'അത് ഉണ്ണി മുകുന്ദൻ മഹാമനസ്കൻ ആയതുകൊണ്ട് പറഞ്ഞതാണ്; ഒരു ചെറിയ ഉന്ത്, അത്രയേ ഉള്ളൂ'; ടിജി രവി പറയുന്നു!
മലയാള സിനിമയിലെ മുതിർന്ന നടന്മാരിൽ ഒരാളാണ് ടിജി രവി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ ഭാഗമാണ് അദ്ദേഹം. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലൂടെയാണ് ടിജി രവി തിളങ്ങിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങളിൽ പലതും അദ്ദേഹം അവതരിപ്പിച്ചവയാണ്. ഇന്ന് വില്ലൻ വേഷങ്ങൾ വിട്ട് കൂടുതൽ ക്യാരക്ടർ വേഷങ്ങളിലാണ് നടൻ എത്തുന്നത്. തനിക്കൊപ്പം സിനിമയിൽ എത്തിയവർ പലരും ഇന്ന് വിശ്രമജീവിതത്തിലേക്ക് കടന്നെങ്കിലും ടിജി രവി ഇന്നും സജീവമായി തുടരുകയാണ്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് നടൻ കയ്യടി നേടിയിരുന്നു. വർഷങ്ങളായി സിനിമയുടെ ഭാഗമായ നടൻ പല താരങ്ങളുടെയും കരിയറിൽ നേരിട്ടും അല്ലാതെയും സ്വാധീനമായി മാറിയിട്ടുണ്ട്. മാളികപ്പുറം സിനിമയുടെ വിജയത്തിന് ശേഷം ഒരു അഭിമുഖത്തിൽ താൻ സിനിമയിൽ എത്താൻ കാരണക്കാരനായത് ടിജി രാവിയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, റെഡ് എഫ് എമ്മിന് നൽകിയ പുതിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദന്റെ ആ വാക്കുകളോട് പ്രതികരിക്കുകയാണ് ടിജി രവി. താൻ സിനിമയിലെത്താൻ കാരണക്കാരൻ ടി ജി രവി സാറാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിട്ടുണ്ടെന്ന് അവതാരകൻ പറയുമ്പോൾ, അത് അദ്ദേഹത്തിന്റെ വലിയ മഹാമനസ്‌കത കൊണ്ട് പറഞ്ഞതാണെന്നാണ് ടിജി രവി പറയുന്നത്.
'ഒരു ചെറിയ ഉന്ത്, അത്രയേ ഉള്ളു. അതിലിപ്പോൾ പറയാൻ മാത്രം ഒന്നുമില്ല. കാരണം ഉണ്ണി മുകുന്ദന് സംവിധായകൻ ലോഹിതദാസിന് ഒന്ന് കണക്ട് ചെയ്ത് കൊടുക്കാൻ വേണ്ടിയിട്ട്, ഉണ്ണി മുകുന്ദനെ പരിചയമുള്ള എന്റെ ഒരു സുഹൃത്ത് ഉണ്ട്. അദ്ദേഹം വഴി ഒരു റിക്വസ്റ്റ് വന്നു. അദ്ദേഹത്തിനെ കോൺടാക്ട് ചെയ്യാനുള്ള ഒരു വഴി ഞാൻ ഉണ്ടാക്കി കൊടുത്തു',
'അങ്ങനെയൊരു കാര്യം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. ബാക്കിയൊക്കെ ഉണ്ണി മുകുന്ദന്റെ മിടുക്ക് കൊണ്ട് ഉണ്ണി മുകുന്ദൻ കയറി വന്നതാണ്. അല്ലാതെ ആ തള്ള് കൊണ്ടൊന്നും ആരും കയറി വരില്ല. പറയുമ്പോൾ, ഞാൻ ഒരു തള്ള് തന്നല്ലോ എന്ന് അദ്ദേഹം നന്ദിപൂർവ്വം സ്‌മരിക്കുന്നതിന്റെ ഒരു സന്തോഷമുണ്ട്. അത്രമാത്രം', ടിജി രവി പറഞ്ഞു.
'അവസരങ്ങൾ ചോദിച്ചു വരുന്നവരെയെല്ലാം ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ആർക്കെങ്കിലും ഒരു ക്യാരക്ടർ കൊടുക്കണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. എന്റെ മകന്റെ കാര്യത്തിലും ഞാൻ പറഞ്ഞിട്ടില്ല. അത് പറയില്ല. പിന്നെ ആരെങ്കിലും അഭിപ്രായം ചോദിച്ചാൽ ഞാൻ പറയും', ടിജി രവി കൂട്ടിച്ചേർത്തു.
തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിനെ പരിചയപ്പെട്ടതാണ് തന്റെ കരിയറിൽ വഴിത്തിരിവായതെന്ന് ഉണ്ണി മുകുന്ദൻ മുൻപ് പറഞ്ഞിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2011ലാണ് ചിത്രം റിലീസ് ചെയുന്നത്. അതേവർഷം തന്നെ ബോംബേ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു നടൻ.

മാസങ്ങൾക്ക് മുൻപ് കൗമുദി ടിവിയിലെ നാലാമിടം എന്ന അഭിമുഖ പരിപാടിയിൽ എത്തിയപ്പോഴാണ് തന്റെ സിനിമ പ്രവേശത്തിൽ ടിജി രവിക്കുള്ള പങ്ക് ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. ടിജി രവിയും ആ സമയത്താണ് അക്കാര്യം അറിയുന്നതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. അച്ഛനോട് സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ തൃശ്ശൂരിലെ സുഹൃത്തുക്കളെയാണ് ആദ്യം വിളിച്ചത്. അതിൽ ഗംഗാധരൻ എന്നൊരു അങ്കിളിനെ വിളിച്ചപ്പോൾ തൃശ്ശൂരിലെ സിനിമാക്കാരെ ആരെയെങ്കിലും വിളിച്ചാൽ നല്ലതായിരിക്കും എന്ന് പറഞ്ഞു.
അങ്ങനെ ലോഹിതദാസ് സാറിന്റെ വിലാസം കിട്ടാൻ ഗംഗാധരൻ അങ്കിൾ വിളിച്ചത് ടിജി രവി ചേട്ടനെ ആയിരുന്നു. അവർ സുഹൃത്തുക്കൾ ആയിരുന്നു. ആർക്കാണ് എന്നൊന്നും പറഞ്ഞില്ല, പക്ഷെ അദ്ദേഹമാണ് ലോഹിസാറിന്റെ വീട്ടിലെ അഡ്രസ് തന്നത്. അങ്ങനെയാണ് ആ അഡ്രസിലേക്ക് താൻ കത്തയച്ചതെന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്.


Click it and Unblock the Notifications











