'ഞാൻ അന്ന് ശരിക്കും തകർന്നുപോയി, സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് സംഭവിച്ചു'; റഹ്മാൻ പറയുന്നു
റൊമാന്റിക് ഹീറോയായി ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ് റഹ്‌മാന്‍. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് റഹ്മാൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്മാൻ നേടിയെടുത്തത്. സൂപ്പർ താരമായി വളരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പരാജയങ്ങൾ റഹ്മാന്റെ കരിയറിന് വെല്ലുവിളിയായി മാറി. കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ കണ്ടെങ്കിലും ഇന്നും സിനിമയിൽ സജീവമായി തുടരുകയാണ് റഹ്മാൻ.
മലയാളത്തിലൂടെ തുടക്കമെങ്കിലും കരിയറിന്റെ ഒരു ഘട്ടത്തിൽ റഹ്മാൻ കൂടുതലും തിളങ്ങിയത് തമിഴ് ചിത്രങ്ങളിലാണ്. 90കളിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ റഹ്മാൻ അഭിനയിച്ചു. എന്നാൽ അവിടെയും ചില പരാജയങ്ങൾ റഹ്മാന് നേരിടേണ്ടി വന്നിരുന്നു. അങ്ങനെ തിയേറ്ററിൽ പരാജയം നേരിട്ട ഒരു സിനിമയാണ് 1999ൽ പുറത്തിറങ്ങിയ സംഗമം. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതോടെ നിർമാതാക്കൾ സിനിമ വേഗം സാറ്റ്ലൈറ്റിന് നൽകുകയും ചെയ്തു.

ഇപ്പോഴിതാ അത് തന്നെ വളരെയധികം വിഷമിപ്പിച്ച സംഭവമാണെന്ന് പറയുകയാണ് റഹ്മാൻ. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. 'സിനിമയ്ക്ക്, ചില കാര്യങ്ങൾ ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് യോജിക്കണം. ഞാൻ അഭിനയിച്ച സംഗമം എന്ന സിനിമ തിയേറ്ററിൽ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ടിവിയിൽ സംപ്രേക്ഷണം ചെയ്തു. അതുകൊണ്ട് തന്നെ ഭൂരിഭാഗം ആളുകളും ടിവിയിലാണ് സിനിമ കണ്ടത്. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി',
'ഞാൻ ശരിക്കും തകർന്നുപോയി എന്ന് തന്നെ പറയാം. ആ സമയത്ത് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സിനിമയുടെ നിർമ്മാതാവിനും ഡിസ്‌ട്രിബൂട്ടർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞാൻ ഒരുപാട് കാത്തിരുന്ന് ചെയ്ത സിനിമയാണത്. വളരെയധികം കഠിനാധ്വാനം ചെയ്തു. ആ ചിത്രത്തിലാണ് ഞാനും എആർ റഹ്മാനും ആദ്യമായി ഒന്നിച്ചതും. വ്യത്യസ്തമായ സംഗീതമാണ് ചിത്രത്തിൽ റഹ്മാൻ നൽകിയത്',
'എന്റെ കരിയറിലെയും തികച്ചും വ്യത്യസ്തമായ ചിത്രമായിരുന്നു അത്. ആ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാകുന്നതുവരെ മറ്റൊരു സിനിമയും ഞാൻ കമ്മിറ്റ് ചെയ്തിട്ടില്ല. കാരണം ആ ചിത്രത്തിന് വേണ്ടി എന്റെ നൂറ് ശതമാനം നൽകണമെന്ന് ഞാൻ കരുതി. പക്ഷെ അതിനെല്ലാം ശേഷം ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല', റഹ്‌മാൻ പറയുന്നു.

'ചിത്രത്തിലെ 'മഴത്തുള്ളി മഴത്തുള്ളി' എന്ന ഗാനം ഞങ്ങൾ രണ്ട് ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചത്. പൊള്ളാച്ചിയിൽ വച്ചാണ് ആ പാട്ടിന്റെ ഒരുഭാഗം ഷൂട്ട് ചെയ്തത്. നൂറുകണക്കിനാളുകൾ ആ പാട്ടിലുണ്ടാകും. ഇവരെല്ലാം ആ പ്രദേശത്തു നിന്നു മാത്രമല്ല സമീപ പ്രദേശത്തു നിന്നുമുള്ളവരാണ്. അവർക്ക് പണം നൽകി കൊണ്ടുവന്നതാണ്. ലോറിക്ക് പിറകെ ആളുകൾ വന്ന് അവിടെ തിക്കിത്തിരക്കി',
'ഈ പാട്ടിൽ ഞാൻ വളരെ ഇമോഷണൽ ആയിരുന്നു എന്ന് നിങ്ങൾ പറയുന്നു. അതെല്ലാം എന്റെ വേദനയാണ്. ആ സിനിമയിൽ ഞാൻ നിർവഹിച്ച ജോലിയിൽ നിന്ന് ഉണ്ടായ വേദനയുടെ പ്രതിഫലനമാണ് ഗാനം. അത്ര മനോഹരമായിരുന്നു ആ ഗാനം. അതേസമയം ആ ഗാനത്തെ കുറിച്ചും ചില ചർച്ചകൾ നടന്നിരുന്നു.
ആ ഗാനം ശരിയായ തീരുമാനമാണോ എന്നടക്കം. വൈരമുത്തുവാണ് ആ ഗാനം എഴുതിയത്. ഇപ്പോൾ കോളേജ് ഫംഗ്‌ഷനുകൾക്ക് പോകുമ്പോൾ പോലും വിദ്യാർത്ഥികൾ ആ ഗാനത്തിന് നൃത്തം ചെയ്യുന്നത് കാണാം. പല മത്സരങ്ങളിലും ഈ പാട്ടിന് നൃത്തം ചെയ്ത് ആളുകൾ സമ്മാനങ്ങൾ നേടുന്നുണ്ട്,' റഹ്മാൻ പറഞ്ഞു.


Click it and Unblock the Notifications