ജയറാമിന് വേണ്ടി ഞാൻ പാർവതിയുടെ വീട്ടിലേക്ക് വിളിക്കും; അവരുടെ അമ്മയോട് വലിയ ചതിയാണ് കാണിച്ചത്: സിദ്ദീഖ്
മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരായ താര ദമ്പതികളാണ് ജയറാമും പാർവതിയും. സിനിമകളിൽ നായികയും നായകനുമായി തിളങ്ങിയ താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകരും ആ ജോഡിയെ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. 1992 ൽ ആയിരുന്നു ഇവരുടെ വിവാഹം.
അഞ്ച് വർഷക്കാലം സെറ്റുകളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രണയിച്ച ശേഷമാണ് ഇവർ വിവാഹിതരായത്. കാലം ഒരുപാട് കഴിഞ്ഞെങ്കിലും പാർവതിയും ജയറാമും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി തന്നെ തുടരുകയാണ്. ഇവരുടെ മക്കളായ കാളിദാസ് ജയറാമും ചക്കി എന്ന് വിളിക്കുന്ന മാളവികയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്.

ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവാനത്തുമ്പികൾ, അപരൻ, അധിപൻ, കിരീടം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചാണ് പാർവതി - ജയറാം ജോഡികൾ പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. ഓൺ സ്ക്രീനിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഈ സിനിമകളുടെ സെറ്റിൽ വെച്ചായിരുന്നു ഇവരുടെ പ്രണയം പൂക്കുന്നതും കായ്ക്കുന്നതുമെല്ലാം.
തുടർന്നാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ജയറാമിനും ഒരുപിടി മുകളിൽ പാർവതി സിനിമകളിൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. എന്നാൽ വിവാഹശേഷം പാർവതി അഭിനയ ജീവിതത്തോട് വിട പറയുകയായിരുന്നു. അതേസമയം, സിനിമയിലെ തന്നെ ഇവരുടെ സുഹൃത്തുക്കളാണ് ഈ പ്രണയത്തിനും വിവാഹത്തിനുമെല്ലാം കൂടെ ഉണ്ടായിരുന്നത്. നടൻ സിദ്ദീഖ് അക്കൂട്ടത്തിലെ പ്രധാനി ആയിരുന്നു.
ഇപ്പോഴിതാ, ജയറാമിന്റെയും പാർവതിയുടെയും പ്രണയകാലത്തെ ചില രസകരമായ ഓർമകൾ പങ്കുവെക്കുകയാണ് സിദ്ദിഖ്. പാർവതിയും ജയറാമും പ്രണയത്തിലായിരുന്ന സമയത്ത് അവർക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ജയറാമിന് വേണ്ടി പാർവതിയുടെ വീട്ടിലേക്ക് താൻ വിളിക്കുമായിരുന്നെന്നും ശരിക്കും പറഞ്ഞാൽ പാർവതിയുടെ അമ്മയോടൊക്കെ കാണിക്കുന്ന വലിയ ചതിയായിരുന്നു അതെന്നുമാണ് വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സിദ്ദീഖ് പറഞ്ഞത്.
ഞാൻ എറണാകുളത്തെ വീട്ടിലായിരിക്കുന്ന സമയത്ത് ജയറാം വീട്ടിലേക്ക് ഫോൺ ചെയ്തിട്ട് ഷൂട്ടിങ്ങൊന്നും ഇല്ലെങ്കിൽ തിരുവനന്തപുരത്തേക്ക് വരാൻ പറഞ്ഞു. അങ്ങനെ തിരുവന്തപുരത്തേക്ക് ചെന്നു, സിദ്ദിഖ് പറഞ്ഞു തുടങ്ങി. 'എന്റെയൊരു മാരുതി കാറും ഓടിച്ചാണ് പോയത്. അവിടെ ഞാനും ജയറാമും ഒരേ മുറിയിലായിരുന്നു താമസം. ജയറാം അവിടെയിരുന്ന് പാർവതിയുടെ വീട്ടിലേക്ക് വിളിക്കും. എനിക്ക് പാർവതിയുടെ വീട്ടിലേക്കൊക്കെ വിളിക്കാം. ജയറാമിന് വിളിക്കാൻ സ്വാതന്ത്ര്യമില്ല,'
'അങ്ങനെ ഞാൻ വിളിച്ച് പാർവതിയുടെ അമ്മയുടെ അടുത്തൊക്കെ സംസാരിക്കും. അമ്മ കുറെ നേരം വർത്തമാനമൊക്കെ പറഞ്ഞിട്ട് ഫോൺ പാർവതിക്ക് കൊടുക്കും. ശരിക്കും എന്തൊരു ചതിയാണ് ഈ ചെയ്യുന്നതെന്ന് ആലോചിച്ച് നോക്കണം. പാർവതിയുടെ ഹലോ കേൾക്കുമ്പോൾ തന്നെ ജയറാം ഫോൺ തട്ടിപ്പറിച്ച് വാങ്ങിക്കും. പിന്നെ എന്നോട് റൂമിൽ നിന്ന് ഇറങ്ങിപ്പൊക്കോളാൻ പറയും. പിന്നെ അവർ കുറേ നേരം സംസാരിക്കും. കുറച്ച് കഴിയുമ്പോൾ എന്റെ കയ്യിൽ തരും,'

'പിന്നെ അവിടുത്തെ അമ്മ ഒരു ദിവസം ഊണ് കഴിക്കാൻ ഇങ്ങോട്ട് വരാനൊക്കെ പറയും. ഞാൻ കാറുമൊക്കെയായി ഉച്ചയാകുമ്പോൾ അവിടേക്ക് ചെല്ലും. അങ്ങനെ അവിടുന്ന് ഊണൊക്കെ കഴിച്ച് വർത്തമാനമൊക്കെ പറഞ്ഞിരിക്കും. കുറച്ച് കഴിയുമ്പോൾ പാർവതി പറയും എന്നാൽ ഞാൻ സിദ്ദീഖിന്റെ കൂടെ അമ്പലത്തിലൊക്കെ പോയിട്ട് വരാമെന്ന് പറയും. അപ്പോൾ അമ്മ സമ്മതിക്കും,'
'ഡ്രൈവിങ് സീറ്റിൽ ഞാനിരിക്കുന്നു, ഫ്രണ്ടിൽ പാർവതിയിരിക്കുന്നു. പുറകിലാണെങ്കിൽ ജയറാമുമുണ്ട്. അത്രയും സമയം ഏ.സി പോലും ഇടാതെ കാറിൽ വിയർത്ത് കുളിച്ച് കാത്തിരിക്കുകയായിരിക്കും ജയറാം. അങ്ങനെ അമ്പലത്തിന്റെ അങ്ങോട്ട് വല്ലതും പോയി അവർ കാറിലൊക്കെ ഇരുന്ന് സംസാരിക്കും. അത് കഴിഞ്ഞ് ഞാൻ പർവതിയെ വീട്ടിൽ കൊണ്ടുപോയി ആക്കും. അങ്ങനെ അവരുടെ പ്രണയത്തിന്റെ ആദ്യ സമയം മുതൽ ഞാനുണ്ട്,' എന്നാണ് സിദ്ദീഖ് പറഞ്ഞത്.


Click it and Unblock the Notifications