ഷൂട്ടിനിടയിൽ പല അപകടങ്ങളും!, ഞാൻ ഗന്ധർവ്വൻ ചെയ്തില്ലായിരുന്നെങ്കിൽ പത്മരാജൻ ഇന്നും ഉണ്ടായേനെയെന്ന് നടൻ
അതുല്യ പ്രതിഭയായ പത്മരാജന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ഞാന്‍ ഗന്ധര്‍വന്‍. 1991 ൽ പത്മരാജൻ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ചിത്രത്തിന്റെ റിലീസ്. നിധീഷ് ഭരദ്വാജും വൈശാലിയിലെ നായിക സുപര്‍ണ്ണ ആനന്ദുമായിരുന്നു നായികാ നായകന്‍മാരായി അഭിനയിച്ചത്. ഫിലോമിന, എംജി സോമന്‍, ഗണേഷ് കുമാര്‍, വിന്ദുജ മേനോന്‍, തസ്‌നി ഖാന്‍, സുലക്ഷണ, നരേന്ദ്രപ്രസാദ്, പൂജപ്പുര രാധാകൃഷ്‍ണൻ എന്നിവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.
വന്‍പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. പത്മരാജനെ ഏറെ വേദനിപ്പിച്ച സംഭവം കൂടിയായിരുന്നു ഇത്. ഇതിനിടെയാണ് അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. പില്‍ക്കാലത്ത് സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണം കാണാന്‍ അദ്ദേഹമുണ്ടായിരുന്നില്ല. ദേവി, പാലപ്പൂവേ, ദേവാങ്കണങ്ങള്‍ തുടങ്ങിയ ഗാനങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്. ഇതിൽ പാലപ്പൂവേ എന്ന ഗാനത്തിന് കെ എസ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

ഇന്നും സിനിമാ പ്രേമികൾ ചർച്ച ചെയ്യുന്ന പത്മരാജൻ സിനിമകളിൽ ഒന്നാണ് ഞാൻ ഗന്ധർവ്വൻ. നിരവധി പ്രേക്ഷക പ്രശംസ നേടിയ സിനിമയെ കുറിച്ച് ചിത്രത്തിൻ്റെ സഹ സംവിധായകനും നടനുമായ പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേനേടുന്നത്.
ഞാൻ ഗന്ധർവ്വൻ ചെയ്തില്ലായിരുന്നുവെങ്കിൽ പത്മരാജൻ ഇന്നും നമ്മോടൊപ്പം ഉണ്ടായേനെയെന്നാണ് പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് അടക്കം നിരവധി തടസങ്ങൾ നേരിട്ടു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ പത്മരാജൻ ഷൂട്ടിങ്ങുമായി മുന്നോട്ട് പോയെന്ന് അദ്ദേഹം പറയുന്നു.

'നിരവധി തടസ്സങ്ങൾ നേരിട്ട ചിത്രമായിരുന്നു 'ഞാൻ ഗന്ധർവ്വൻ'. കഥ പറഞ്ഞപ്പോൾ മുതൽ പലരും അദ്ദേഹത്തോട് പറഞ്ഞതാണ് അങ്ങനെയൊരു ചിത്രം ചെയ്യരുതെന്ന്, പക്ഷേ അദ്ദേഹം കേട്ടില്ലെന്ന് പറയുന്നതാണ് സത്യം. എല്ലാ കാര്യങ്ങളും ശരിയാക്കി നായകനായി നിശ്ചയിച്ച നിദീഷിനെ കാണാൻ ബോബെെയ്ക്ക് പോകുന്ന വഴി വണ്ടിയിൽ പരുന്തിടിച്ച് ആദ്യ യാത്ര മുടങ്ങിയിരുന്നു.'

'പിന്നീട് നിർമ്മാതാവായെത്തിയ ആൾ പിൻമാറി. അങ്ങനെ തുടക്കം മുതൽ നിരവധി പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. അതുപോലെ തന്നെ ഷൂട്ടിങ്ങിനിടയിൽ പല അഭിനേതാക്കൾക്കും ചെറുതും വലുതുമായ പല അപകടങ്ങളും സംഭവിച്ചിരുന്നു. ആദ്യം എനിക്ക് അതിലൊന്നും ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് ചിത്രത്തിന്റെ ക്ലെെമാക്സിനിടയിൽ എന്തോ ഒരു ശക്തിയുണ്ടെന്ന തോന്നലുണ്ടായി. ഒരു പക്ഷേ ഞാൻ ഗന്ധർവ്വൻ ചെയ്തില്ലായിരുന്നുവെങ്കിൽ പത്മരാജൻ ഇന്നും നമ്മോടൊപ്പം ഉണ്ടായേനെ.' പൂജപ്പുര രാധാകൃഷ്‍ണൻ പറഞ്ഞു.


Click it and Unblock the Notifications