് ഒക്കെ ആയിട്ട്. അതൊക്കെ പോയി,'
'മോനിഷയെ കൊല്ലുന്ന ഒരു സീനിൽ അവരുടെ കാല് പിടിക്കാൻ മാത്രമായിട്ടാണ് ഞാൻ നിന്നിരുന്നത്. എന്നിരുന്നാലും ആ സിനിമയാണ് മുഖം കാണിച്ചതായി പറയാവുന്ന ആദ്യ സിനിമ. അതിന് ശേഷം പോലീസ് ഡയറി എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. അതിൽ സുകുമാരൻ ചേട്ടൻ ആയിരുന്നു എന്റെ കൂടെ അഭിനയിച്ചത്. കൊല്ലം തുളസി ചേട്ടൻ ഉൾപ്പെടെയുള്ള പഴയ നടൻമാർ എനിക്കൊപ്പം ഉണ്ടായിരുന്നു. അച്ഛനും ഉണ്ടായിരുന്നു,'
'അങ്ങനെ രണ്ടു മൂന്ന് സിനിമകൾ ചെയ്ത ശേഷമാണ്. എന്റെ അച്ഛനും മധു സാറും പി ഭാസ്കരനും എല്ലാമായി അഭിനയിക്കുന്ന ഒരു പരമ്പര ചെയ്യുന്നത്. ആനുകാലിക സംഭവങ്ങൾ പറയുന്ന ഒന്നായിരുന്നു അത്. അതിലൂടെ ആയിരുന്നു മിനിസ്ക്രീനിലേക്കുള്ള എൻട്രി. അതിനുമുമ്പ് ദൂരദർശനിൽ നാടകം പോലെ വന്നൊരു പ്രൊഡക്ഷനിൽ ഞാൻ ഉണ്ടായിരുന്നു,'

'എന്നാൽ ഇതിനേക്കാൾ മുന്നേ ഞാൻ അറിയപ്പെട്ടിട്ടുണ്ട്, അത് മനോരമ വീക്കിലിയിലെ ഒരു നോവലിന് പടങ്ങൾ വരക്കുന്നതിന് പകരം ആർട്ടിസ്റ്റുകളെ വെച്ച് ഫോട്ടോ എടുത്തിരുന്നു. അതിൽ നായകനായി നിന്നാണ് ശ്രദ്ധ നേടുന്നത്. അന്ന് മാഗസിനുകൾ ആയിരുന്നു മെയിൻ. അതിൽ വന്ന ഒറ്റ ഫോട്ടോയിലൂടെ ഞാൻ ഹിറ്റായി. സിനിമയിലോ സീരിയലിലോ അഭിനയിക്കുന്നതിന് മുൻപ് ഞാൻ നാലോളം കോളേജുകളിലെ ആർട്സ് ക്ലബ് ഉദ്‌ഘാടനങ്ങൾ ഞാൻ നിർവഹിച്ചു,'
'സീരിയലിൽ വന്ന ശേഷം അത് കൂടി. ദൈവം സഹായിച്ച് നൂറ് നൂറ്റിപ്പത്ത് സിനിമകൾ ചെയ്തു. ദൂരദർശൻ കാലത്ത് പത്ത് ഇരുപത്തഞ്ച് സീരിയലുകളും. മെഗാ സീരിയലുകൾ വന്നപ്പോൾ അതുമൊക്കെ ആയി പത്ത് മുപ്പത്തഞ്ച് സീരിയലുകൾ ചെയ്തിട്ടുണ്ട്,' മനു വർമ്മ പറഞ്ഞു.


Click it and Unblock the Notifications