നഷ്ടപ്പെട്ട പ്രതീക്ഷ തിരിച്ചു തന്നത് ജയിലിൽ വച്ച് വായിച്ച ആ പുസ്‌തകം; അനുഭവം പങ്കുവച്ച് ഷൈൻ ടോം ചാക്കോ
സമീപകാലത്ത് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഷൈൻ ഇപ്പോൾ. ഏത് കഥാപാത്രങ്ങളെയും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ളയാളാണെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഓരോ സിനിമയിറങ്ങുമ്പോഴും തന്റെ ഗ്രാഫ് ഉയർത്തുന്ന നടൻ കൂടിയാണ് ഷൈൻ.
അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പ്, ഭീഷ്മ പർവ്വം, തല്ലുമാല തുടങ്ങിയ സിനിമകളിൽ ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങൾ ചെയ്ത് ഷൈൻ കയ്യടി നേടിയിരുന്നു. കുടുക്ക് 2025 ആണ് ഷൈനിന്റെ ഏറ്റവും പുതിയ ചിത്രം. ഇന്ന് രാത്രിയാണ് ചിത്രത്തിന്റെ റിലീസ്. നാളെ മുതൽ പ്രധാനപ്പെട്ട തിയേറ്ററുകളിൽ എല്ലാം ചിത്രമെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടനായി സിനിമയിൽ സജീവമായി വരുന്ന സമയത്ത് ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വന്ന മയക്കുമരുന്ന് കേസും അതിനെ തുടർന്നുണ്ടായ ജയിൽവാസവുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ജയിൽ വാസത്തിനിടെ താൻ വായിച്ച പുസ്‌തകം തന്റെ ജീവിതം മാറ്റിയതിനെ കുറിച്ചാണ് ഷൈൻ പങ്കുവച്ചത്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'പ്രതീക്ഷ നശിച്ച് ഒരു തരി പ്രതീക്ഷ പോലുമില്ലാതെയിരിക്കുന്ന സമയമായിരുന്നു. എന്തിനാണ് അടുത്ത എന്ന് പോലും ചിന്തിച്ചിരുന്നു. പ്രതീക്ഷ ഉണ്ടെങ്കിൽ അല്ലേ അടുത്ത ദിവസത്തിനായി കാത്തിരിക്കേണ്ടതുള്ളൂ. അപ്പോഴാണ് പൗലോ കൊയ്‌ലോയുടെ 'ദി ഫിഫ്ത്ത് മൗണ്ടൈൻ' എന്ന പുസ്‌തകത്തിന്റെ മലയാളം പതിപ്പ് എന്റെ സെല്ലിൽ എത്തുന്നത്. അങ്ങനെയാണ് ഞാൻ അത് എടുത്ത് നോക്കുന്നത്.'
'അത് ഞാൻ വായിക്കാൻ തുടങ്ങിയപ്പോൾ അടുത്ത പേജിൽ എന്താണ് എന്താണ് എന്ന തോന്നൽ ഉണ്ടായി, അങ്ങനെ ആ പ്രതീക്ഷ എന്ന കാര്യം വീണ്ടും എന്റെ ജീവിതത്തിലേക്ക് വന്നു. പ്രതീക്ഷ, വിശ്വാസം എന്നീ വാക്കുകളുടെ ഇമോഷനും അർത്ഥവുമൊക്കെ വീണ്ടും എന്നിലേക്ക് വന്നു.'

'ജയിൽ എങ്ങനെയാണെന്ന് വച്ചാൽ കറക്റ്റ് ഏഴര ആകുമ്പോൾ ഫുഡ് വരും, പത്ത് മണി ആകുമ്പോഴേക്കും ലൈറ്റ് ഓഫ് ചെയ്ത് കിടക്കണം. പിന്നെ ലൈറ്റ് ഇട്ട് വായിക്കാനോ പാട്ട് കേൾക്കനോ അങ്ങനെ ഒന്നും പറ്റില്ല. അപ്പോൾ പിന്നെ പുസ്തകം അടച്ചു വയ്ക്കും. പിന്നെ അടുത്ത പേജിൽ എന്താണെന്ന പ്രതീക്ഷയോടെയാകും കിടക്കുക,' ഷൈൻ പറഞ്ഞു.
Recommended Video

തനിക്ക് ആ പ്രതീക്ഷ വന്നതോടെ പിന്നെ മറ്റൊരു പുസ്‌തകവും വായിച്ചിട്ടില്ലെന്നും ഷൈൻ പറഞ്ഞു. സംസാരത്തിനിടെ ജയിൽ വാസം നൽകുന്നത് എന്തിനാണെന്നും ഷൈൻ പറയുന്നുണ്ട്. 'നമ്മുടെ സ്വാതന്ത്ര്യത്തെ കട്ട് ചെയ്ത് അവരുടെ ചട്ടക്കൂടിൽ നിർത്തി പരിശീലിപ്പിക്കുന്ന രീതിയാണ്. അത് നല്ലതാണ്. നമ്മുടെ ഇവിടെ ആളുകൾ അതിന്റെ മോശമായിട്ടാണ് എടുക്കുന്നത്. ആളുകളെ ജയിലിൽ അയക്കുന്നത് നല്ല ചിട്ട വരാനൊക്കെയാണ്. ഇവിടെ അവരെ വേറെ രീതിയിൽ ചിത്രീകരിച്ച് അതിലും വലിയ ഭീകരരായി മാറ്റും,' ഷൈൻ പറയുന്നു.


Click it and Unblock the Notifications