മമ്മൂട്ടിക്ക് അന്ന് എന്നോട് അസൂയ തോന്നിയിരുന്നു, പുസ്തകത്തിലും എഴുതി! ഇന്ന് വേറെ ലെവലായി: പുന്നപ്ര അപ്പച്ചൻ
മലയാള സിനിമയുടെ വല്യേട്ടനാണ് നടൻ മമ്മൂട്ടി. ആരാധകർ മൊഗാ സ്റ്റാർ എന്ന വിശേഷണം നൽകിയിരിക്കുന്ന നടൻ കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടായി മലയാള സിനിമയെ മുന്നിൽ നിന്ന് നയിക്കുകയാണ്. മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളുടെ അവസാന വാക്കായി മമ്മൂട്ടി അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
71ാം വയസ്സിലും കാഴ്ചയിൽ പ്രായത്തേക്കാൾ ചെറുപ്പമാണ് നടൻ. കരിയറിന്റെ പല ഘട്ടങ്ങളിലൂടെ കടന്ന് പോയ നടൻ, ഓരോ വർഷവും കാലത്തിനനുസരിച്ച് അടിമുടി മാറി കൊണ്ടിരിക്കുകയാണ്.
തുടക്ക കാലത്ത് അവസരങ്ങൾക്കായി ഒരുപാട് ഓടിയിട്ടുണ്ട് മമ്മൂട്ടി. വളരെ ചെറിയ വേഷങ്ങളിൽ നിന്ന് തുടങ്ങി, പിന്നീട് സഹനായക വേഷങ്ങൾ ചെയ്ത ശേഷമാണ് അദ്ദേഹം നായക നിരയിലേക്ക് ഉയർന്ന് മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാറായി മാറിയത്. കരിയറിൽ ഉണ്ടായ പ്രതിസന്ധികളും തന്റെ ഉയർച്ച താഴ്ചകൾ എല്ലാം ചമയങ്ങൾ എന്ന ആത്മകഥ പുസ്തകത്തിലൂടെ നടൻ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ, മമ്മൂട്ടിയെ തുടക്ക കാലം മുതൽ അറിയുന്ന നടനായ പുന്നപ്ര അപ്പച്ചൻ മമ്മൂട്ടിക്ക് ഒപ്പമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. ആത്മകഥയിൽ മമ്മൂട്ടി തന്നെ കുറിച്ച് പറഞ്ഞിട്ടുള്ള ഭാഗത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'മമ്മൂക്ക അദ്ദേഹത്തിന്റെ ആത്മ കഥ പോലെ ചമയങ്ങൾ ഇല്ലാതെ എന്നൊരു പുസ്തകമെഴുതി. അഭിനയിക്കണമെന്ന മോഹവുമായി ഞാൻ ഓടി നടക്കുന്ന സമയത്ത് സത്യൻ സാറിന്റെ ഒപ്പം ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ കിട്ടിയ സിനിമ ആയിരുന്നു അനുഭവങ്ങൾ പാളിച്ചകൾ. അന്ന് അഭിനയിക്കാൻ ഓടി നടന്ന, സേതുമാധവൻ സാറിന്റെ അടുത്ത് ഒരു വേഷം വേണമെന്ന് പറയാൻ നിന്ന മമ്മൂട്ടിക്ക ചോദിച്ചു, ആ ചെറുപ്പക്കാരൻ ആരാണെന്ന്,'
'അന്ന് എനിക്ക് 23, 24 വയസ്സേ ഉള്ളു. അപ്പോൾ ആരോ പറഞ്ഞു. അത് പുന്നപ്ര അപ്പച്ചനാണെന്ന്. അദ്ദേഹത്തിന്റെ ആത്മകഥയിൽ എഴുതിയത് ഞാൻ ഇന്നും ഓർക്കുന്നു, പുന്നപ്ര അപ്പച്ചന്റെ വേഷമെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി എന്ന്. അബാസ് എന്നൊരു ആളും ഉണ്ടായിരുന്നു. അബാസും പുന്നപ്ര അപ്പച്ചനുമൊക്കെ എന്റെ മുന്നിൽ താര ദൈവങ്ങളാണെന്ന് ഞാൻ വിശ്വസിച്ചു പോയി. ഇനി അത് മാറ്റാൻ പറ്റില്ലല്ലോ എന്ന്,'
'ആ സിനിമയിൽ മമ്മൂട്ടി ഓടി വരുന്ന ഒരു സീൻ ഞാൻ ഓർക്കുന്നുണ്ട്. പക്ഷെ സിനിമ വന്നപ്പോൾ അത് ഉണ്ടായിരുന്നില്ല. അന്ന് ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ എത്തുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. മമ്മൂട്ടിക്ക് ആ സ്നേഹം കുറച്ചു നാളത്തേക്ക് എല്ലാം ഉണ്ടായിരുന്നു. പിന്നീട് അത് പോകുമല്ലോ, കാരണം അവരൊക്കെ വേറെ ലെവലിലേക്ക് മാറിപ്പോയി,'
'പിന്നീട് വെനീസിലെ വ്യാപാരി എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതൊരു നോമ്പിന്റെ സമയം ആയിരുന്നു. ഞാനും നോമ്പ് നോൽകുമായിരുന്നു. അന്ന് അടുത്തറിയാനും സംസാരിക്കാനുമൊക്കെ പറ്റിയിട്ടുണ്ട്. സംസാരിക്കുമ്പോൾ ഉള്ള ബലം പിടിത്തം ഇപ്പോഴും ഉണ്ട്,'

'മമ്മൂട്ടിയേക്കാൾ കുറച്ചൂടെ ഓപ്പൺ ആണ് മോഹൻലാൽ. ചേട്ടാ എന്നൊക്കെ വിളിച്ച് ക്ലോസ് ആയിട്ട് ഇടപെടാൻ ലാലിൻറെ അത്രയും പഠിച്ചയാൾ വേറെ ആരുമില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വഭാവക്കാരനാണ്,'
'ദി കിങ്ങിൽ ഞാൻ മുഖ്യമന്ത്രി ആയിട്ടാണ് അഭിനയിച്ചത്. അത് നല്ലൊരു അനുഭവം ആയിരുന്നു. ഞാൻ ട്രെയിനിൽ അവിടെ എത്താനുള്ള താമസം കാരണം മമ്മൂട്ടി പോലും എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. മന്ത്രി ആയിരുന്ന മഞ്ഞളാം കുഴി അലി ആയിരുന്നു അതിന്റെ നിർമ്മാതാവ്. ഞങ്ങൾ ഒരുമിച്ച് ഒരു എസി കൂപ്പയിൽ ഒക്കെയാണ് അവിടെന്ന് തിരിച്ചുപോന്നത്,' പുന്നപ്ര അപ്പച്ചൻ പറഞ്ഞു.


Click it and Unblock the Notifications