'വാപ്പച്ചി പോയശേഷമാണ് അദ്ദേഹത്തിന്റെ സൗഹൃദങ്ങളുടെ വ്യാപ്‌തി മനസിലാകുന്നത്'; അബിയെ ഓർത്ത് ഷെയിൻ
യുവാക്കൾക്കിടയിലും കുടുംബ പ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷെയിൻ നിഗം. യുവതാരങ്ങളില്‍ പ്രധാനിയാണ് താരമിന്ന്. ബാലതാരമായാണ് ഷെയിനിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയിൻ സിനിമയില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെ നായകനുമായി. അവിടെ നിന്ന് അങ്ങോട്ട് നായകനും സഹനടനായുമെല്ലാം അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഷെയിൻ മലയാള സിനിമാ പ്രേക്ഷകരുടെ മനസ് കീഴടക്കുകയായിരുന്നു.
അകാലത്തിൽ വിടപറഞ്ഞ നടൻ അബിയുടെ മകനെന്ന നിലയിലും ഷെയിൻ ആരാധകർക്ക് പ്രിയങ്കരനാണ്. കോമഡി, മിമിക്രി തരാമെന്ന നിലയിലാണ് അബി മലയാള സിനിമയിൽ പേരെടുത്തതെങ്കിൽ ഷെയിൻ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള നടൻ എന്ന വിശേഷണമാണ് ആരാധകർക്കിടയിൽ നേടിയെടുത്തത്.

ഷെയിൻ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനിടയിൽ ആയിരുന്നു അബിയുടെ അപ്രതീക്ഷിത വിയോഗം. ഇപ്പോഴിതാ തന്റെ കരിയറിലെ പതിനാറാമത്തെ ചിത്രമായ ബർമൂഡയുടെ പ്രമോഷൻ തിരക്കിലാണ് ഷെയിൻ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷെയിൻ വാപ്പയെ കുറിച്ചു ഓർമ്മകൾ പങ്കുവെക്കുകയാണ് താരം.
വാപ്പച്ചി മരിച്ച ശേഷമാണ് അദ്ദേഹത്തെ കുറിച്ച് തനിക്ക് കൂടുതൽ അറിയാൻ കഴിഞ്ഞതെന്ന് ഷെയിൻ പറയുന്നു. വാപ്പിച്ചിയുടെ സൗഹൃദങ്ങളും അതിന്റെ വ്യാപ്തിയും എല്ലാ മനസിലാകുന്നത് അപ്പോഴാണെന്ന് ഷെയിൻ പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
'വാപ്പച്ചി മരിച്ച ശേഷമാണ് വാപ്പച്ചി എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അറിയുന്നത്. ഇത്ര അധികം സുഹൃത്തുക്കൾ. അത്രയും അധികം സ്ഥലങ്ങളിൽ പോയി പരിപാടികൾ അവതരിപ്പിച്ചത്. അതിന്റെ ആഴവും വ്യാപ്‌തിയുമെല്ലാം സത്യം പറഞ്ഞാൽ വാപ്പിച്ചി മരിച്ച ശേഷമാണ് എനിക്ക് മനസിലാകുന്നത്. എവിടെ പോയാലും വാപ്പിച്ചിക്ക് സുഹൃത്തുക്കളാണ്. അത്രയും വലിയ ക്രിയേറ്റീവ് ജിനിയസാണ്. അങ്ങനെ വേറെ ഒരു റൂട്ടിൽ സഞ്ചരിച്ച വ്യക്തി തന്നെ ആയിരുന്നു' ഷെയിൻ പറഞ്ഞു.
അബിയുടെ ഹിറ്റ് കഥാപാത്രമായ ആമിന താത്തയെ കുറിച്ചും ഷെയിൻ സംസാരിച്ചു. അതൊക്കെ താൻ ആസ്വദിച്ചിട്ടുള്ളതാണെന്ന് ഷെയിൻ പറഞ്ഞു. വാപ്പിച്ചിയുടെ ഒരുപാട് കഥാപാത്രങ്ങൾ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹത്തിലേക്ക് നിന്ന നിപ്പിൽ തന്നെ കൗണ്ടറുകൾ ഒക്കെ ഷെയിൻ പറഞ്ഞു. സ്റ്റേജ് ഷോയിൽ ഒക്കെ അര മണിക്കൂറും മുക്കാൽ മണിക്കൂറും ഇരുത്തി ചിരിപ്പിക്കാൻ കഴിയുന്ന പ്രത്യേക കഴിവ് ആയിരുന്നു അദ്ദേഹത്തിനെന്നും ഷെയിൻ പറഞ്ഞു.
അച്ഛനെ പോലെ കോമഡി രംഗങ്ങളിൽ ഷെയിനെ കാണാൻ സാധിക്കുമോ എന്ന ചോദ്യത്തിന് സിറ്റുവേഷണൽ കോമഡി രംഗങ്ങളിൽ ഉണ്ടാവുമെന്നും അല്ലാതെ മുഴുനീള കോമഡി കഥാപാത്രമായി ചെയ്യാൻ തനിക്ക് കഴിയുമോ എന്ന് സംശയമുണ്ടെന്നും ഷെയിൻ പറഞ്ഞു. എന്നാൽ ഭാവിയിൽ ചിലപ്പോൾ ചെയ്തേക്കാമെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications