മഞ്ജു ചോദിച്ച പ്രതിഫലം താങ്ങാൻ പറ്റിയില്ല, പ്രിയ മണി കുറഞ്ഞ തുകക്ക് അഭിനയിച്ചു; പക്ഷെ!: നാസർ ലത്തീഫ് പറയുന്നു
താൻ ആദ്യമായി സ്വതന്ത്രമായി നിർമ്മിച്ച 'ആഷിഖ് വന്ന ദിവസം' എന്ന സിനിമയുടെ പരാജയത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടൻ നാസർ ലത്തീഫ്
മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുള്ള നടനും നിർമ്മാതാവുമാണ് നാസർ ലത്തീഫ്. സൺഡേ ഹോളിഡേ, വൺ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അദ്ദേഹം എത്തിയിട്ടുണ്ട്. അദ്ദേഹം ആദ്യമായി സ്വാതന്ത്ര നിർമ്മാതാവായ ചിത്രമായിരുന്നു ആഷിഖ് വന്ന ദിവസം. പ്രിയാമണി നായികയായ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹം തന്നെ ആയിരുന്നു.
സാമ്പത്തികമായി വലിയ പരാജയമായെങ്കിലും ചിത്രത്തിൽ പ്രകടനത്തിലൂടെ ദാദ സാഹേബ് ഫാൽക്കെ അവാർഡ്‌സിൽ നല്ല നടനുള്ള പ്രത്യേക പരാമർശം അദേഹത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ, ആ സിനിമയുടെ പിന്നാമ്പുറ കഥപറയുകയാണ് അദ്ദേഹം.
ആദ്യം മഞ്ജു വാര്യരെ വെച്ച് ആലോചിച്ച ചിത്രമായിരുന്നു എന്നും പ്രതിഫലം താങ്ങാൻ കഴിയാതിരുന്നതിനാൽ പ്രിയ മാണിയെ സമീപിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഞാൻ സ്വന്തമായി നിർമ്മിച്ച സിനിമയാണ് ആഷിഖ് വന്ന ദിവസം. അതിൽ ഞാനും പ്രിയ മണിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്രിഷ് കൈമൾ എന്നൊരാൾ നല്ലൊരു കഥയുമായി വന്നു അങ്ങനെ ചെയ്തതാണ്. എനിക്ക് ഉടനീളമുള്ള നല്ലൊരു കഥാപാത്രമാണ് തന്നത്. ഞാൻ സിനിമയ്ക്ക് വേണ്ടി പത്ത് പന്ത്രണ്ട് കിലോയൊക്കെ കുറച്ചു. എന്റെ കഥാപാത്രത്തിന്റെ മരുമകളായിട്ടായിരുന്നു പ്രിയ മണി. രണ്ടു മക്കളൊക്കെ ഉള്ള കഥാപാത്രം,'
'മകൻ അഫഗാനിസ്ഥാനിൽ ജോലിക്ക് പോയി അവിടെ നിന്ന് തീവ്രവാദികൾ പിടിച്ചു കൊണ്ട് പോയിട്ട് അവനെ തിരികെയെത്തിക്കാൻ അച്ഛൻ നടത്തുന്ന ഓട്ടമായിരുന്നു ചിത്രം. ഞാൻ അതിൽ അഭിനയിച്ചില്ല, ജീവിച്ചു. അതിന്റെ ഗുണമുണ്ടായി. നാല് ഇന്റർനാഷണൽ അവാർഡുകൾ ലഭിച്ചു. നോമിനേഷനുകളിൽ വന്നു. അത് സാമ്പത്തികമായി നേട്ടമായില്ല. എങ്കിലും ഒരു കലാകാരൻ എന്ന നിലയിൽ വലിയ തൃപ്തി നൽകി,'
'പ്രിയാമണി നല്ലൊരു ആർട്ടിസ്റ്റാണ്. നല്ലൊരു മനുഷ്യനാണ്. എനിക്ക് അവരെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവർ ഇവിടെ വന്നു. കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ച ആയിരുന്നു ഷൂട്ടിങ്. വളരെ സത്യസന്ധമായി അഭിനയിച്ചു. അതുകൊണ്ട് ഇന്നും നല്ലൊരു ബന്ധം അവരുമായി ഉണ്ട്. നല്ലൊരു വ്യക്തിയാണ്,'
'അവർക്ക് നായകൻ ഒന്നും പ്രശ്‌നമായിരുന്നില്ല. അവരോട് കഥ പറഞ്ഞു. ഇഷ്ടപ്പെട്ടു. ചെയ്യാമെന്ന് പറഞ്ഞു. പ്രിയാമണി വളരെ നല്ലൊരു തുകയ്ക്ക് വന്ന് അഭിനയിച്ചു. അവർ പൊതുവെ വാങ്ങുന്നതിന്റെ ഒരു 25 ശതമാനമേ എന്റടുത്തെന്ന് വാങ്ങിച്ചുള്ളു. അതിൽ സന്തോഷമുണ്ട്. ഇപ്പോഴും ഒരു സൗഹൃദം, സഹോദരി ബന്ധം അത് ഇന്നുമുണ്ട്,'
'ആദ്യം നായികയായി നമ്മൾ ഉദ്ദേശിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. മഞ്ജുവിനെ ഒന്ന് രണ്ടു തവണ ഞാൻ വിളിച്ചു. ഡയറക്ടർ വിളിച്ചു സംസാരിച്ചു. അവർക്ക് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ തിരക്കായിരുന്നു. അവർ പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാനും പറ്റാത്തത് ആയിരുന്നു. അവർ അതിന് അർഹതപ്പെട്ടവർ തന്നെയാണ്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. അവർ അർഹതപ്പെട്ടത് ചോദിച്ചു. അത് താങ്ങാൻ പറ്റിയില്ല,'

'പ്രിയ മാണിയും നല്ലൊരു ആർട്ടിസ്റ്റാണ്. അവരും നാഷണൽ അവാർഡൊക്കെ വാങ്ങിയതാണ്. അങ്ങനെ അവരോട് പോയി പറഞ്ഞു. അവർ വന്ന് വളരെ ഭംഗിയായി ചെയ്തു. പടം വിജയിക്കുമെന്ന പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു. എല്ലാവരും ആ ആഗ്രഹം കൊണ്ടാണ് സിനിമയെടുക്കുന്നതും. എനിക്കത് ചെറിയ രീതിയിൽ ബുദ്ധിമുട്ടായി. അതൊരു പാടമായെ എടുത്തിട്ടുള്ളു,'
'സിനിമയിൽ നമ്മൾ മകനെ കാണിച്ചില്ല. ഞാൻ സംവിധായകനോട് പറഞ്ഞതാണ്, നമ്മുക്ക് ഗസ്റ്റ് അപ്പിയറൻസ് ആയിട്ടെങ്കിലും ആരെയെങ്കിലും കൊണ്ടുവരാമെന്ന്. ആസിഫ് അലി, ജയസൂര്യ, കുഞ്ചാക്കോ ബോബൻ ഇവരുടെ കാര്യമൊക്കെ പറഞ്ഞിരുന്നു അതിന് പോലും സംവിധായകൻ സമ്മതിച്ചില്ല. ഒരു ആർട്ട് സിനിമ ആയിട്ടാണ് പുള്ളി ഉദേശിച്ചത്. അവസാനം ആർട്ടുമല്ല കൊമേഴ്ഷ്യലും അല്ലാതെയായി,'
'ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എന്റെ ശ്രദ്ധ കുറവ് വന്നു. അഭിനയത്തോട് ഉള്ള ആർത്തി കാരണം ശ്രദ്ധ മുഴുവൻ അഭിനയത്തിൽ ആയി പോയി. പ്രൊഡക്ഷൻ കൺട്രോൾ ചെയ്യാൻ പറ്റിയില്ല. ഇനി അത് ശ്രദ്ധിച്ച് ചെയ്യണം. രണ്ടു മൂന്ന് സിനിമകളുടെ സ്ക്രിപ്റ്റ് കേൾക്കുന്നുണ്ട്,' എന്നും നാസർ ലത്തീഫ് പറഞ്ഞു.


Click it and Unblock the Notifications